തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ പെരുകിയതോടെ സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ നോക്കുകുത്തിയാവുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം പന്ത്രണ്ടുവര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞു. ആധുനികസാങ്കേതിക വിദ്യയുടെയും വ്യാവസായിക പുരോഗതിയുടെയും അടിസ്ഥാനത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമ്പോഴും വര്‍ഷംതോറും എക്സ്ചേഞ്ചുകള്‍ വഴി നിയമിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. കാലാകാലങ്ങളായി വരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ താല്പര്യക്കാരെ വിവിധ തസ്തികകളില്‍ പിന്‍വാതിലൂടെ തിരുകികയറ്റുന്നതാണ് എംപ്ലോയ്മെന്റില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ഭാഗ്യാന്വേഷികള്‍ക്ക് തിരിച്ചടിയാവുന്നത്.
2014 മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കേട്ടാല്‍ മലയാളികള്‍ ഞെട്ടും. 36.97 ലക്ഷം പേരാണ് തൊഴിലിനായി കാത്തിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലാമത്തെ വര്‍ഷത്തിലേക്ക് കടക്കുമ്പോഴും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നല്‍കിയവരുടെ എണ്ണം വെറും 34,008 മാത്രമാണ്. ഇതില്‍ സ്ഥിരനിയമനമാകട്ടെ വെറും 5229 ഉം. 28799 നിയമനങ്ങളും താല്ക്കാലികമാണ്.
2000 ത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ 6,28,910 ആയിരുന്നുവെങ്കില്‍ 2013 ല്‍ അത് 3,59,506 ആയി കുറഞ്ഞു. 2003-2004 വര്‍ഷത്തില്‍ 93331 പേര്‍ക്ക് ജോലി ലഭിച്ചുവെങ്കില്‍ 2013-2010 കാലയളവില്‍ ജോലി ലഭിച്ചവരുടെ എണ്ണം വെറും 8539 മാത്രമാണ്. ഓരോ വര്‍ഷവും ജോലി ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നുമുണ്ട്. 2008-2009 ല്‍ 17820 പേര്‍ക്ക് ജോലിലഭിച്ചപ്പോള്‍ 2009-10 അത് 15345 ആയി കുറഞ്ഞു. 2010-11 ല്‍ 11838 പേര്‍ക്കും 2011-12 ല്‍ 12150 പേര്‍ക്കും 2012-13 ല്‍ 11663 പേര്‍ക്കും മാത്രമാണ് ജോലി ലഭിച്ചത്.
തൊഴില്‍ കാത്തിരിക്കുന്ന 36.97 ലക്ഷത്തില്‍ എസ്എസ്എല്‍സി ജയിച്ചവര്‍ 21.58 ലക്ഷം പേരാണ്. ഡിഗ്രി ജയിച്ചവരുടെ എണ്ണം 2.07 ലക്ഷവും വരും. ഏഴാംക്ലാസുമുതല്‍ എസ്എസ്എല്‍സി തോറ്റവര്‍ വരെയുള്ള വിഭാഗത്തില്‍ നാല് ലക്ഷം പേര് തൊഴിലിനായി കാത്തിരിപ്പുണ്ട്. പിജിയെടുത്ത 47,871 പേരും പ്രൊഫഷണല്‍ ഡിഗ്രിയെടുത്ത 84,671 പേരും ഡിപ്ലോമയെടുത്ത 38,066 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ.റ്റി.ഐക്കാരുടെ എണ്ണം 78,276 ആണ്. ആകെയുള്ള 36.97 ലക്ഷത്തില്‍ 22.41 ലക്ഷവും സ്ത്രീകളാണ്. 14.56 ലക്ഷം പുരുഷന്മാരും തൊഴിലിനായി കാത്തിരിക്കുന്നു. ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് തിരുവനന്തപുരത്താണ് 5.54 ലക്ഷം. കൊല്ലത്ത് 3.6 ലക്ഷവും ആലപ്പുഴയില്‍ 3.15 ലക്ഷവും പത്തനംതിട്ടയില്‍ 1.27 ലക്ഷവും കോട്ടയത്ത് 2.18 ലക്ഷവും ഇടുക്കിയില്‍ 1.11 ലക്ഷവും എറണാകുളത്ത് 3.33 ലക്ഷവും തൊഴിലിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശൂര്‍ 3.19 ലക്ഷം, പാലക്കാട്-2.73 ലക്ഷം, മലപ്പുറം 3.13 ലക്ഷം, കോഴിക്കോട് 3.73 ലക്ഷം, വയനാട് 84,750, കണ്ണൂര്‍, 2.16 ലക്ഷം, കാസര്‍കോഡ്-92312 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
ഇത്രയധികം പേര് തൊഴിലിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ കാത്തിരിക്കുമ്പോഴും സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവ് ഇതില്‍ 25 വര്‍ഷത്തിലേറെയായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണമാണ്. 2.70 ലക്ഷമാണ് ഇത്തരത്തില്‍ കാത്തിരിക്കുന്നത്. കോടികളുടെ വികസനവും ഭരണ നേട്ടവുമൊക്കെ സര്‍ക്കാരുകള്‍ കൊട്ടിഘോഷിക്കുമ്പോഴും തൊഴിലില്ലായ്മ പരിഹരിക്കാനോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനോ സര്‍ക്കാര്‍ നടപടികളൊന്നുമില്ല.
എക്സ്ചേഞ്ചുകളില്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതര്‍ക്ക് നൈപുണി പരിശീലനം വ്യാപകമാക്കുന്നതിന് 2012-13 മുതല്‍ എംപ്ലോയബിലിറ്റി സെന്റര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇതും നാളിതുവരെ കാര്യക്ഷമമായിട്ടില്ല.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: