കൊല്ലം: രാജേന്ദ്രന്റെ കസ്റ്റഡി മരണത്തില്‍, അന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന രാജ്കുമാര്, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന അജിത് കുമാര്‍, കൃത്യദിവസത്തെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ എഎസ്ഐ ബാബു എന്നിവര്‍ ഉത്തരവാദികളാണെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഡീഷണല്‍ സെഷന്‍സ് കോര്‍ട്ട് ജഡ്ജ് കെ.എസ്.ശരത്ചന്ദ്രന് വിധിന്യായത്തില്‍ ഉത്തരവിട്ടു. നടപടിക്കായി കോടതിവിധിയുടെ പകര്‍പ്പ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് അയച്ചു.
കേസിലെ പ്രോസിക്യൂഷന് 16-ാം സാക്ഷി സിഐ രാജ്കുമാര് വിചാരണ വേളയില്‍ തന്റേയും എസ്ഐയുടെയും കീഴില്‍ ഒരു ക്രൈം സ്ക്വാഡ് താന്‍ ചാര്‍ജ്ജ് എടുക്കുന്ന സമയത്ത് നിലവിലുണ്ടായിരുന്നുവെന്നും ഇത് തുടരാന്‍ താന്‍ അനുമതി നല്‍കിയിരുന്നതായും മൊഴി നല്‍കിയിരുന്നു. രാജ്കുമാര് രാജേന്ദ്രനെ ചോദ്യം ചെയ്തില്ലെങ്കിലും ചോദ്യം ചെയ്യാന്‍ രണ്ടാം പ്രതിക്ക് അനുമതി നല്കി.
പ്രിന്‍സിപ്പല്‍ എസ്ഐ അജിത്കുമാര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ടായിരുന്ന ക്രൈംസ്ക്വാഡിലെ അംഗങ്ങളില്‍ രണ്ടുപേര്‍ തന്റെ നിയന്ത്രണത്തിലാണെന്ന് മൊഴി നല്‍കിയിരുന്നു. സിഐയും, പ്രിന്‍സിപ്പല്‍ എസ്ഐയും ക്രൈം സ്ക്വാഡില്പ്പെട്ടവര്ക്ക് പ്രത്യേകം ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിരുന്നു. അവര്‍ യൂണിഫോം ധരിക്കുകയോ പാറാവ് ഡ്യൂട്ടി ചെയ്യുകയോ ഔദ്യോഗിക നോട്ടുബുക്ക് സൂക്ഷിക്കുകയോ ചെയ്യാറില്ലെന്നത് കേരള പോലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
കൂടാതെ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള കേരള പോലീസ് മാനുവലിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എഎസ്ഐ ബാബുരാജേന്ദ്രനെ ചോദ്യംചെയ്യാന്‍ പ്രതികളെ അനുവദിച്ചു. ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ജിഡി ചാര്ജ്ജുകാരന്റേയോ പാറാവുകാരുടെയോ അനുമതി കൂടാതെ പ്രതികളേയും സംശയിക്കപ്പെടുന്നവരേയും ചോദ്യം ചെയ്യുന്നതിന് അനുമതിയുണ്ട്.
സ്ക്വാഡിലെ അംഗങ്ങള്‍ക്ക് ഈ നിയമവിരുദ്ധമായ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നതു സിഐയുടെയും പ്രിന്‍സിപ്പല്‍ എസ്ഐയുടെയും അഡീഷണല്‍ എസ്ഐ ബാബുവിന്റേയും നേരിട്ടുള്ള അറിവിലും സമ്മതത്തിലും ആയിരുന്നു. ഈ നിയമവിരുദ്ധമായ ആനുകൂല്യങ്ങളാണ് നിരപരാധിയായ ഒരു 37കാരന്റെ ദാരുണമായ അന്ത്യത്തിന് വഴിയൊരുക്കിയതെന്നും വിലയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: