തിരുവനന്തപുരം: 1939 മുതലിങ്ങോട്ട് 75 വര്‍ഷത്തിന്റെ ചരിത്രം പറയാനുണ്ട് കോളേജ് ഓഫ് എഞ്ചിനിയറിംങ് തിരുവനന്തപുരത്തിന്. ബ്രീട്ടീഷ് രാജിന്റെ ഭാഗമായിരുന്ന തിരുവിതാം കൂറിന് സ്വന്തമായി ഒരു എഞ്ചിനിയറിംങ് കോളേജ് എന്ന സ്വപ്നം സാക്ഷാത്കരിച്ചത് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയാണ്. 1939 ജൂലൈ മൂന്നിന് തിരുവിതാകൂറില് നിന്ന് 21 പേര് എഞ്ചിനീയറിംങ് വിദ്യാഭ്യാസത്തിനായി ആദ്യബാച്ചില്‍ സിഇടിയിലെത്തി. ഇന്ന് കെട്ടിലും മട്ടിലും സിഇറ്റി മാറിയിരിക്കുന്നു. പടര്‍ന്ന് പന്തലിച്ച വൃക്ഷത്തിലേത് പോലെ പടുകൂറ്റന്‍ ശിഖരങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഇന്നലെ 2014 ജൂലൈ മൂന്ന്. സിഇടിയുടെ 75-ാമത് ജന്മദിനമായിരുന്നു. ചരിത്രത്തിന്റെ ഓര്‍മകളിലൂടെ കണ്ണോടിച്ച് പുതുതലമുറയും കോളേജ് അധികൃതരും കേക്ക് മുറിച്ചും, പായസം വിതരണം ചെയ്തും സിഇടിയുടെ എഴുപത്തഞ്ചാമത് ജന്മദിനം ആഘോഷിച്ചു. സിഇടിയില്‍ നിന്ന് മൂന്നാമത്തെ ബാച്ചില്‍ പുറത്തിറങ്ങിയ ജോസ് ലോപ്പസായിരുന്നു ഇന്നലെ കോളേജില്‍ നടന്ന ജന്മദിനാഘോഷത്തിലെ മുഖ്യാഥിതി. കെഎസ്ഇബിയില്‍ നിന്ന് ചീഫ് എഞ്ചിനിയറായി വിരമിച്ച അദ്ദേഹത്തിന് കേക്ക് നല്‍കിയാണ് കോളേജധികൃതരും കുട്ടികളും തങ്ങളുടെ കോളേജിന്റെ ജന്മദിനം ആഘോഷിച്ചത്.
പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനൊരുങ്ങുകയാണ് സിഇറ്റി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സിഇറ്റി സംഘടിപ്പിക്കുന്നത്. 18ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിടും. 75 വയസിലും വാര്‍ദ്ധക്യത്തിന്റെ നരകള്‍ സിഇടിയിന്റെ പടികയറിയിട്ടില്ല. എഞ്ചിനിയറിംഗ് ലോകത്തേക്ക് യുവജനതയെ കൈപിടിച്ചുയര്‍ത്താന്‍ മാറ്റങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു ഈ വിദ്യാലയം. ഇന്ന് കേരളത്തിലെ തന്നെ പ്രമുഖ എഞ്ചിനിയറിംഗ് കോളേജായി മാറിയിരിക്കുന്നു സിഇറ്റി.
1939 മേയ് രണ്ടിനാണ് തിരുവിതാംകൂറിനായി എഞ്ചിനിയറിംഗ് കോളേജെന്ന വിഞ്ജാപനം ഇറങ്ങിയത്. രണ്ട് മാസം കഴിഞ്ഞു, ജൂലൈയ് മൂന്നിന് ആ ഉത്തരവ് നടപ്പിലായി. ഇന്നത്തെ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ കോളേജ് ഓഫ് എഞ്ചിനിയിറിംങ് തിരുവനന്തപുരം എന്ന ബോര്‍ഡുയര്‍ന്നു. തിരുവിതാംകൂര്‍ ചീഫ് എന്‍ജിനീയറുടെ ഓഫീസും ബംഗ്ലാവും ആയിരുന്നു അന്ന് ആ കെട്ടിടം. തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച കോളെജിന്റെ ആദ്യ പ്രിന്‍സിപ്പല്‍ ബ്രിട്ടിഷുകാരനായ മേജര്‍ ടി. എച്ച്. മാത്യൂമാന് ആയിരുന്നു. ഇന്ന് കോളേജിനെ നയിക്കുന്നത് ഡോ. എസ്. ഷീലയാണ്.
സ്വാശ്രയ മേഖലയിലുള്‍പ്പെടെ എഞ്ചിനീയറിങ് കോളേജുകള്‍ അനവധിയുണ്ടായി. എന്നാല്‍ അതൊന്നും സിഇറ്റിയുടെ നിറത്തിന് മങ്ങലേല്‍പ്പിച്ചില്ല. സിഇറ്റി പുറത്ത് വിട്ടവരെല്ലാം പ്രമുഖരായിരുന്നു. വാനോളം അഭിമാനമുയര്‍ത്തി തലയുയര്‍ത്തിപ്പിടിച്ച് നില്ക്കാന് സിഇറ്റിയെ പ്രാപ്യരാക്കുന്നതുമതാണ്.
ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന്നായരുള്പ്പെടെയുള്ള നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പട്ടികയുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുഖ്യ പ്രവര്ത്തകന് എം.പി. പരമേശ്വരന്, ചന്ദ്രയാന്‍ പര്യവേഷണമിഷന് ഡയറക്റ്റര്‍ ജോര്‍ജ് കോശി, മുന്‍ കേന്ദ്രമന്ത്രി കൃഷ്ണകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി. ബാബുപോള്‍, സംഗീത സംവിധായകന് എം. ജയചന്ദ്രന്, നടനും സംവിധായകനുമായിരുന്ന വേണു നാഗവള്ളി തുടങ്ങിയവര്‍ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥികളാണ്. നിലവില്‍ 3500ല്‍ പരം വിദ്യാര്‍ഥികളും എട്ടു ഡിപ്പാര്‍ട്ട്മെന്റുകളിലായി ഡോക്ടറല്‍ കോഴ്സുകളടക്കവുമായി മുന്നോട്ട് പായുകയാണ് സിഇറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: