ഗ്രാമീണ മേഖലകളിലെ വിദ്യാഭ്യാസ സൗകര്യമില്ലായ്മ കണക്കിലെടുത്ത് കേരളത്തിലെ 148 പഞ്ചായത്തുകളില്‍ പ്ലസ് ടു സ്കൂള്‍ അനുവദിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഈ പ്ലസ് ടു സ്കൂളുകള്‍ തുടങ്ങാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത് നടപ്പാക്കാതിരുന്നതിനെത്തുടര്ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് പുതിയ സ്കൂളുകള്‍ക്ക് പകരം അധിക ബാച്ചുകള്‍ അനുവദിച്ചാല്‍ മതി എന്നാണ്. ഈ പുതിയ തീരുമാനമാണ് ജസ്റ്റിസ് ടി.ആര്. രാമചന്ദ്രന്‍നായരും ജസ്റ്റിസ് പി.വി. ആശയും അടങ്ങുന്ന ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്. പ്ലസ് ടു പ്രവേശന നടപടി ആരംഭിച്ചെങ്കിലും വിദ്യാഭ്യാസ ആവശ്യം പരിഗണിച്ച് പുതിയ സ്കൂളുകള്‍ തന്നെ അനുവദിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. പത്താംക്ലാസ് ജയിച്ച ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസം അസാധ്യമാണെന്ന് സര്‍ക്കാര്‍ തന്നെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഴുവന്‍പേര്‍ക്കും പ്രവേശനം ലഭിക്കുംവിധം പ്ലസ് ടുവിന് പുതിയ സ്കൂളുകള്‍ സ്ഥാപിക്കുമെന്നുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് എപ്പോഴും ദൂരെയുള്ള സ്കൂളുകളില്‍ പ്ലസ് ടുവിന് ചേര്‍ന്ന് പഠിക്കാന്‍ സാഹചര്യമില്ല. ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം സാധ്യമല്ലെന്ന സര്‍ക്കാര്‍ കണക്ക് യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയില്ല. തുടര്‍വിദ്യാഭ്യാസം ലഭിക്കാന്‍ സാധ്യതയില്ലാത്ത കുട്ടികള്‍ ലക്ഷത്തിലേറെയായിരിക്കും.
2013 ജൂണ്‍ 11 നാണ് 148 പഞ്ചായത്തുകളില്‍ പ്ലസ് ടു അനുവദിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്. എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളുടെ കാര്യത്തിലെ മുന്‍തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്നും തെക്കന്‍ ജില്ലകളിലെ വിദ്യാഭ്യാസ ആവശ്യം പരിഗണിച്ച് കൂടുതല്‍ പ്ലസ് ടു സ്കൂളുകള്‍ സ്ഥാപിക്കണമെന്നുമാണ് പുതിയ നിര്‍ദ്ദേശം. പുതിയ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിക്കപ്പെടണമെന്ന ഹര്ജികളിന്മേലാണ് കോടതി ഇങ്ങനെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ ഹയര്‍ സെക്കന്ററി ബാച്ചുകള്‍ മാത്രം അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചത് ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിന്റെ ശുപാര്‍ശകള്‍ അട്ടിമറിച്ചായിരുന്നു. പ്ലസ് ടു നയം അട്ടിമറിച്ച് പുതിയ സ്കൂള്‍ വേണ്ടെന്നും അധിക ബാച്ച് മതിയെന്നുമുള്ള യാതൊരു പഠനവുമില്ലാതെയുള്ള സര്‍ക്കാര്‍ തീരുമാനം യുക്തിരഹിതവും അടിസ്ഥാനരഹിതവും സ്വേഛ്വാധികാരപരവുമാണെന്നും കോടതി നിരീക്ഷിച്ചു. വടക്കന്‍ ജില്ലകളില്‍ സീറ്റ് കുറവും തെക്കന്‍ ജില്ലകളില്‍ അധികസീറ്റും ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ ന്യായീകരണം. പ്ലസ് ടു ഇല്ലാത്ത പഞ്ചായത്തുകളെ അവഗണിച്ച് അധികസീറ്റുണ്ടെന്ന് പറയുന്ന മേഖലകള്‍ക്ക് അധിക ബാച്ച് നല്‍കുന്നതും പഞ്ചായത്തുകളില്‍ പഠനാവസരം നിഷേധിച്ച് നഗരപ്രദേശങ്ങളില്‍ അധികസീറ്റ് നല്‍കുന്നതും ന്യായീകരണമില്ലാത്തതാണ്. ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ശുപാര്‍ശയിലുള്ളത് അപ്ഗ്രേഡ് ചെയ്യേണ്ട പഞ്ചായത്ത് സ്കൂളുകളുടെയും അധിക ബാച്ച് വേണ്ട സ്കൂളുകളുടെയും കാര്യമാണ്.
പുതിയ സ്കൂളുകള്‍ക്ക് 155 കോടിയുടെ അധിക ബാധ്യതയെന്ന് പറയുന്നത് തെളിയിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ രേഖകളില്ല. ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ ഉപരിപഠനത്തിന് അവസരം ഒരുക്കാനുള്ള ആവശ്യത്തിന് സാമ്പത്തിക പ്രയാസം എന്ന വാദം ഉയര്‍ത്തിയത് കോടതി തള്ളി. ഇത് നടപ്പായെങ്കില്‍ വടക്കന്‍ ജില്ലകളിലെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുമായിരുന്നു. 1408 ബാച്ചുകള്‍ക്കായി ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് നല്കിയ ശുപാര്‍ശ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചശേഷമാണ് 500-ലധികം ബാച്ചുകള്‍ക്ക് ശുപാര്‍ശ നല്‍കിയത്.
പക്ഷെ കോടതി ഇടപെടലും സര്‍ക്കാരിന്റെ തെറ്റായ നടപടിയും ഇതുവരെ പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കാര്യം സങ്കീര്‍ണമാക്കുന്നത് സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന മെല്ലെപ്പോക്ക് നയമാണ്. കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ വര്ഗീയവല്ക്കരണത്തിന് വിട്ടുകൊടുക്കാറുള്ള ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ വലിയ തിന്മയാണ് പുതിയ തലമുറകളോട് ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവിയും സമൂഹനന്മയും കണക്കിലെടുത്ത് വിദ്യാഭ്യാസരംഗത്ത് എന്തു വേണമെന്ന കാര്യത്തില്‍ ഇരുട്ടില്തപ്പുന്നവരാണ് ഇതുവരെ കേരളം ഭരിച്ചവര്‍. ഈ അനാസ്ഥക്കും കെടുകാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനും എതിരായ വിധികൂടിയാണ് ഇപ്പോള്‍ കോടതിയില്‍നിന്നും ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: