ന്യൂദല്‍ഹി: അട്ടപ്പാടിക്ക് പോഷകാഹാര കുറവുള്ള പ്രദേശങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ് ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണെന്ന് കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി ജുവല്‍ ഓറം ലോക്സഭയില്‍ പറഞ്ഞു. അട്ടപ്പാടിയില്‍ 13 കുട്ടികള്‍ മരിച്ച സംഭവം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.
ലോക്സഭയില്‍ പി.കരുണാകരന് എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അട്ടപ്പാടിയിലെ ശിശുമരണം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടിയില്‍ കുട്ടികളുടെ മരണകാരണം പോഷകാഹാര കുറവുമൂലം അല്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. ആ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് നല്‍കാതിരുന്നത്.
അട്ടപ്പാടിയിലെ ശിശുമരണം തടയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി.രാജേഷ് എം.പി നടത്തിയ നിരാഹാര സമരം ചൂണ്ടിക്കാട്ടിയാണ് ലോക്സഭയില്‍ പി.കരുണാകരന് എം.പി വിഷയം ഉന്നയിച്ചത്. അട്ടപ്പാടിയിലെ ശിശുമരണം പോഷകാഹാര കുറവ് മൂലമാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: