തിരുവനന്തപുരം: കരിമണല്‍ ഖനനത്തിന് സ്വകാര്യമേഖലയെയും പരിഗണിക്കണമെന്ന കോടതിവിധിക്കു കാരണം സര്‍ക്കാരിന്റെ കേസ് നടത്തിപ്പിലെ വീഴ്ചമൂലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. സര്‍ക്കാര്‍ കരിമണല്‍ മാഫിയയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
കരിണമണല് ഖനനക്കേസ് നടത്തിപ്പിലും അപ്പീല്‍ നല്‍കുന്നതിലും സര്‍ക്കാര്‍ മനഃപ്പൂര്‍വ്വമായ വീഴ്ച വരുത്തി. സ്വകാര്യ മേഖലയെ എതിര്‍ത്തുകൊണ്ടുള്ള സര്‍ക്കാര്‍ അപ്പീല്‍ വൈകിയതിനാലാണ് കോടതി തള്ളാനിടയായത്. 29 കമ്പനികളുടെ അപേക്ഷയില്‍ ആറ് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.
സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഒന്നര വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. മനപ്പൂര്‍വ്വം കാലതാമസം വരുത്തി സ്വകാര്യ കരിമണല്‍ മാഫിയയെ സര്‍ക്കാര്‍ സഹായിക്കുകയായിരുന്നു, മുരളീധരന് പറഞ്ഞു. കേരളത്തിന്റെ തീരദേശം കരിമണല്‍ ഖനനത്തിന് സ്വകാര്യമേഖലയ്ക്ക് നല്‍കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.
തീരദേശ വാസികള്‍ മുഴുവന്‍ അവിടെ നിന്ന് കുടിയിറക്കപ്പെടുകയും മത്സ്യബന്ധനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. നിയമ വിദഗ്ധരുമായി ആലോചിച്ച് അനന്തര നടപടികള്‍ സ്വീകരിക്കണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: