ഇടുക്കി: ‘തീവ്രവാദികളുടെ പിടിയില്‍പെട്ട ദിവസം മുതല്‍ വീട്ടുകാരും ബന്ധുക്കളും സ്നേഹിതരും എനിക്ക് വേണ്ടി മനമുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു. അവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടതിന് തെളിവാണ് എന്റെ മടങ്ങിവരവ്…..’ ഇറാക്കിലെ ദുരന്തഭൂമിയില്‍ നിന്ന് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ വീട്ടിലെത്തിയ തൊടുപുഴ കാളിയാര്‍ സ്വദേശിനി ആന്‍സി ജോസഫ് തികച്ചും വൈകാരികമായ ആ മണിക്കൂറുകള്‍ ജന്മഭൂമിയോട് പങ്കുവച്ചപ്പോള്‍ വിതുമ്പിപ്പോയി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മരണത്തിന്റെ മുഖത്തുനിന്നുമുള്ള ഒരു മടങ്ങിവരവ്.
അത്യാഹിതം സംഭവിക്കാതെ നാട്ടിലെത്താന്‍ കഴിഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം കൊണ്ടാണെന്ന് ആന്‍സി പറഞ്ഞു. കേരള സര്‍ക്കാരും എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു. പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും ദൈവത്തിനും നന്ദി പറഞ്ഞ് ആന്‍സി വാക്കുകള്‍ ചുരുക്കി.
പത്തു മാസം മുമ്പാണ് 2 ലക്ഷത്തോളം രൂപ വായ്പയെടുത്ത് ഇറാക്കിലെ തിക്രിത്തിലേക്ക് ആന്‍സി യാത്രയായത്. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായെങ്കിലും ഇറാഖിലെ ജോലി കൊണ്ട് ക്രമേണ കുടുംബത്തെ കരകയറ്റാമെന്ന് ആന്‍സി കരുതി. പിതാവ് ജോസഫിന് നാളുകള്‍ക്ക് മുമ്പ് കാന്‍സര്‍ പിടിപെട്ടു. സഹോദരന് തിരുവനന്തപുരത്ത് പഠിക്കുകയുമാണ്. അമ്മ എല്‍സി വീട്ടുജോലികളുമായി ഭര്‍ത്താവിനെ ശുശ്രൂഷിച്ച് കഴിയുന്നു. ഈ സാഹചര്യത്തില്‍ കുടുംബത്തിന്റെ ഭാരം ആന്‍സിയുടെ ചുമലിലായി. അങ്ങനെയാണ് ഇറാഖിലേക്ക് പോയത്. അവിടെയെത്തി ജോലി തുടങ്ങിയപ്പോള്‍ കുന്നോളം സ്വപ്നങ്ങളാണ് ആന്‍സി നെഞ്ചേറ്റിയത്.
ആറു മാസം വരെ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നുപോയി. പിന്നീട് ഇങ്ങോട്ട് കറുത്ത നാളുകളായിരുന്നു. ഷിയാകളും സുന്നികളും തമ്മിലുള്ള പോര്‍വിളികള്‍ക്കിടയില്‍ ആന്‍സിയുടേയും മറ്റു മലയാളി നഴ്സുമാരുടേയും ജീവിത സ്വപ്നങ്ങള്‍ ചിതറിയുടഞ്ഞു. ആന്‍സിക്ക് 3 മാസത്തെ ശമ്പളവും ആശുപത്രിയില്‍ നിന്നും ലഭിക്കാനുണ്ട്. ദൈവം നാട്ടിലെത്തിച്ചെങ്കിലും ഇനിയെന്ത് ചെയ്യണമെന്നറിയില്ല ആന്‍സിക്കും കുടുംബത്തിനും.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: