കൊല്‍ക്കത്ത: ശാരദാ ചിട്ടിത്തട്ടിപ്പില്നിന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഒഴിയാന്‍ പറ്റില്ലെന്നു പറഞ്ഞ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ രാജിവെച്ചു പോകാന്‍ മമതയോട് ആവശ്യപ്പെട്ടു. മമത ഒഴിഞ്ഞാല്‍ സംസ്ഥാനത്തിനു സദ്ഭരണം നല്കാന് ബിജെപിക്കു കഴിയുമെന്ന് ഷാ പറഞ്ഞു.
17 ലക്ഷം കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്കു വേണ്ടി തെരുവില്‍ ഇറങ്ങാന്‍ മമതക്ക് എന്തുകൊണ്ട് കഴിയുന്നില്ല. കാരണം, സ്വന്തം പാര്‍ട്ടിക്കാരും പ്രവര്‍ത്തകരും ആ വഞ്ചനയില്‍ പങ്കാളികളാണ്. ശാരദാ തട്ടിപ്പു പണം എവിടെപ്പോയെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്, ഷാ പറഞ്ഞു. കൊല്‍ക്കത്തയില്‍ വന്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു ബിജെപി അദ്ധ്യക്ഷന്‍.
അഴിമതിക്കാരായ സ്വന്തം പാര്‍ട്ടിക്കാരെ നിങ്ങള്‍ സംരക്ഷിക്കുകയാണ്. ഞങ്ങള്‍ക്കു വിളിച്ചു പറയാന്‍ വിഷമമില്ല, കാരണം ഞങ്ങളുടെ ആരും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ല. നന്ദിഗ്രാമിലും സിംഗൂരിലും 2,000 കര്‍ഷകര്‍ക്കു ഭൂമി നഷ്ടമായപ്പോള്‍ നിങ്ങള്‍ പ്രതിഷേധിച്ച് ഉപവാസം നടത്തി. പക്ഷേ 17 ലക്ഷം കുടുംബങ്ങള്‍ക്ക് വന്‍ തുക നഷ്ടമായപ്പോള്‍ എന്തുകൊണ്ട് മമത അഴിമതിക്കെതിരേ പ്രകടനം നടത്തുന്നില്ല, ഷാ ചോദിച്ചു.
മമതയുടെ ഭരണത്തില്‍ ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റം അഞ്ചിരട്ടിയായെന്ന് ഷാ കുറ്റപ്പെടുത്തി. വികസനത്തേക്കാള്‍ രാഷ്ട്രീയത്തിനാണ് തൃണമൂല്‍ ഭരണം മുന്‍ഗണന കൊടുക്കുന്നത്. ബംഗ്ലാദേശികള്‍ ഇവിടെ വന്ന് കൈക്കലാക്കുന്നത് ബംഗാളികളുടെ തൊഴിലവസരങ്ങളാണ്. നുഴഞ്ഞുകയറ്റം തടഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണവും പെരുകും, ഷാ പറഞ്ഞു.
അടുത്തു വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ചൗരിംഗീയിലും ബാസിര്‍ഹത്ത് സൗത്ത് സീറ്റിലും ബിജെപി വിജയിക്കുമെന്ന് ഷാ പറഞ്ഞു. സംസ്ഥാനത്ത് വികസനമൊന്നും നടക്കുന്നില്ല. രാഷ്ട്രീയം മാത്രമേ ഉള്ളു. ജനങ്ങള്‍ സിപിഎമ്മിനും സിപിഐക്കും കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും അവസരം നല്‍കിക്കഴിഞ്ഞു. ഇനി ബിജെപിയെ പരീക്ഷിക്കാന്‍ തയ്യാറാകണം, ഷാ പറഞ്ഞു. തൃണമൂലും ഇടതുപക്ഷവും സഹോദരങ്ങളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: