കരീംഗഞ്ച് : ആസാമിലെ കരീംഗഞ്ച് ജില്ലയില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ദൂരൂഹ സാഹചര്യത്തില്‍ വന മേഖലയിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇവരില്‍ ഒരാളുടെ വീട്ടില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ആസാം ബംഗ്ലാദേശ് അതിര്‍ത്തിക്കു സമീപത്തായുള്ള വനത്തില്‍ ഒരേ കയറില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഇരുവരേയും കാണാതായത്. എന്നാല്‍ കാണാതായിനു ശേഷം വിദ്യാര്‍ത്ഥികളുടെ പക്കലുണ്ടായിരുന്ന മൊബൈലില്‍ നിന്നും ചില ഫോണ്‍ നമ്പറുകളിലേക്ക് നിരന്തരം കോളുകള്‍ പോയിരുന്നതായി പോലീസിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ നമ്പറുകളെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
അതേസമയം വിദ്യര്‍ത്ഥികളെ ബലാത്സംഗം ചെയ്ത ശേഷം കൊന്നതാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമെ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മെയ് മാസത്തില്‍ ഉത്തര്‍ പ്രദേശിലെ ബദായുവില്‍ കൗമാരക്കാരായ രണ്ട് സഹോദരിമാരെ ബലാത്സംഗത്തിനു ശേഷം കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്തിയിരുന്നു. ഇതിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തി വരികയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: