തിരുവനന്തപുരം: ആലുവയിലെ മിഠായി ഫാക്ടറിയിലേക്ക് തമിഴ്നാട്ടില്‍നിന്ന് ബാലവേലയ്ക്ക് കേരളത്തിലെത്തിച്ച രണ്ട് കുട്ടികളെ ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകര്‍ കണ്ടെത്തി രക്ഷപ്പെടുത്തി. കുട്ടികളുടെ ശരീരത്തില്‍ പലയിടത്തും കമ്പികൊണ്ട് കുത്തിയ പാടുകളുണ്ട്. കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച ആലുവയിലെ മിഠായി ഫാക്ടറിയില്‍ പോലീസ് റെയ്ഡ് നടത്തി. അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടികള്‍ ക്രൂരപീഢനത്തെ തുടര്‍ന്ന് ഓടിപ്പോരുകയായിരുന്നു എന്നാണ് വിവരം. മുഷിഞ്ഞ വസ്ത്രങ്ങളും ദേഹംമുഴുവന്‍ മുറിവേറ്റ പാടുകളുമായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകര്‍ കുട്ടികളെ കണ്ടെത്തുന്നത്. ആലുവയിലെ മിഠായി നിര്‍മ്മാണ കേന്ദ്രത്തിലായിരുന്നു ജോലിയെന്നും തൃച്ചന്തൂരില്നിന്ന് ഒരു ഏജന്റ് വഴിയാണ് കേരളത്തിലെത്തിയതെന്നും കുട്ടികള്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഫാക്ടറിയില്‍ പോലീസ് റെയ്ഡ് നടത്തിയത്.
വിവരമറിഞ്ഞ് കുട്ടികളുടെ അമ്മമാരും തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസത്തേക്കെന്ന് വിശ്വസിപ്പിച്ചാണ് എബ്രഹാം എന്നയാള്‍ കുട്ടികളെ കൊണ്ടുപോയതെന്നാണ് രക്ഷിതാക്കള്പറയുന്നത്. മിഠായി നിര്‍മ്മാണ കേന്ദ്രത്തില്‍ ധാരാളം കുട്ടികള്‍ ജോലി ചെയ്യുന്നതായി സൂചനയുണ്ടെന്ന് ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകര്‍ പറയുന്നു. കുട്ടികളെ അടുത്ത ദിവസം ചെല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റിക്ക് മുന്നില്‍ ഹാജറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: