കോഴിക്കോട്: സര്‍ക്കാരിന് കനത്ത സാമ്പത്തിക നഷ്ടം വരുത്തിയ ഇടപാടില്‍ വിജിലന്‍സ് വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ടി. ഒ. സൂരജിനെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. പൊതുപ്രവര്‍ത്തകനായ മുക്കം സ്വദേശി ജി. അജിത്കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.
കോഴിക്കോട് ജില്ലാ കലക്ടറായിരിക്കെ 2003 ല്‍ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലേക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ 37 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഈ പദ്ധതിയുടെ ജില്ലാ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ടി. ഒ. സൂരജ്, പ്രോഗ്രാം പ്രൊജക്ട് ഓഫീസറായിരുന്ന ഡോ. എം. വിജയന് തുടങ്ങിയവര്‍ക്കെതിരെയായിരുന്നു കോഴിക്കോട് റേഞ്ച് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വി. സി. 3/2007 എന്‍. ആര്.കെ. പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കേസില്‍ പ്രതികളാക്കപ്പെട്ട ഡോ. എം. വിജയന്, ടി.ഒ. സൂരജ്, എം.ജെ. ശശിധരന്, പി. എം. വാസുദേവന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് കേസ് അന്വേഷിച്ച ഡിവൈഎസ്പി യും കോഴിക്കോട് റേഞ്ച് എസ് പി യും വിജിലന്‍സ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് അയച്ചു. എന്നാല്‍ ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് സൂരജിനെയും ഡോ. എം. വിജയനെയും ഒഴിവാക്കിയാണ് പിന്നിട് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്.
ഇതിനെ തുടര്‍ന്ന് പ്രതികളെ കൂട്ടിച്ചേര്‍ത്ത് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. വിജിലന്‍സിലെ ഉന്നതരെ സ്വാധീനിച്ചാണ് ടി. ഒ. സൂരജ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്നും തുടരന്വേഷണം നടത്തി കുറ്റപത്രം മാറ്റി സമര്‍പ്പിക്കണമെന്നുമാണ് പരാതിക്കാരനായ അജിത് കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: