ഹൈദരാബാദ്: പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞന് നെടുനൂരി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 87 വയസായിരുന്നു. ശ്വാസകോശാര്‍ബുദത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 1.38ന് വിശാഖപട്ടണത്തെ വസതിയിലാണ് അന്ത്യം.
വ്യത്യസതമായ ആലാപന ശൈലിയിലൂടെ കര്‍ണ്ണാടക സംഗീതത്തില്‍ വേറിട്ട വ്യക്തിത്വമായി മാറിയ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് ഡോ. എം.എസ്. സുബ്ബലക്ഷ്മി ശ്രീവെങ്കിടേശ സുപ്രഭാതം ആലപിച്ചത്. തിരുമല ക്ഷേത്രത്തിന്റെ അന്നമാചാര്യ കൃതികള്‍ എന്ന പദ്ധതിയുടെ ശില്പിയാണ്. അവയിലെ മിക്ക കീര്‍ത്തനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചതും അദ്ദേഹം തന്നെയാണ്.
1927 ഒക്ടോബര്‍ പത്തിന് ഹൈദരാബാദിലെ കോത്തപ്പള്ളിയില് ജനിച്ചു. അച്ഛന് രാമമൂര്‍ത്തി പന്തുലു. അമ്മ വിജയലക്ഷ്മി. അമ്മ അഷ്ടപദിയും രാമായണവും അതിമനോഹരമായി ആലപിച്ചിരുന്നു. അതായിരുന്നു മകനും പ്രചോദനം. വയലിനും വോക്കലും അഭ്യസിച്ച കൃഷ്ണ മൂര്‍ത്തി ശ്രീപാദ പിനാകപാണിയില് നിന്നാണ് കര്‍ണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയത്. ക്രമേണ കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാമന്നനായി.
തിരുപ്പതി സംഗീത കോളേജ്, വിജയനഗരം ഗവ. സംഗീത കോളേജ്, വിജയവാഡ ഗവ. സംഗീത കോളേജ് എന്നിവയുടെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു.ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി ഫൈനാര്‍ട്സ് ഡീനായും പ്രവര്‍ത്തിച്ചു.
കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത ചൂഡാമണി, സംഗീത കലാനിധി തിരുവനന്തപുരം തുളസീവന സംഗീത പരിഷത്തിന്റെ ഗായക ചൂഡാമണി എന്നിവയടക്കം അന്‍പതോളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുമല തിരുപ്പതി ദേവസ്ഥാനത്തെയും കാഞ്ചികാമകോടി പീഠത്തിലെയും ആസ്ഥാനത്തില്‍ വിദ്വാനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: