മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവുണ്ടാക്കിക്കൊണ്ട് രാഷ്ട്രീയ മഹാസഖ്യങ്ങള്‍ വഴിപിരിയുന്നു. ശിവസേനയുമായുള്ള 25 വര്‍ഷത്തെ സഖ്യത്തില്‍നിന്നു പിന്മാറുന്നതായി ബിജെപി ഇന്നലെ ഔദ്യോഗികമായി പ്രസ്താവിച്ചു. കോണ്‍ഗ്രസുമായി 15 വര്‍ഷത്തെ സഖ്യം പിരിയുന്നതായി എന്‍സിപി നേതൃത്വവും പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ സംഭവിച്ച ഈ രാഷ്ട്രീയമാറ്റം സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ഫലം പ്രവചനാതീതമാക്കും.
സഖ്യം വിടുന്നുവെന്ന ബിജെപിയുടെ പ്രഖ്യാപനത്തോട് ശിവസേന പ്രതികരിച്ചിട്ടില്ല. എന്‍സിപി തീരുമാനത്തോട് കോണ്‍ഗ്രസും. 288 സീറ്റുകളുടെ പങ്കുവെക്കല്‍ സംബന്ധിച്ച പ്രശ്നങ്ങളാണ് ഇരുസഖ്യത്തേയും വഴിപിരിക്കുന്നത്.
ബാല്‍താക്കറെയുടെ കാലശേഷം ശിവസേനയ്ക്കുണ്ടായ ക്ഷീണവും ബിജെപിയുടെ വളര്‍ച്ചയും പരിഗണിച്ച് സീറ്റു വിഭജനത്തില്‍ കൂടുതല്‍ പങ്ക് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ ശിവസേന വഴങ്ങിയില്ല. ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങിയെങ്കിലും ശിവസേന ഒത്തുപോകുന്നില്ലെന്നു വന്നപ്പോഴാണ് ബിജെപി സഖ്യം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ദേശീയതലത്തില്‍ തോറ്റു തുന്നംപാടിക്കൊണ്ടിരിക്കെ എന്‍സിപിക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് എന്‍സപി ബന്ധം വിഛേദിക്കാന്‍ കാരണം.
സംസ്ഥാനത്ത് പാര്‍ട്ടികള്‍ വെവ്വേറെ മത്സരിക്കുകയും തെരഞ്ഞെടുപ്പു കഴിഞ്ഞു സഖ്യം രൂപീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്കു നീങ്ങുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇന്ന് ഒരു ദിവസത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കാമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: