തിരുവനന്തപുരം: ഇടുക്കി പാക്കേജിന്റെ കാലാവധി പൂര്‍ത്തിയായെങ്കിലും കര്‍ഷക നിലവാരം ഉയര്‍ത്താനുള്ള തുടര്‍ പദ്ധതികള്‍ക്കു തടസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 2008 നവംബറില്‍ അംഗീകാരം ലഭിച്ച പാക്കേജ് 2013 നവംബറില്‍ അവസാനിച്ചു. പാക്കേജിന്റെ കാലാവധി രണ്ടു വര്‍ഷം കൂടി നീട്ടി നല്‍കണമെന്നു കേന്ദ്ര കൃഷിമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. എന്നാല്‍, പാക്കേജിന്റെ ഭാഗമായി ആരംഭിച്ച പദ്ധതികള്‍ ആര്കെവൈഇ സ്കീമില്‍ ഉള്‍പ്പെടുത്തി തുടരുന്നതില്‍ തടസമില്ലെന്നു കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
‘രാത്രി പോസ്റ്റ്മോര്‍ട്ടം
തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും രാത്രിയിലും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങളും സ്റ്റാഫുകളുടേയും അഭാവം മാത്രമാണ് ഇക്കാര്യത്തില്‍ തടസമെന്നും മുഖ്യമന്ത്രി അറിയിച്ചു. 24 മണിക്കൂറും പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള സംവിധാനം ഉടന്‍ സജ്ജമാക്കും.
മലയാള സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ പി.കെ. റോസിയുടെ പേര് ഏത് രൂപത്തില്‍ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് ചലച്ചിത്ര അക്കാദമിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. 2013-14 ല്‍ ആര്.എം.എസ്.എ പദ്ധതിപ്രകാരം അപ്ഗ്രേഡ് ചെയ്ത സ്കൂളുകളിലെ അധ്യാപകനിയമനം പുതിയ തസ്തികനിര്‍ണയം നടപ്പാവുന്നതോടെ പരിഹരിക്കപ്പെടുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു.
റോജി റോയിയുടെ മരണം: അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കും
തിരുവനന്തപുരം: കിംസ് ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനി റോജി റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
റോജി റോയി റാഗ് ചെയ്തയായി ചില ജൂനിയര്‍ വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടെന്നും ഇതിന് മേല്‍ വിശദീകരണം തേടിയതിന് പിന്നാലെ ആശുപത്രിയുടെ പത്താംനിലയില്‍ നിന്നു ചാടി റോജി മരിച്ചുവെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍, മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി പിതാവ് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്മേലുള്ള അന്വേഷണം തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ നടത്തിവരുകയാണ്. ഈ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. റോജിയുടെ ബധിരരും മൂകരരുമായ മാതാപിതാക്കള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കി.
രാത്രിയില്‍ ഉച്ചഭാഷിണി അനുവദിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ യാതൊരു വിധ പരിശോധനയും സര്‍ക്കാര്‍ നടത്തില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ചെങ്ങന്നൂര്‍, മൂവാറ്റുപുഴ, കോന്നി എന്നിവിടങ്ങളില്‍ സിവില്‍ സര്‍വീസ് അക്കാഡമിയുടെ സബ്സെന്ററുകള്‍ ഈ വര്‍ഷം തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രഖ്യാപിച്ച സബ്സെന്ററുകള്‍ തുടങ്ങിയ ശേഷം കണ്ണൂരിലെ കല്യാശേരിയിലെ സെന്റര്‍ ഫൊര്‍ എക്സലന്‍സില്‍ സിവില്‍ സര്‍വീസ് അക്കാദമിയുടെ സബ്സെന്റര്‍ തുടങ്ങുന്നതു പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം
വര്‍ദ്ധിപ്പിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആശാവര്‍ക്കേഴ്സിന്റെ ഓണറേറിയം വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. 2007 മുതല്‍ കേന്ദ്ര ഗവണ്മെന്റിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഇന്‍സെന്റീവ് ആണ് ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കിയിരുന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം നല്‍കാനുള്ള മൂന്നുമാസത്തെ കുടിശ്ശിക ക്രിസ്തുമസിനുമുമ്പ് വിതരണം ചെയ്യും. നടപ്പു സാമ്പത്തികവര്‍ഷത്തെ തുക ജനുവരി 31 നുമുമ്പ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആശവര്‍ക്കര്‍മാര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സും ഓരോ വര്‍ഷവും നല്‍കിവരുന്നുണ്ട്. ഈ സാമ്പത്തികവര്‍ഷം ഫെസ്റ്റിവല്‍ അലവന്‍സായി 900 രൂപ നല്‍കിയെന്നും മന്ത്രി പറഞ്ഞു. കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഏകദേശം 450 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അന്നദാനം: അന്യസംസ്ഥാന സംഘടനകള്‍
ഭക്തരെ ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശബരിമലയില്‍ അന്നദാനം നടത്തുന്നതിന്റെ മറവില്‍ അന്യ സംസ്ഥാന സന്നദ്ധ സംഘടനകള്‍ ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു.
അന്യസംസ്ഥാനങ്ങളില്‍, ശബരിമല അന്നദാനത്തിന്റെ പേരില്‍ ട്രസ്റ്റുകള്‍ രൂപീകരിച്ചും, വ്യക്തികള്‍ നേരിട്ടും പണപ്പിരിവ് നടത്തുന്നുണ്ട്. സമാഹരിക്കുന്ന തുകയില്‍ വളരെ കുറച്ചുമാത്രം അന്നദാനത്തിന് വിനിയോഗിക്കുകയും ബാക്കി തുക ദുരുപയോഗം ചെയ്യുന്നതായുമാണ് റിപ്പോര്‍ട്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും അന്നദാനം നടത്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് ഒരു നിശ്ചിതതുക ഫീസായി ഈടാക്കുന്നത്. ഈ തുക ബോര്‍ഡിന്റെ ശബരിമല അന്നദാന ഫണ്ടില്‍ നിക്ഷേപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: