ന്യൂദല്‍ഹി: ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണ്ണര്‍ നജീബ് ജംഗ് ബിജെപിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങള്‍ക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് ബിജെപി ദല്‍ഹി ഘടകം വ്യക്തമാക്കി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ ജംഗ് രാഷ്ട്രപതിയുടെ അനുമതി തേടിയെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ആം ആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കിയിരുന്നു.എന്നാല്‍ വെറും 49 ദിവസത്തെ ഭരണത്തിനു ശേഷം കേജ്രിവാള് രാജിവച്ച് ഒഴിഞ്ഞു. തുടര്‍ന്ന് ഫെബ്രുവരി മുതല്‍ നിയമസഭ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അണിയറ നീക്കങ്ങള്‍ സജീവമായിട്ടുണ്ട്.
70 അംഗ സഭയില്‍ ബിജെപിക്ക് 28 അംഗങ്ങളും സഖ്യകക്ഷിയായ അകാലിദളിന് ഒരു സീറ്റുമാണുള്ളത്.32 അംഗങ്ങളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്.ഹര്‍ഷ വര്ദ്ധന്, രമേഷ് ബിദൂരി, പ്രവേശ് വര്‍മ്മ എന്നിവര്‍ ലോക്സഭയിലേക്ക് ജയിച്ചതിനെത്തുടര്‍ന്നാണ് അംഗ സംഖ്യ 29 ആയിക്കുറഞ്ഞത്. ഹര്‍ഷ വര്ദ്ധന് ഇപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രിയാണ്. ആം ആദ്മിക്ക് 28 അംഗങ്ങളും കോണ്‍ഗ്രസിന് എട്ട് അംഗങ്ങളുമാണ് ഉള്ളത്.
സഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്വിയുണ്ടായതിനെത്തുടര്ന്ന് ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെയാണ് ജംഗ് ബിജെപിയെ ക്ഷണിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി തേടിയെന്ന വാര്‍ത്തകള്‍.തങ്ങള്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ ആലോചിച്ച് എന്തുവേണമെന്ന് തീരുമാനിക്കുമെന്ന് ബിജെപി അറിയിച്ചു.
എന്നാല്‍ ബിജെപി കുതിരക്കച്ചവടം നടത്തുമെന്നാണ് ആംആദ്മിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: