തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തും. കടകള്‍ പരിശോധിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി വ്യാപാരികളെ അറസ്റ്റ് ചെയ്യുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് സംസ്ഥാന പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇല്ലാതിരുന്ന പരിശോധന യാണ് പുനരാരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കേരളത്തില്‍ മാത്രമായി തുണിത്തരങ്ങള്‍ക്ക് രണ്ട് ശതമാനം ടോണോ വാറ്റ് ഏര്‍പ്പെടുത്തി. അളവുതൂക്ക ഉപകരണങ്ങള്‍ സീല്‍ ചെയ്യുന്നതിന് ഒരു ദിവസം കാലതാമസം നേരിട്ടാല്‍ 2000 രൂപവരെ പിഴ ഈടാക്കുന്നുവെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് നവംബര്‍ 20ന് കാസര്‍കോട്ടു നിന്ന് ആരംഭിച്ച തൊഴില്‍ സംരക്ഷണ ജാഥ ഡിസംബര്‍ രണ്ടിന് തലസ്ഥാനത്തെത്തും. തുടര്‍ന്ന് മൂന്നിന് എല്ലാ ജില്ലകളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് സെക്രട്ടേറയറ്റ് ഉപരോധവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ വൈ.വിജയന്, കമലാലയം സുകു, ധനീഷ് ചന്ദ്രന്, കല്ലയം ശ്രീകുമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: