ന്യൂദല്‍ഹി:ആരോഗ്യ രംഗത്ത് മുന്പിലെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ പേ വിഷബാധയേറ്റുള്ള മരണം കൂടുന്നു.പേപ്പട്ടി കടിച്ചുള്ള മരണങ്ങളില്‍ നാലാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനം. ഏറ്റവും കൂടുതല്‍ മരണം പശ്ചിമ ബംഗാളിലാണ്.
2013ല്‍ പേ വിഷബാധയേറ്റ് ഭാരതത്തില്‍ ആകെ മരിച്ചത് 138 പേരാണ്.
ഇതില്‍ 57 പേരും ബംഗാളിലാണ്. 21 പേര് മരിച്ച ആന്ധ്രയാണ് രണ്ടാമത്. പത്തു പേര് മരിച്ച ദല്‍ഹി മൂന്നാമത്. ഒന്‍പതു പേര് വീതം മരിച്ച കേരളവും മധ്യപ്രദേശും നാലാം സ്ഥാനം പങ്കിട്ടു. നായ് ശല്യം കുറയ്ക്കാന്‍ കര്‍ശന നടപടി എടുത്തതു കൊണ്ടാവാം, 20 സംസ്ഥാനങ്ങളില്‍ ഒരാളും പട്ടികടിയേറ്റു മരിച്ചിട്ടില്ല.
മറ്റു പല സംസ്ഥാനങ്ങളിലും പേ വിഷബാധയേറ്റുള്ള മരണം കുറഞ്ഞപ്പോള്‍ കേരളത്തില്‍ ഇത് കൂടുകയാണ് ചെയ്തത്. 2011ല്‍ ഭാരതത്തില്‍ മൊത്തം 253 പേരും 2012ല്‍ 212 പേരും 201ല്‍ 138 പേരും മരിച്ചു. 2014ല്‍ സപ്തംബര്‍ വരെ 70 പേരാണ് മരിച്ചത്. ബംഗാളില്‍ 2011ലും 2012ലും 80 പേര് മരിച്ചതാണ് അവര്‍ 57ലേക്ക് കുറച്ചത്.
ആന്ധ്രയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും 41 പേര് മരിച്ചിരുന്നു. അതാണ് 2013ല്‍ 21 ആയിക്കുറച്ചത്. കേരളത്തില്‍ 2011ല്‍ ഒരാളും 2012ല്‍ ഏഴു പേരും മരിച്ചപ്പോള്‍ 2013ല്‍ ഇത് ഒന്‍പതായി വര്‍ദ്ധിച്ചു. 2014ല്‍ കേരളത്തില്‍ സപ്തംബര്‍ വരെ നാലു പേര് മരിച്ചു. 21 സംസ്ഥാനങ്ങളില്‍ ഇതുവരെ ഒരാള്‍ പോലും പേപ്പട്ടി കടിച്ച് മരിച്ചിട്ടില്ല. പല സംസ്ഥാനങ്ങളിലും മരണ സംഖ്യ കുറച്ചുകൊണ്ടുവരാനും ചിലയിടങ്ങളില്‍ ഒരാള്‍ പോലും മരിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കഴിഞ്ഞിട്ടുമുണ്ട്.
തമിഴ്നാട്ടില്‍ 2011ല്‍ 42 പേര് മരിച്ചത് 2013ല്‍ നാലായി കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. ആ സാഹചര്യത്തിലാണ് കേരളത്തില്‍ മരണം 2011ലെ ഒന്നില്‍ നിന്ന് ഒന്‍പതായി കൂടിയത്. അതത് സംസ്്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കണക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ക്രോഡീകരിച്ചിട്ടുണ്ട്. ലോക്സഭയില്‍ ചോദ്യങ്ങള്‍ക്കുത്തരമായി ആരോഗ്യമന്ത്രി ജെ.പി. നദ്ദ അറിയിച്ചതാണിത്. ആരോഗ്യം സംസ്ഥാന വിഷയമാണെങ്കിലും നാഷണല്‍ റാബീസ് കണ്ട്രോള് പ്രോഗ്രാം വഴി കേന്ദ്രം ഫണ്ട് നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: