തിരുവനന്തപുരം: വാളയാര്‍ ചെക്ക്പോസ്റ്റില്‍ നടപ്പാക്കിയ 8-എഫ് ഇ-ഡിക്ലറേഷന്‍ സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതലസമിതിയുടെ നിര്‍ദേശപ്രകാരമാണ് വാളയാറില്‍ ഇ- ഡിക്ലറേഷന്‍ സംവിധാനം നടപ്പാക്കിയതെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി കെ.എം. മാണി അറിയിച്ചു.
പുതിയ സംവിധാനം അനുസരിച്ച് കേരളത്തിലെ ചരക്ക് വില്‍ക്കുന്ന വ്യാപാരികള്‍ക്കും ചരക്ക് വാങ്ങുന്നവര്‍ക്കും മാത്രമായിരിക്കും ഇ- ഡിക്ലറേഷന്‍ നല്കാന് കഴിയുക. ഇവര്‍ക്ക് നല്‍കിയിരിക്കുന്ന പ്രത്യേക പാസ്വേഡ് ഉപയോഗിച്ച് 8-എഫ് ഇ- ഡിക്ലറേഷന്‍ പ്രിന്റൗട്ട് ലഭിക്കും. മുന്‍കാലങ്ങളില്‍ ചരക്കുകൊണ്ടുവരുന്ന വ്യാപാരികളല്ലാത്ത ആര്‍ക്കും ഇന്റര്‍നെറ്റ് കഫേകളില്‍നിന്ന് ഇ- ഡിക്ലറേഷന്‍ പ്രിന്റൗട്ട് ലഭിക്കുമായിരുന്നു. പുതിയ സംവിധാനത്തിലൂടെ ചരക്കുഗതാഗതം സുഗമമാക്കുന്നതിനും നികുതി ചോര്‍ച്ച തടയാനും കഴിഞ്ഞിട്ടുണ്ട്. 24 മണിക്കൂര്‍ നിരീക്ഷണത്തിന്റെ ഭാഗമായി പത്തിരട്ടി ക്രമക്കേടുകള്‍ കണ്ടെത്താനായെന്നും മാണി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അവതരാനുമതി നിഷേധിച്ചു. എം. ഹംസയാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.
ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ അഴിമതി നടത്തിയതിന്റെ പേരില്‍ നീക്കി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മാറ്റുകയെന്നത് സര്‍ക്കാര്‍ നയമാണ്. വാളയാറിലെ ഗതാഗതപ്രശ്നം പരിഹരിച്ചിട്ടുണ്ട്. പുതിയ സംവിധാനത്തിലൂടെ കൂടുതല്‍ ഡിക്ലറേഷനുകള്‍ വാളയാറില്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ വാളയാര്‍ ചെക്ക്പോസ്റ്റില്‍ പുതിയ പരിഷ്കാരം നടപ്പാക്കുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എം. ഹംസ ആരോപിച്ചു.
ആലോചനയില്ലാതെ നടപ്പാക്കിയ പരിഷ്കരണം വാളയാര്‍ ചെക്ക്പോസ്റ്റ് സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. നിയമസഭ നിര്‍ത്തിവച്ച് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ സര്‍ക്കാരിന്റെ മുഖം വികൃതമാവുമെന്നും വിഎസ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: