കൊച്ചി: നിറ്റ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചിയിലെ ഓഫീസ് ആക്രമിച്ച് തകര്‍ത്ത സംഭവത്തില്‍ അടുത്തിടെ നടന്ന ചുംബനസമരവുമായി ബന്ധമുള്ള ജോളി ചിറയത്ത് എന്ന വനിതയെയും തുഷാര്‍ നിര്‍മ്മല്‍ സാരഥി എന്ന അഭിഭാഷകനെയും പോലീസ് തിരയുന്നു. കടവന്ത്രയിലെ ഒരു ഫഌറ്റില്‍ താമസിക്കുന്ന ജോളിയെയും അവിടെ സന്ദര്‍ശനം നടത്താറുള്ള അഭിഭാഷകനെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്.
നിറ്റ ജലാറ്റിന്‍ ഓഫീസ് ആക്രമണത്തിന്റെ തലേന്ന് രാത്രി മലബാര്‍ ഭാഷ സംസാരിക്കുന്ന ഒരാള്‍ ജോളി ചിറയത്തിന്റെ വീട്ടില്‍ താമസിച്ചിരുന്നതായും ആക്രമണത്തിനുശേഷം ഇയാള്‍ മുങ്ങിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും വിവരങ്ങള്‍ തേടി കഴിഞ്ഞദിവസം സ്പെഷ്യല്‍ ബ്രാഞ്ച് കടവന്ത്രയിലെ ഫഌറ്റില്‍ എത്തിയിരുന്നു.
മാവോയിസ്റ്റ് സാന്നിധ്യം എറണാകുളത്ത് ശക്തമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിറ്റ ജലാറ്റിന്‍ ഓഫീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം സിപിഐ മാവോയിസ്റ്റ് എന്ന സംഘടന ഏറ്റെടുത്തിരുന്നു. നിറ്റ ജലാറ്റിന്‍ കമ്പനി ചാലക്കുടിപ്പുഴ മലിനീകരിക്കുന്നു എന്ന പേരിലാണ് അതിന്റെ ഓഫീസ് ആക്രമിച്ചത്. കമ്പനിക്കെതിരായി നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് സാംസ്ക്കാരിക പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന ജയ്സണ്‍ കൂപ്പര്‍ എന്നയാളെ അന്യായമായി ചോദ്യം ചെയ്തുവെന്നാണ് തുഷാര്‍ നിര്‍മല്‍ സാരഥി പറയുന്നത്.
കടവന്ത്രയിലെ ഫഌറ്റില്‍ സ്ഥിരം സന്ദര്‍ശകനാണ് തുഷാര്‍ എന്ന വിവരം ലഭിച്ചതോടെയാണ് പോലീസ് അന്വേഷണസംഘം ജോളി ചിറയത്തിനെ തേടിയെത്തിയത്. ഈ ഫഌറ്റില്‍ തീവ്രവാദ ബന്ധമുള്ള ചിലര്‍ ഒത്തുകൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇതിനുമുമ്പ് അന്വേഷണം നടത്തിയിരുന്നു. പോലീസിന്റെ നിരീക്ഷണത്തിലായ ജോളിയും തുഷാറും ഇപ്പോള്‍ അറസ്റ്റ് ഒഴിവാക്കാന്‍ നിയമസഹായം തേടുകയാണെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: