പത്തനംതിട്ട: തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ക്ക് തുടക്കമായി. വഞ്ചിപ്പാട്ടിന്റേയും ഭഗവത് സ്തുതികളുടേയും അകമ്പടിയോടെ ഇന്നലെ രാവിലെ ക്ഷേത്ര കൊടിമരച്ചുവട്ടില്‍ എന്‍എസ്എസ് രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍പിള്ള വള്ളസദ്യ ഉദ്ഘാടനം ചെയ്തു. ഇന്നലെ 17 പള്ളിയോടങ്ങളാണ് സദ്യയില്‍ പങ്കെടുത്തത്. ആചാരാനുഷ്ഠാനങ്ങളോടെ പള്ളിയോടങ്ങളില്‍ കരനാഥന്മാര് ക്ഷേത്രക്കടവിലെത്തിയപ്പോള്‍ വഴിപാടുകാര്‍ വെറ്റിലയും പുകയിലയും നല്കി സ്വീകരിച്ചു. തുടര്‍ന്ന് അഷ്ടമംഗല്യവും താലപ്പൊലിയും മുത്തുക്കുടകളുമായി ഇവരെ സ്വീകരിച്ച് ക്ഷേത്രമതിലകത്തേക്ക് ആനയിച്ച് ക്ഷേത്രത്തിന് വലംവെച്ചു. ക്ഷേത്രത്തിന് പുറത്തുള്ള അഞ്ച് ഓഡിറ്റോറിയങ്ങളിലും സദ്യയ്ക്കുള്ള സൗകര്യം ഒരുക്കി. വഴിപാടുകാര്‍ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തി പള്ളിയോടങ്ങളില്‍ ചാര്‍ത്താനുള്ള പൂമാലകള്‍ പൂജിച്ച് കരകളിലെത്തിച്ചു. സദ്യയില്‍ പങ്കെടുത്ത് കൊടിമരച്ചുവട്ടില്‍ ഭഗവത് കീര്‍ത്തനങ്ങള്‍ പാടി വഴിപാടുകാര്‍ക്ക് അനുഗ്രഹം ലഭിക്കാന്‍ പ്രാര്‍ത്ഥന നടത്തി, പറതെളിച്ച് ദക്ഷിണയും സ്വീകരിച്ചാണ് പള്ളിയോടക്കരക്കാര്‍ മടങ്ങിയത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മെമ്പര്‍ പി.കെ.കുമാരന്, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ്, മുന്‍ എംഎല്‍എ എ.പത്മകുമാര്‍, പള്ളിയോട സേവാസംഘം ആക്ടിംഗ് പ്രസിഡന്റ് പ്രൊഫ. കെ.ശങ്കരനാരായണപിള്ള, സെക്രട്ടറി രതീഷ് ആര്.മോഹന്‍, ട്രഷറര്‍ മോഹനചന്ദ്രന്, വി.എന്‍.ഉണ്ണി, അമ്പോറ്റി കോഴഞ്ചേരി, പി.ആര്.ഷാജി തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഒക്ടോബര്‍ 2 വരെ വഴിപാട് വള്ളസദ്യകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: