തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സി.പി.എമ്മില്‍ നിന്നും എളമരം കരീമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നോട്ടീസിന് മറുപടി നല്കിയ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. 1,900 പുതിയ ബസുകള്‍ കൂടി നിരത്തിലിറിക്കാനാണ് കോര്‍പ്പറേഷന്റെ പദ്ധതി. പ്രതിദിന കളക്ഷനില്‍ നിലവില്‍ ലഭിക്കുന്ന അഞ്ചരക്കോടി രൂപ ഏഴു കോടി ആയി ഉയര്‍ത്താനാണ് ശ്രമം. കോര്പ്പറേഷന് വലിയ സാമ്പത്തിക ബാധ്യതകള്‍ നിലവിലുണ്ട്. ഭൂമി പണയപ്പെടുത്തി പലിശ കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ സഭയെ അറിയിച്ചു.
എന്നാല്‍ സര്‍ക്കാരിന്റെ നടപടികളില്‍ തൃപ്തിയില്ലെന്ന് അറിയിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കെ.എസ്.ആര്.ടി.സി ജീവനക്കാരെ കടക്കെണിയിലേക്ക് തള്ളിവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. കെ.എസ്.ആര്.സി. എന്ന പേരുപോലും കര്‍ണാടക കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടിട്ടില്ലെന്നും വി.എസ് ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: