ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകം തീയിട്ട് നശിപ്പിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്ത കേസില്‍ ജില്ലയിലെ പ്രമുഖ സിപിഎം നേതാവിലേക്കും അന്വേഷണം നീളുന്നു. ഇതിനിടെ ഉദ്യോഗസ്ഥനെ നീക്കി അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ നീക്കം പുറത്തായി. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം ആരംഭിച്ചു.
സിപിഎമ്മില്‍ ജില്ലയിലെ സുപ്രധാന സ്ഥാനം വഹിക്കുന്ന വിഎസ്-ഐസക് പക്ഷനേതാവിലേക്കാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നീളുന്നത്. സ്മാരകം തകര്‍ക്കുന്നതിന് മുമ്പും ശേഷവും പ്രതികളായ ലതീഷ് ബി.ചന്ദ്രന് അടക്കമുള്ളവരുമായി നേതാവ് ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടി മൊഴിയെടുത്ത് വ്യക്തമായ തെളിവു ലഭിച്ചശേഷം നേതാവിനെ ചോദ്യംചെയ്താല്‍ മതിയെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.
മറ്റു സാഹചര്യത്തെളിവുകളെല്ലാം നേതാവിനെതിരാണ്. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനെതിരെ പ്രക്ഷോഭം നടത്തുന്നതിനും പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തുന്നതിനും ജില്ലാ സെക്രട്ടറിയേറ്റിലടക്കം നേതാവ് എതിരായ നിലപാടാണ് സ്വീകരിച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളില് പോലും ഇതേത്തുടര്‍ന്ന് ഐക്യം നഷ്ടപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ആര്.നാസറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കാന്‍ കൂടിയാണ് സ്മാരകം തകര്‍ത്തത്.
കടുത്ത വിഭാഗീയതയില്‍ മുങ്ങിയതിനാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ ഈ നേതാവിന്റെ നാട്ടില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ നേതാവുകൂടി കേസില്‍ കുടുങ്ങിയാല്‍ സിപിഎമ്മിന്റെ നില കൂടുതല്‍ പരുങ്ങലിലാകും. സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ജില്ലയെന്ന നിലയില്‍ ഇവിടെ ഏരിയ സമ്മേളനങ്ങളും ജില്ലാ സമ്മേളനവും കാര്യമായ പ്രശ്നങ്ങള്‍ ഇല്ലാതെ നേരത്തെ തന്നെ നടത്തി തയാറെടുപ്പുകള്‍ ആരംഭിക്കാനിരിക്കെയാണ് പാര്‍ട്ടി സ്ഥാപകാചാര്യന്റെ സ്മാരകം സഖാക്കള്‍ തന്നെ തകര്‍ത്തതാണെന്ന യാഥാര്‍ത്ഥ്യം സിപിഎമ്മിന് അംഗീകരിക്കേണ്ടി വന്നത്.
പോലീസ് റിപ്പോര്‍ട്ട് വി.എസ്. അച്യുതാനന്ദന് തള്ളിയിട്ടും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട് അംഗീകരിച്ച് രണ്ടുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ പ്രമുഖ നേതാവിലേക്ക് അന്വേഷണം നീളുന്നത് പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ഒക്ടോബര്‍ 31നാണ് കൃഷ്ണപിള്ള സ്മാരകം കത്തിച്ചത്. സംഭവത്തില്‍ വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ചാരമംഗലം തോട്ടത്തുശേരില് ലതീഷ് ബി.ചന്ദ്രന് (34), കണ്ണര്‍കാട് മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഇപ്പോള്‍ അംഗവുമായ പി. സാബു (43), ഡിവൈഎഫ്ഐ നേതാക്കളായ ദീപു, രാജേഷ് രാജന്, സിപിഎം പ്രവര്‍ത്തകനായ പ്രമോദ് എന്നിവരാണ് പ്രതികളെന്ന് കാണിച്ച് വ്യാഴാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
അതിനിടെ, കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം അന്വേഷണ ഉദ്യോഗസ്ഥന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എം.വി. രാജേന്ദ്രനെ സ്ഥലംമാറ്റി തുടരന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി ഇടപെട്ട് സ്ഥലംമാറ്റം റദ്ദ് ചെയ്തു. പ്രതിസ്ഥാനത്തുള്ള ലതീഷ് ബി. ചന്ദ്രനും സാബുവും ആലപ്പുഴ ജില്ലാക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്കി. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും. പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത് അറിയപ്പെടുന്ന സിപിഎം അനുകൂലിയായ അഭിഭാഷകനാണെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: