തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്ന് ബാലവേലയ്ക്ക് എത്തിച്ച കുട്ടികള്‍ രക്ഷപ്പെട്ട് ചൈല്‍ഡ്ലൈനില്‍ എത്തി. തൂത്തുക്കുടി തിരുച്ചന്തൂര്‍ ഉടന്‍കുടി മാവെട്ടം സ്വദേശികളായ കാര്‍ത്തീഷ്(10), അന്പ് രാജ്(14) എന്നിവരെയാണ് ഇന്നലെ രാവിലെ ചൈല്ഡ്ലൈന് അധികൃതര്‍ക്കു ലഭിത്.
ആലുവയിലെ മിഠായി കമ്പനിയില്‍ നിന്നുമാണ് ഇവര്‍ രക്ഷപ്പെട്ടെത്തിയത്. ഇന്നലെ രാവിലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ അലഞ്ഞു നടക്കുന്ന കുട്ടികളെ കണ്ട് ചൈല്‍ഡ്ലൈനിന്റെ പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് ബാലവേലയും അതിനെ തുടര്‍ന്നുണ്ടായ പീഡനങ്ങളും പുറത്തായത്. നാട്ടില്‍ നിന്നും കേരളം കാണിച്ചു കൊടുക്കാമെന്നു പറഞ്ഞ് പരിചയമുള്ള എബ്രഹാമെന്നു പേരുള്ള ആളാണ് കുട്ടികളെ തമിഴ്നാട്ടില്‍ നിന്ന് എത്തിച്ചത്. അഞ്ചു ദിവസം മുമ്പാണ് കുട്ടികളുമായി ഇയാള്‍ ആലുവയിലെ ജെഎംഎസ് എന്നു പേരുള്ള മിഠായി കമ്പനിയില്‍ എത്തിച്ചത്. കമ്പനി ഉടമയില്‍ നിന്ന് നിരവധി പീഡനങ്ങള്‍ ഏറ്റിട്ടുണ്ടെന്ന് കുട്ടികള്‍ ചൈല്ഡ്ലൈന് അധികൃതരോടു പറഞ്ഞു. കാലിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിയുടെ പാടുകളുണ്ട്. പീഡനം തുടര്‍ന്നപ്പോള്‍ കമ്പനിയില്‍ നിന്നും കഴിഞ്ഞദിവസം കുട്ടികള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ആലുവ റെയില്‍വേ സ്റ്റേഷനിലെത്തി തിരുവനന്തപുരത്തേക്ക് വണ്ടികയറി രക്ഷപ്പെടുകയായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു.
കുട്ടികള്‍ പറഞ്ഞതുനസരിച്ച് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ടു. കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. ഇന്നലെ രാവിലെയോടെ കാര്ത്തീഷിന്റെ അമ്മ ചിത്രയും, അന്പ് രാജിന്റെ അമ്മ മാരിശെല്‍വവും തിരുവനന്തപുരത്തെത്തി.
കുട്ടികളെ കൊണ്ടുവന്ന എബ്രഹാമിനെ അറിയാമെന്നല്ലാതെ വലിയ പരിചയമൊന്നുമില്ല. നിരന്തരം കേരളത്തില്‍ വരുന്ന ആളായതുകൊണ്ട് കുട്ടകളെ കൊണ്ടുപോയതില്‍ സംശയവും തോന്നിയില്ല. കേരളം കാണിച്ചുകൊടുത്തിട്ട് കൊണ്ടുവരാമെന്ന ഉറപ്പിന്മേലാണ് കുട്ടികളെ അയാളുടെ കൂടെ വിട്ടതെന്നാണ് അമ്മമാര്‍ പറയുന്നത്. ഭര്ത്താക്കന്മാര് ഉപേക്ഷിച്ചു പോയ ഇവര്‍ കൂലിവേല എടുത്താണ് ജീവിക്കുന്നത്. ഇന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ മുന്നില്‍ കുട്ടികളെ ഹാജരാക്കും. സിഡബ്ല്യുസി എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള നടപടിയെന്ന് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: