കോഴഞ്ചേരി: ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന്റെ ഭാഗമായി കെജിഎസ് ഗ്രൂപ്പ് മണ്ണിട്ട് നികത്തിയ കരിമാരംതോടും ആറന്മുള ചാലും പുനസ്ഥാപിക്കാന്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. വിമാനത്താവളത്തിനായി നികത്തിയ തോടുകള്‍ ഒരു മാസത്തിനകം പൂര്‍വ സ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നിര്‍ദ്ദിഷ്ട വിമാനത്താവള പ്രദേശത്തുകൂടി കടന്നുപോകുന്ന തോടുകള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പുന:സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചിട്ടുളളത്.
മണ്ണിട്ട് മൂടിയതുമൂലം സര്‍വ്വേ നടപടികളില്‍ തോടിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ കഴിയുന്നില്ലാത്തതിനാല് ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ മാസം 26 നുള്ളില്‍ പദ്ധതി നടപ്പിലാക്കുമെന്നാണ് സൂചന. തോട് അളന്നു തിട്ടപ്പെടുത്തി നീരൊഴുക്ക് നിലച്ച ഈ തോട് പുന:സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ആറന്മുള പൈതൃക ഗ്രാമ സമിതി അംഗങ്ങളായ മോഹനന് നായര്‍, ചന്ദ്രശേഖരന് നായര്‍ എന്നിവരുടെ പരാതിയിന്മേലാണ് നടപടി. എന്തു വിലകൊടുത്തും സര്‍ക്കാര്‍ വിമാനത്താവളപദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കെ. എം. മാണിയുടെ പ്രസ്താവനയ്ക്കുള്ള ഒരു ശക്തമായ മറുപടിയാണ് ഈ കോടതി വിധിയെന്നും ഇത് സര്‍ക്കാരിന്റെ വെറും ആഗ്രഹം മാത്രമാണെന്നും കരിമാരംതോട് പുനര്‍ജനിച്ചാല്‍ പദ്ധതി പ്രദേശത്ത് കൃഷി തുടങ്ങുമെന്ന് പൈതൃക ഗ്രാമ സമിതി കണ്‍വീനര്‍ ഇന്ദുചൂഢന് പറഞ്ഞു. തോടുകളുടെ അതിര്‍ത്തി നിര്‍ണ്ണയത്തിനായി പത്തനംതിട്ട ജിഅടൂര് ആര്‍ഡിഒ എം.എ. റഹീം, കോഴഞ്ചേരി ആര്‍ഡിഒ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: