ലോക്സഭയില്‍ ഇന്നവതരിപ്പിച്ച എണ്‍പത്തിനാലാമത്തെ കേന്ദ്രബജറ്റ് നരേന്ദ്രമോദി സര്‍ക്കാരിന്റെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെയും കന്നി ബജറ്റാണ്. പത്ത് വര്‍ഷക്കാലത്തെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ നയസ്തംഭനത്തിനും, നിശ്ചലാവസ്ഥക്കും ശേഷം, തനിച്ച് ഭൂരിപക്ഷം ലഭിച്ച ഒരു സര്‍ക്കാരിന്റെ ബജറ്റിനെ പൊതുസമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. പ്രതികൂലമായ സാമ്പത്തിക സാഹചര്യങ്ങളെ വികസന സാധ്യതകളാക്കി മാറ്റാനുള്ള തീവ്രശ്രമമാണ് ധനമന്ത്രി ധീരമായി നടത്തിയിരിക്കുന്നത്.
ആഗോളമായി ലോകജനത ഇന്നനുഭവിക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും, തൊഴിലില്ലായ്മയ്ക്കും നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന ‘ത്രൈവര്ണ്ണ പ്രശ്നപരിഹാരം’ (Tricolour Solution -ഹരിതവിപഌവം, ധവളവിപഌവം, കുങ്കുമ(സൗരോര്‍ജ) വിപഌവം) ലോകരാഷ്ട്രങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.
തീര്‍ത്തും ജനപ്രിയമായ ഒരു ബജറ്റവതരണത്തിനുള്ള സാഹചര്യമല്ല ഇന്ന് ഭാരതത്തിലുള്ളതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. കൃഷിക്കാരെയും, ചെറുകിട കച്ചവടക്കാരെയും, കോര്‍പ്പറേറ്റ് വ്യവസായികളെയും, സാധാരണക്കാരെയും പരമാവധി തൃപ്തിപ്പെടുത്താന്‍ ഈ ബജറ്റ് ശ്രമിച്ചിട്ടുണ്ട്. സമസ്ത മേഖലയുടെയും സമഗ്ര വികസനത്തെ സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ബജറ്റ് ഊന്നല്‍ കൊടുക്കുന്നത്.
കര്‍ഷക സൗഹൃദമായ കന്നി ബജറ്റ്
കന്നി ബജറ്റ് കര്‍ഷക സൗഹൃദമാക്കാന്‍ അരുണ്‍ ജെയ്റ്റ്ലി ഏറെ പ്രയാസപ്പെട്ടിട്ടുണ്ട്. കര്‍ഷക പ്രിയമായ ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ഷികമേഖലയില്‍ ഉത്പാദനം അനുദിനം കുറഞ്ഞുവരുമ്പോള്‍ ഈ മേഖലയുടെ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ധനമന്ത്രി ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്താനും, കാര്‍ഷിക മേഖലയില്‍ കൂടുതല്‍ മുതല്‍ മുടക്ക് ഉറപ്പ് വരുത്താനുമുള്ള നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും, കാലവര്‍ഷക്കെടുതിയില്‍ നിന്നും, കടുത്ത വരള്‍ച്ചയില്‍ നിന്നും കൃഷിയെയും, കര്‍ഷകരെയും സംരക്ഷിക്കാനുള്ള നൂതന പദ്ധതികളുടെ നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റിലുണ്ട്.
ഓരോ വിളവില്‍ നിന്നും പരമാവധി ഉല്പാദനം ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പുവരുത്താന്‍ മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്പന്ന വികസനവും ധനമന്ത്രി ലക്ഷ്യമിടുന്നു. ഇന്ത്യന്‍ കാര്‍ഷിക വിഭവങ്ങളായ മാങ്ങ, കുരുമുളക്, പച്ചക്കറി, കരിവേപ്പില ഏന്നിവയ്ക്ക് ആഗോള കമ്പോളത്തില്‍ സംഭവിച്ച മൂല്യച്യുതിക്ക് പരിഹാരം ഉണ്ടാക്കണം. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരമുയര്‍ത്താന്‍ പുതിയ പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളുണ്ട്.
കാര്‍ഷികമേഖലയിലെ വ്യവസായവല്‍ക്കരണവും, കയറ്റുമതിയും പ്രോത്സാഹിപ്പിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ‘അഞ്ച് എഫ് ഫോര്‍മുല’ (Farm to Fibre; Fibre to Fabric; Fabric to Fashion; Fashion to Foreign) നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഇടം നേടിയിട്ടുണ്ട്.
ജൈവകൃഷി, ജൈവസാങ്കേതിക വിദ്യാവികസനം, ഉത്പാദന ക്ഷമതയുള്ള വിത്തിനങ്ങള്‍, ഫലവര്‍ഗ്ഗ സസ്യവികസനം എന്നിവയ്ക്കും ഊന്നല്‍ നല്കുന്നു.
ആദായ നികുതി പരിധി
ചെറുകിട കച്ചവടക്കാരുടെയും മാസശമ്പളക്കാരായവരുടെയും ഏറെ നാളത്തെ പ്രതീക്ഷയായ ആദായ നികുതി പരിഷ്കരണം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഒടുവില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ആദായ നികുതി ഇളവ് പരിധി നിലവിലുള്ള രണ്ട് ലക്ഷം രൂപയില്‍ നിന്ന് രണ്ടര ലക്ഷത്തിലേക്കുയര്ത്തിയിരിക്കുന്നു എന്നത് ഏറെ ആശ്വാസ പ്രദമാണ്.
നികുതിയൊഴിവിനായുള്ള നിക്ഷേപ പരിധിയിലും മാറ്റം വരുത്തിയത് നിത്യവരുമാനക്കാരായ ആളുകള്‍ക്ക് അനുഗ്രഹമാണ്. പുതിയ നികുതിനിര്‍ദ്ദേശങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ധനമന്ത്രി ശ്രമിച്ചിട്ടുണ്ട്.
വ്യവസായ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള ഒട്ടേറെ നടപടികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കയറ്റുമതി വര്‍ദ്ധിപ്പിക്കാനും വ്യാപാരക്കമ്മി കുറയ്ക്കാനുമുള്ള നടപടികള്‍ ഏറെ ശ്രദ്ധേയമാണ്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനും ലോകരാജ്യങ്ങള്‍ക്കൊപ്പം നമ്മുടെ നില ഭദ്രമാക്കാനും ഏതാനും മേഖലയിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ ചിലമേഖലകളില്ക്കൂടി വിദേശനിക്ഷേപത്തിനായി തുറന്നുകൊടുക്കാനുള്ള നിര്‍ദ്ദേശങ്ങളും ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നു.
80സി, 80സിസി, 80സിസിസി വകുപ്പുകള്‍ പ്രകാരമുള്ള നികുതിയിളവില്‍ മാറ്റംവരുത്തിയത് ഏറെ ആശ്വാസപ്രദമാണ്. ഇത് ചെറുകിട നിക്ഷേപകരെ ഓഹരിവിപണിയിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്. എണ്ണായിരത്തിലേക്ക് കുതിക്കുന്ന സ്റ്റോക്ക് എക്സ്ചെയ്ഞ്ച് സൂചകമായ നിഫ്റ്റി സര്‍ക്കാരിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോന്നതാണ്.
വ്യാവസായിക വളര്‍ച്ചയും വിലക്കയറ്റ നിയന്ത്രണവും
വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുമുള്ള ഒട്ടേറെ നടപടികള്‍ ഈ ബജറ്റില്‍ സ്വീകരിച്ചിട്ടുണ്ട്. പരോക്ഷ നികുതിയിലും പ്രത്യക്ഷ നികുതിയിലും എക്സൈസ് തീരുവയിലും വരുത്തിയ മാറ്റത്തിലൂടെ ഏഴായിരം കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സോപ്പ്, സോളാര്‍ പാനല്‍, മദ്യം, ടെലിവിഷന്‍, ബാറ്ററി എന്നിവയുടെ വില കുറയുന്നതാണ്. എന്നാല്‍ സ്റ്റീല്‍ ഉല്പന്നങ്ങള്, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉല്പന്നങ്ങള്, സിഗററ്റ്, പാന്‍മസാല, പുകയില ഉല്പന്നങ്ങള് എന്നിവയുടെ വില കൂടും.
വ്യാവസായിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഒട്ടേറെ നടപടികള്‍ പുതിയ സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കയറ്റുമതി വര്‍ദ്ധിപ്പിക്കാനും വ്യാപാരക്കമ്മി കുറയ്ക്കാനുമുള്ള നടപടികള്‍ ശ്രദ്ധേയമാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനും ലോകരാജ്യങ്ങള്‍ക്കൊപ്പം നമ്മുടെ നില ഭദ്രമാക്കാനും ഏതാനും മേഖലയുടെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ റെയില്‍വേ-ഇന്‍ഷ്വറന്‍സ് (49 ശതമാനം വീതം) മേഖലകളും ഉള്‍പ്പെടുന്നു. പുതിയ ചില മേഖലകള്‍കൂടി വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്.
പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ കാര്യക്ഷമമല്ലാത്ത അവയുടെ പ്രവര്‍ത്തന ക്ഷമതയും വരുമാനവും ലാഭവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി എഴുപത്തഞ്ച് ശതമാനമായി നിജപ്പെടുത്തണമെന്ന ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ ചില ബജറ്റ് നിര്‍ദ്ദേശങ്ങളും ശ്രദ്ധേയമാണ്. പൊതുമേഖല ഓഹരി വില്പന വഴി അധികവിഭവ സമാഹരണത്തിനുള്ള ചില നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
നടപ്പിലാക്കാന്‍ ഇതിനകം വൈകിപ്പോയ ഏകീകൃത ചരക്ക് സേവന നികുതി എത്രയും വേഗം നടപ്പിലാക്കാനുള്ള ശ്രമം ശ്ലാഘനീയമാണ്. അതുപോലെ തന്നെയുള്ളതാണ് സേവന നികുതിയുടെയും എക്സൈസ് തീരുവയുടെയും ലയനം സംബന്ധിച്ച നിര്‍ദ്ദേശം. ഇത് ഏകീകൃത ചരക്ക് സേവന നികുതി വേഗത്തില്‍ നടപ്പിലാക്കാന്‍ സഹായിക്കുന്നതാണ്.
അടിസ്ഥാന സൗകര്യ വികസനം
തൊഴില്‍ സാധ്യത ഏറെ നിലനില്‍ക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് നരേന്ദ്രമോദി സര്‍ക്കാരിന്റെ ബജറ്റ് ഏറെ പ്രാധാന്യം കൊടുത്തു. ഇത് പ്രതിവര്‍ഷം തൊഴില്‍ തേടിയെത്തുന്ന ഒന്നരക്കോടിയിലധികം വരുന്ന യുവജനങ്ങളെ രാഷ്ട്രപുനര്‍ നിര്‍മ്മാണത്തിനുതകുന്ന മേഖലകളില്‍ വിന്യസിക്കാന്‍ സഹായകരമാണ്.
ദേശീയപാതാ നിര്‍മ്മാണത്തിനായി 37880 കോടിയും 16 തുറമുഖ പദ്ധതികള്‍ക്കായി 11036 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതിയില്‍ വിഴിഞ്ഞത്തിന്റെ പരാമര്‍ശമില്ല. വ്യവസായ സ്മാര്‍ട്ട്സിറ്റി, ദേശീയപാതാവികസനം, അതിര്‍ത്തി പ്രദേശത്തെ റെയില്‍വേ വികസനം, വന്‍ സോളാര്‍ പദ്ധതികള്‍, ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായിട്ടുള്ള ബ്രോഡ്ബാന്റ് വികസനം, ലഖ്നൗ, അഹമ്മദാബാദ് മെട്രോ എന്നിവ ഇതില്‍പ്പെടുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നൂറു നഗര പദ്ധതി, കാര്യക്ഷമത-വേഗം-മാനം എന്ന അടിസ്ഥാനത്തില്‍ ഈ നഗരങ്ങളെ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. ചൈനയിലെ ക്ലസ്റ്റര്‍ നഗരമാതൃകയാണ് ഇതിന് പ്രേരകമായിരിക്കുന്നത്.
തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നൈപുണ്യവികസന പദ്ധതികള്‍ക്ക് ഈ സര്‍ക്കാര്‍ ഊന്നല്‍ നല്കുന്നു. വിദ്യാസമ്പന്നരായുള്ള ചെറുപ്പക്കാര്‍ക്കിടയിലെ വര്‍ദ്ധിച്ച് വരുന്ന നൈപുണ്യ വിടവ് (Skill Gap) സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. നൈപുണ്യ വികസന ഏജന്‍സിയെ നൈപുണ്യവികസന മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവന്നു ശക്തിപ്പെടുത്താന്‍ skill, speed, scale എന്നീ മൂന്ന് ‘എസ്സു’കള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കേരളത്തിന് ഐഐടി ലഭിച്ചത് വിദ്യാഭ്യാസ രംഗത്തിന് തിലകക്കുറിയാണ്.
ഗ്രാമ വികസനം സമഗ്ര വികസനം
ഗ്രാമീണര്‍ക്കായി സ്കൂളുകളും റോഡുകളും നിര്‍മ്മിച്ചു നല്കാന് ബജറ്റ് നിര്‍ദ്ദേശിക്കുന്നു. പെണ്‍കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി ചെറുസമ്പാദ്യ പദ്ധതിയും പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായുള്ള പദ്ധതിയും വിഭാവനം ചെയ്യുന്നു. വനിതകള്‍ക്കും വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കുമുള്ള ധനസഹായവും മോദി സര്‍ക്കാരിന്റെ സംഭാവനയാണ്. ഗ്രാമീണ കുടിവെള്ള പദ്ധതിക്കും പ്രത്യേക പരിഗണന കിട്ടിയിട്ടുണ്ട്. ഗ്രാമീണ യുവാക്കള്‍ക്കായുള്ള സ്റ്റാര്‍ട്ട് അപ് വില്ലേജുകള്‍ ഗ്രാമ വികസനത്തില്‍ പുതിയ തലമുറയുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ പോന്നതാണ്. യുവാക്കളുടെ കഴിവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനും ഉപയോഗപ്പെടുത്താനുമുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് ജോലി ലഭിക്കാനുള്ള കഴിവും. നൈപുണ്യ വികസനത്തിന് ബജറ്റ് നല്കുന്ന പ്രാധാന്യം അത് ലക്ഷ്യമിട്ടുള്ളതാണ്.
രാജ്യരക്ഷക്കായി രണ്ടു ലക്ഷത്തി ഇരുപത്തിയൊന്നായിരം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പ്രതിരോധ മേഖലയുടെ ആധുനീകരണത്തിനും സാങ്കേതികവല്കരണത്തിനും യുദ്ധസ്മാരക മ്യൂസിയം നിര്‍മ്മാണത്തിനും ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിക്കും പണം വകകൊള്ളിച്ചിട്ടുണ്ട്. കായിക രംഗത്തിന്റെ പ്രോത്സാഹനത്തിനും കായിക താരങ്ങളുടെ മികവുയര്‍ത്തുന്നതിനും സേവനത്തിനിടെ പൊലിഞ്ഞുപോയ പോലീസുകാരുടെ ക്ഷേമത്തിനും ബജറ്റ് പദ്ധതികള്‍ വിഭാന ചെയ്യുന്നുണ്ട്.
എല്ലാ വിഭാഗം ആളുകളെയും പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ ബജറ്റ് സമഗ്രവികസനത്തിലേയ്ക്കുള്ള ഒരു തുറന്ന വാതിലാണ്. ആദായനികുതിക്ക് ഇടക്കാലാശ്വാസം, ആംആദ്മിക്ക് ഇത്തിരി ആശ്വാസം എന്ന പതിവ് പരിപാടിക്ക് അപ്പുറത്തേയ്ക്ക് വികസനത്തിന്റെ രാജപാതയിലേക്കുള്ള ഒരു വഴിത്തിരിവാകും പുതിയ ബജറ്റ്. സാമ്പത്തികരംഗത്തെ നയസ്തംഭനം നീക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റിലുണ്ട്. കോര്‍പ്പറേറ്റ് കോടിപതികള്‍ക്ക് പിറകെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ എന്ന തല്‍പ്പരകക്ഷികളുടെ ആരോപണങ്ങള്‍ക്കുള്ള തക്ക മറുപടിയാണ് കര്‍ഷകസൗഹൃദമായ ഈ ബജറ്റ്.
ഡോ. സി.വി.ജയമണി
കൊച്ചി സര്‍വ്വകലാശാല മാനേജ്മെന്റ് വിഭാഗത്തിലെ മുന്‍ പ്രൊഫസറും തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഡവലപ്മെന്റ് ആന്റ് റിസര്‍ച്ച് (IMDR) എന്ന സ്ഥാപനത്തിന്റെ വൈസ് ചെയര്‍മാനുമാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: