ആലപ്പുഴ: പക്ഷിപ്പനി പടര്‍ത്തുന്ന എച്ച്5 എന്‍1 വൈറസ് കോട്ടയം, പത്തനംതിട്ട ജില്ലകളിലും കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയില്‍ ഇന്നലെ അര ലക്ഷത്തോളം പക്ഷികളെ രോഗനിയന്ത്രണത്തിന്റെ ഭാഗമായി കൊന്നൊടുക്കി. പുറക്കാട്, തലവടി എന്നിവിടങ്ങളില്‍ രോഗബാധിത സ്ഥലെത്ത താറാവുകളെ നശിപ്പിക്കുന്ന നടപടി ഇന്നലെ പൂര്‍ത്തിയായി. ഇന്നലെ വരെ 59,562 പക്ഷികളെ നശിപ്പിച്ചിട്ടുണ്ട്.
രണ്ടിടങ്ങളിലും കൊന്ന പക്ഷികളുടെ കൃത്യമായ കണക്ക് മൃഗസംരക്ഷണവകുപ്പ് എടുത്തിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കാനുള്ള അപേക്ഷ ബന്ധപ്പെട്ട കര്‍ഷകനും പഞ്ചായത്തംഗവും റവന്യൂ -മൃഗസംരക്ഷണവകുപ്പുദ്യോഗസ്ഥരും ഒപ്പിട്ടു നല്‍കണമെന്ന് കളക്ടര്‍ അറിയിച്ചു.
ഈ സ്ഥലങ്ങളില്‍ ഇനി താറാവുകളെ കൊല്ലാന്‍ കൊണ്ടുവന്നാല്‍ നഷ്ടപരിഹാരം ലഭിക്കില്ല. മറ്റു സ്ഥലങ്ങളില്‍ നിന്ന് അവിടേക്ക് പക്ഷികളെ കൊണ്ടുവരുന്നതും ഒളിപ്പിച്ചു വയ്ക്കുന്നതും ശിക്ഷാര്‍ഹമാണ്. പക്ഷിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നശിപ്പിക്കപ്പെട്ട താറാവുകളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയുടെ വിതരണം ജില്ലയില്‍ ആരംഭിച്ചു. ആദ്യഘട്ടമായി കര്‍ഷകര്‍ക്ക് അനുവദിച്ച തുകയില്‍ 8,69,000 രൂപയാണ് ഇന്നലെ വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: