കൊല്‍ക്കത്ത: ബര്‍ദ്വാന്‍ ജില്ലയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായ 14 കാരി ആത്മഹത്യ ചെയ്തു. വീടിനുള്ളില്‍ പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. അഹലിദിപൂരില് പെണ്‍കുട്ടി സപ്തംബര്‍ 30 നാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്.
കേസില്‍ അറസ്റ്റിലായ പ്രതികള്‍ ചേര്‍ന്ന് തന്നെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പോലീസിന് നല്കിയ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. പോലീസെത്തി അന്തര നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
വീടിനുള്ളില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ചെറുപ്പക്കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇയാളും ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തി വരികയായിരുന്നു. എഫ്ഐആര്‍ പിന്‍വലിക്കാനും ഇവര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയത്രെ.
സംഭവത്തിന് കാരണക്കാരായവരെ പിടികൂടാന്‍ ശക്തമായ തിരച്ചില്‍ ആരംഭിച്ചതായി ബര്‍ദ്വാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് എസ്.എം.എച്ച്്. മിര്‍സ പറഞ്ഞു. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ചെറുപ്പക്കാരന്റെ അമ്മയെയും മറ്റ് മൂന്ന് കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ ഇവരില്‍ അമ്മയെയും മറ്റൊരു കുടുംബാംഗത്തെയും സിജെഎം അനുഷ ലാമ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റു രണ്ടു പേരെ ഡിസംബര്‍ 11 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കാനും ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: