കേരളത്തിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും തോടും നികത്തി ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ആറന്മുള വിമാനത്താവള പദ്ധതിക്ക് എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ കൂട്ടുനിന്നു എന്നും വിമാനത്താവളം സംബന്ധിച്ചുള്ള ഭൂമി ഇടപാടുകളില്‍ ഗുരുതരമായ വീഴ്ചവരുത്തി എന്നുമുള്ള കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് നടുക്കുന്നതാണ്. അടിമുടി നിയമവിരുദ്ധമായ ആറന്മുള വിമാനത്താവള പദ്ധതിക്ക് സര്‍ക്കാര്‍ കൂട്ടുനിന്നു എന്നും ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സെക്രട്ടറിയേറ്റ് മുതല്‍ താഴെതട്ടുവരെ പിഴവുകള്‍ സംഭവിച്ചു എന്നും നിയമസഭയില്‍ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് സ്വതന്ത്ര അന്വേഷണത്തിനും സിഎജി ശുപാര്‍ശ ചെയ്തു. എല്ലാ തലങ്ങളിലും സംഭവിച്ച പിഴവുകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണമാണ് സിഎജി ആവശ്യപ്പെട്ടിരിക്കുന്നത്. ചെറിയ സംസ്ഥാനമായ കേരളത്തില്‍ അഞ്ചാമതൊരു വിമാനത്താവളത്തിന്റെ ആവശ്യകതയെക്കുറിച്ച് പഠനം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പതിമൂന്നിന ക്രമക്കേടുകള്‍ സിഎജി അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഒരാളുടെ കൈവശം വയ്ക്കാവുന്ന ഭൂപരിധി 15 ഏക്കറാണെന്നിരിക്കെ സ്വകാര്യവ്യക്തി 378 ഏക്കര്‍ കൈവശം വച്ചിട്ടും നടപടി ഉണ്ടായില്ല, അധിക കൈവശ ഭൂമി തിരിച്ചെടുക്കാന്‍ നടപടി എടുത്തില്ല, നിയമവിരുദ്ധ നെല്‍വയല്‍ നികത്തിനെതിരെ നടപടി എടുത്തില്ല, സര്‍ക്കാര്‍ ഭൂമി സ്വകാര്യകമ്പനി നിയമവിരുദ്ധമായി കൈവശം വച്ചത് കോടതി കയറിയിട്ടും നടപടി ഉണ്ടായില്ല. എല്ലാവിധ നിയമനിഷേധത്തിനും പുറമ്പോക്ക് കയ്യേറ്റത്തിനും സര്‍ക്കാരുകള്‍ കൂട്ടുനിന്നു. മിച്ചഭൂമി തിരിച്ചുപിടിക്കുന്നതില്‍ കെജിഎസ് ഗ്രൂപ്പിനെയാണ് ഇടതു-വലതു സര്‍ക്കാരുകള്‍ സഹായിച്ചത്. ഈ ഭൂമി കൈമാറ്റം തടയാന്‍ ശ്രമിച്ച ജില്ലാ കളക്ടര്‍ക്കെതിരെ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന് തദ്ദേശ എംഎല്‍എയുടെ ശുപാര്‍ശ പ്രകാരം നടപടി എടുത്തു. യുഡിഎഫ് സര്‍ക്കാര്‍ ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കുകയും ചെയ്തു.
ദേവസ്വം ഓംബുഡ്സ്മാന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത് വിമാനത്താവള കമ്പനിക്ക് അമ്പലത്തിന്റെ ഘടനയെക്കുറിച്ചൊ കൊടിമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചൊ യാതൊരു അവബോധവും ഇല്ലെന്നാണ്. നിയമത്തിനെതിരായി നിരവധി ഏക്കര്‍ നെല്‍വയല്‍ നികത്തപ്പെടുമെന്നും ഇത് പരിസ്ഥിതിസംരക്ഷണ നിയമത്തിനെതിരാണെന്നും ചൂണ്ടിക്കാണിച്ച് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ ദക്ഷിണ ശാഖ വിമാനത്താവള പദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കിയിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കെജിഎസ് ഗ്രൂപ്പിന് നിര്‍മാണാനുമതി നല്‍കിയിരുന്നു. ഈ വിഷയത്തില്‍ പ്രതിരോധമന്ത്രി ആന്റണി രാജ്യസുരക്ഷപോലും അവഗണിച്ചു. പരിസ്ഥിതി മന്ത്രാലയം ആറന്മുളയില് 2000 കോടി രൂപയുടെ വിമാനത്താവളത്തിന് അനുമതി നല്‍കിയത് തദ്ദേശവാസികളുടെയും പരിസ്ഥിതി സംരക്ഷണസമിതിയുടെയും എതിര്‍പ്പ് അവഗണിച്ചാണ്. കണ്‍സര്‍വേഷന്‍ ഓഫ് പാഡി ആന്റ് വെറ്റ്ലാന്റ് റിഫോം ആക്ട്, എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്ട്, ലാന്‍ഡ് അക്വിസിഷന്‍ ആക്ട് എന്നിവ അവഗണിച്ച് 200 ഹെക്ടര്‍ നിലവും തണ്ണീര്‍ത്തടങ്ങളും കുന്നുകളും നികത്തുമ്പോള്‍ പമ്പയുടെ ജലപ്രവാഹം തടസ്സപ്പെടുകയും കുറയുകയും ചെയ്യും. ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടാണ് ആറന്മുളയില് വരാന്‍ പോകുന്നത് എന്നാണ് കെജിഎസ് ഗ്രൂപ്പിന്റെ അവകാശവാദം. ഇതിനെപ്പറ്റി പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചില്ല. വളരെയധികം പരിസ്ഥിതി നാശം വരുത്തിവയ്ക്കുന്ന പദ്ധതിയായിട്ടുപോലും കേരള മുഖ്യമന്ത്രി ഇതിന് എന്‍ഒസി നല്കി. 2010 ല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ മുഖ്യമന്ത്രി അച്യുതാനന്ദനും ഇതിന് സമ്മതം മൂളി. എണ്‍പതുശതമാനം നെല്വയലുകളായിട്ടും ഈ സ്ഥലം വ്യവസായമേഖലയായി രേഖപ്പെടുത്തുകയും ചെയ്തു.
മറ്റൊരു പ്രധാനകാര്യം ഒരു വിമാനത്താവളത്തിന്റെ 150 കിലോമീറ്ററിനുള്ളില്‍ മറ്റൊരു വിമാനത്താവളം അനുവദനീയമല്ല എന്നതാണ്. ആറന്മുളയാകട്ടെ കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തുനിന്നും 150 കിലോമീറ്ററിനുള്ളിലാണ്. ആറന്മുള പൈതൃക നഗരമാണ്. ആറന്മുള ക്ഷേത്രം ഹൈന്ദവരുടെ പ്രധാന ആരാധനാലയങ്ങളില്‍ ഒന്നാണ്. ഈ സ്ഥലത്തെ നിവാസികളുടെ ജീവിതശൈലി നശിപ്പിക്കുന്ന ഈ പദ്ധതിക്ക് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഇടതു-വലതു സര്‍ക്കാരുകള്‍ അനുമതി നല്‍കിയതിന് പിന്നിലെ പ്രചോദനം എന്തായിരുന്നു? റോബര്‍ട്ട് വാദ്രയ്ക്കും ഈ വിമാനത്താവള പദ്ധതിയില്‍ പങ്കുണ്ടെന്ന വസ്തുത യുഡിഎഫ് സര്‍ക്കാരിനെ പത്ത് ശതമാനം ഷെയര്‍ എടുക്കാന്‍ പ്രേരിപ്പിച്ചു കാണും. പക്ഷേ എന്തുകൊണ്ട് വിഎസ് സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തില്ല? നേവല്‍ബേസ് അടുത്തുള്ളപ്പോള്‍ അവിടെനിന്ന് കുതിച്ചുയരുന്ന പരിശീലന വിമാനങ്ങള്‍ക്കും ഈ എയര്‍പോര്‍ട്ട് തടസ്സം സൃഷ്ടിക്കും. എന്നിട്ടും ആന്റണി നേവിയുടെ എതിര്‍പ്പ് പുച്ഛിച്ചു തള്ളി. ഏതുനിലയ്ക്കു നോക്കിയാലും അനുമതി നിഷേധിക്കേണ്ട വിമാനത്താവള പദ്ധതിയാണിതെന്നതിന് ഇപ്പോള്‍ സിഎജി റിപ്പോര്‍ട്ടും അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: