ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും ആര്.എം ലോധ ഇന്ന് വിരമിക്കും. അഞ്ചുമാസം ചീഫ് ജസ്റ്റിസ് പദവിയിലിരുന്നതിനു ശേഷമാണ് ജസ്റ്റിസ് ആര്‍എം ലോധ വിരമിക്കുന്നത്. ജസ്റ്റിസ് എച്ച്.എല്‍ ദത്തു ഭാരതത്തിന്റെ 42-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. വിരമിച്ച ജഡ്ജിമാര്‍ രണ്ടുവര്‍ഷത്തേക്കെങ്കിലും ഭരണഘടനാചുമതലകള് ഏല്‍ക്കരുതെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തില്‍ ജസ്റ്റിസ് ആര്.എം ലോധ പറഞ്ഞു.
വിരമിച്ച ജഡ്ജിമാര്‍ ഗവര്ണ്ണര്മാരാകുന്നതിനോട് യോജിപ്പില്ലെന്ന് ജസ്റ്റിസ് ആര്.എം ലോധ പറഞ്ഞു. വിരമിച്ച ജഡ്ജിമാര്‍ക്ക് ഭരണഘടനാപരമായ മറ്റു പദവികള്‍ നല്‍കാതിരിക്കുന്നതിനു നിയമഭേദഗതി വേണം. ജുഡീഷ്യല്‍ നിയമന കമ്മീഷനോട് താല്‍പ്പര്യമില്ലെന്നും ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. മറ്റാരെങ്കിലും നിയമിച്ചാല്‍ അതു ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജയ്പൂര്‍ സ്വദേശിയായ ആര്.എം ലോധ 1994ല്‍ ആണ് രാജസ്ഥാന് ഹൈക്കോടതി ജഡ്ജായി നിയമിതനായത്. പിന്നീട് മുംബൈ ഹൈക്കോടതിയിലും പ്രവര്‍ത്തിച്ചു. 2008 മെയ് 13ന് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2008 ഡിസംബര്‍ 17ന് സുപ്രീംകോടതി ജഡ്ജായും തെരഞ്ഞെടുക്കപ്പെട്ടു. 2014 ഏപ്രിലില്‍ മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവം വിരമിച്ച ഒഴിവിലേക്കാണ് രാജ്യത്തിന്റെ 41-ാമത് ചീഫ് ജസ്റ്റിസായി ആര്. എം ലോധ നിയമിതനായത്. മികച്ച വിധിന്യായങ്ങളിലൂടെ പ്രശസ്തനായാണ് ആര്. എം ലോധ വിരമിക്കുന്നത്. കല്‍ക്കരി അഴിമതിക്കേസിലെ 214 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതാണ് ചീഫ് ജസ്റ്റിസ് കസേരയിലുന്നുകൊണ്ടുള്ള ജസ്റ്റിസ് ആര്. എം ലോധയുടെ അവസാന ഉത്തരവ്.
ജസ്റ്റിസ് എച്ച് എല്‍ ദത്തു 28ന് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. 2015 ഡസംബര്‍ 2 വരെ ദത്തുവിനു കാലാവധിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: