മഹാനായ ചിന്തകനും ദാര്‍ശനികനുമായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മദിനമാണ് ഇന്ന്. പ്രത്യയശാസ്ത്ര പ്രതിസന്ധിയില്‍പ്പെട്ട് ലോകമാകെ അസ്വസ്ഥമായപ്പോള്‍ മനുഷ്യനെ തിരിച്ചറിയുന്ന പ്രത്യയശാസ്ത്രത്തിന് ജന്മം നല്കിയ അത്യപൂര്‍വ ദാര്‍ശനികരില്‍ ഒരാളായിരുന്നു ദീനദയാല്‍ ഉപാദ്ധ്യായ. ഭഗവതി പ്രസാദ് ഉപാദ്ധ്യായയുടെയും രാംപ്യാരി ദേവിയുടെയും മകനായി 1916 സപ്തംബര്‍ 25ന് ധന്കിയയില് ഭൂജാതനായ ദീനദയാലിന്റെ ചെറുപ്പകാലഘട്ടം അങ്ങേയറ്റത്തെ പ്രതിസന്ധിയിലൂടെയായിരുന്നു കടന്നുപോയത്. എന്നാല്‍ വ്യക്തിപരമായ പ്രതിസന്ധികളിലൊന്നും പതറാതെ, പകയ്ക്കാതെ അതിനപ്പുറം രാഷ്ട്രത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനായിരുന്നു ആ ഋഷിതുല്യ ജീവിതം സമര്പ്പിതമായത്. എല്ലാ അര്‍ത്ഥത്തിലും ഭാരതത്തിന്റെ സമഗ്ര വികാസം ലക്ഷ്യമാക്കുന്ന ഏകാത്മ മാനവദര്‍ശനം രൂപപ്പെടുത്തിയതും ആ സമര്‍പ്പിത മനസ്സിന്റെ പ്രതിഫലനമായിരുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ സമാജസേവനത്തിനിറങ്ങിയ ദീനദയാല്‍ ഭാരതീയ ജനസംഘത്തിന്റെ സൈദ്ധാന്തിക സാരഥിയായി രാഷ്ട്രത്തിന്റെ ചിന്താമണ്ഡലത്തില്‍ നവോത്ഥാനത്തിന്റെ കരുത്തു പകര്‍ന്നു.
ഏകാത്മ മാനവ ദര്ശനത്തിലൂന്നിയുള്ള രാജനൈതിക സംവിധാനത്തിലൂടെയും സാംസ്കാരിക സമര്‍പ്പണത്തിലൂടെയും ഭാരതത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താമെന്ന് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ രാഷ്ട്രത്തിന് മാര്‍ഗദര്‍ശനം നല്കി. ഒരര്‍ത്ഥത്തില്‍ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ അത് പ്രതിഫലിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ പത്ത് വര്‍ഷം തുടര്‍ച്ചയായി കേന്ദ്രഭരണത്തിന് നേതൃത്വം കൊടുത്ത യുപിഎ സര്‍ക്കാര്‍ എല്ലാ നിലയ്ക്കും പരാജയമായിരുന്നുവെന്നത് നമ്മുടെ മുമ്പില്‍ തെളിഞ്ഞ ചിത്രം വ്യക്തമാക്കുന്നു. അത്രമാത്രം സാധാരണ ജനജീവിതം ദുസ്സഹമാകുകയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുകയും ചെയ്തു. സാമ്രാജ്യത്വ ശക്തികള്‍ക്കും കോര്‍പ്പറേറ്റ് ശക്തികള്‍ക്കും സുഗമമായി യാത്ര ചെയ്യുവാനുള്ള പാതയൊരുക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. കോണ്‍ഗ്രസ്സും മറ്റു ചിലരും വിശേഷിപ്പിക്കുന്നതുപോലെ ഡോ. മന്‍മോഹന്‍സിംഗ് മികച്ച ധനകാര്യ വിദഗ്ദ്ധനായിരുന്നുവെങ്കില് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില് അത് പ്രകടമാകേണ്ടതായിരുന്നു. എത് രംഗത്തായാലും ഒരാള്‍ വിദഗ്ദ്ധനാണെങ്കില്‍ അതിന്റെതായ കര്‍മ്മരംഗത്ത് ശോഭിക്കണം എന്നത് ഒരു മൗലിക സത്യമാണല്ലോ. മറിച്ചായാല്‍ അവിദഗ്ദ്ധനെന്ന് തിരിച്ചറിയപ്പെടും. ഇതാണ് ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചത്. പത്ത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് രംഗത്ത് നിഷ്പ്രഭമായതിന് പിന്നില്‍ കഴിവും കാഴചപ്പാട് ഇല്ലായ്മയും തന്നെയായിരുന്നു പ്രധാന പങ്ക് വഹിച്ചത്. എന്നാല്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ഊര്‍ജ്ജം തുടര്‍ച്ചയായി പത്ത് വര്‍ഷത്തിന് മീതെയായി ഗുജറാത്ത് മുഖ്യമന്ത്രിയായി ചെയ്ത വികസന പ്രവര്‍ത്തനങ്ങളുടെ ബാലന്‍സ് ഷീറ്റായിരുന്നു. ഇത് രാജ്യമാകെ ഒരു വലിയ തരംഗമായി. രാജ്യത്ത് അടിസ്ഥാന രംഗത്ത് ക്രിയാത്മകമായ വികസനം ഉണ്ടാകണം. ഇതിനായി ജനത ഒന്നിച്ച് നില്‍ക്കണം. ജനതയുടെ ഐക്യപ്പെടലിലൂടെയും ജനാധിപത്യത്തിന്റെ ഔന്നത്യത്തിലൂടെയും മുന്നേറുമ്പോഴാണ് രാജ്യം പുരോഗമിക്കുന്നു എന്നു പറയുവാന്‍ കഴിയുകയുള്ളൂവെന്ന് രാജ്യത്തിലെ ജനതയും ജനാധിപത്യ സംവിധാനവും തിരിച്ചറിഞ്ഞു. ജാതിമതങ്ങളുടെയും സങ്കുചിത വാദങ്ങളുടെയും പ്രീണനത്തിന്റെയും മുതലാളിത്ത താല്പര്യ സംരക്ഷണത്തിന്റെയും സര്‍വോപരി അഴിമതിയുടെയും വഴിയിലൂടെ സഞ്ചരിച്ചാല്‍ ഒരു രാജ്യത്തിനും മുന്നേറാന്‍ കഴിയില്ലായെന്ന വസ്തുതയും തിരിച്ചറിയപ്പെട്ടു.
അസാമാന്യമായ ഇച്ഛാശക്തിയും ആര്‍ജവവുമുണ്ടെങ്കില്‍ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് മുന്നേറുവാന്‍ കഴിയുമെന്ന് നമുക്ക് മുന്‍ അനുഭവമുണ്ട്. വാജ്പേയി സര്‍ക്കാര്‍ രാജ്യത്തിന്റെ അടിസ്ഥാനവികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഊന്നല്‍ നല്കി അതിന്റെ സന്ദേശവും സാക്ഷാത്ക്കാരവും ഭാരത ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രതിഫലിപ്പിച്ചു തുടങ്ങിയിരുന്നുവെന്നത് ഭിന്നതകള്‍ക്കുപരിയായി എല്ലാവരും അംഗീകരിച്ച വസ്തുതയായിരുന്നു. ആ നിലയ്ക്കുള്ള ശരിയായ ചുവടുവെയ്പ്പിന്, വികസനതുടര്‍ച്ചക്ക് ഭാരതം ഒരുങ്ങി കഴിഞ്ഞു. രാജ്യവ്യാപകമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ ജനസാഗരത്തെ സാക്ഷിയാക്കി ഒരു പൊതുസമ്മേളനത്തില്‍ നരേന്ദ്രമോദി പറഞ്ഞ വാക്കുകള്‍ ഇവിടെ കുറിക്കുന്നു.
”ദാരിദ്ര്യത്തില്‍ ജനിച്ചും അനുഭവിച്ചും വളര്‍ന്ന തനിക്കു ദാരിദ്ര്യ ദു:ഖമെന്തെന്നറിയാം. ദാരിദ്ര്യനിര്‍മ്മാര്‍ജനമാണ് ഭരണാധികാരികളുടെ മുഖ്യ ലക്ഷ്യമാകേണ്ടത്. ഹിന്ദുക്കളോടാണോ, ദാരിദ്ര്യത്തോടാണോ ഏറ്റുമുട്ടേണ്ടതെന്ന് മുസ്ലിം സമുദായം ആലോചിക്കണം. മുസ്ലിംകളോടാണോ ദാരിദ്ര്യത്തോടാണോ ഏറ്റുമുട്ടേണ്ടതെന്ന് ഹിന്ദുക്കളും ചിന്തിക്കണം. ഹിന്ദുക്കളും മുസ്ലിംകളും ഒറ്റക്കെട്ടായി ദാരിദ്ര്യത്തെ നേരിടണം.-സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ സ്വാതന്ത്ര്യം എന്റെ ജന്മാവകശാമാണെന്ന് പറഞ്ഞതുപോലെ ഇപ്പോള്‍ പറയേണ്ടിയിരിക്കുന്നു. മികച്ച ഭരണവും എന്റെ ജന്മാവകാശമാണെന്ന്”.
ഒരു മനുഷ്യന് സ്വമേധയാ തന്റെ സമസൃഷ്ടികളുടെ കൂട്ടത്തില്‍ ഏറ്റവും പിന്നിലുള്ളവനായി തന്നെ കാണാത്തിടത്തോളം അവന് മോചനമില്ലാ എന്നു പറഞ്ഞ മഹാത്മജിയുടെ നാട്ടില്‍ നിന്നുമുള്ള സാരഥിയുടെ നേതൃത്വത്തില്‍ ഭാരത ഭരണത്തിന്റെ ചക്രം ഉരുളുകയാണ്. ശുദ്ധിയിലൂടെ സമൃദ്ധിയിലേക്കുള്ള ശരിയായ ഭരണം ആരംഭിച്ചു കഴിഞ്ഞു. പണ്ഡിറ്റ് ദീനദയാല്‍ജിയുടെയും ഈ രാജ്യത്തിലെ ജനകോടികളായ ദരിദ്ര നാരായണന്മാരുടെയും സ്വപ്നം സാക്ഷാത്കരിക്കുവാനുള്ള ഭരണം ദീനദയാല്ജിസ്മൃതി അതിന് കൂടുതല്‍ കരുത്തുപകരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: