കാസര്‍കോട്: പാണത്തൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന പ്രചരണം ന്യൂനപക്ഷവോട്ട് ലക്ഷ്യം വെച്ച്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് ആഭ്യന്തരമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയെങ്കിലും വര്‍ഗീയമായി ചിത്രീകരിക്കുകയാണ് സിപിഎം. സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. ഇത് തടയാനാണ് അനുഭാവി പോലുമല്ലാത്തയാളെ പാര്‍ട്ടി രക്തസാക്ഷിയായി ഉയര്‍ത്തിക്കാണിക്കുന്നത്. സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയിലെത്തിയ പ്രവര്‍ത്തകനാണ് മറുവശത്തെന്നതും പാര്‍ട്ടിക്ക് ആവേശം നല്കുന്നു.
ഞായറാഴ്ച രാത്രിയാണ് പാണത്തൂര്‍ പരിയാരത്തെ അബ്ദുള്‍ ഷെരീഫ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏതാനും ദിവസം മുമ്പ് ഷെരീഫും രാജേഷും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഷെരീഫിന്റെ നേതൃത്വത്തില്‍ ബൈക്കിലെത്തിയ നാലംഗസംഘം രാജേഷിനെ അക്രമിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഷെരീഫ് കുത്തേറ്റ് മരിച്ചത്.
അറിയപ്പെടുന്ന മണല്‍മാഫിയാ നേതാവും ക്രിമിനലുമായ ഷെരീഫിന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും ബന്ധമില്ല. എന്നാല്‍ സംഭവം നടന്നയുടന്‍ വളരെ ആസൂത്രിതമായി സിപിഎം പ്രചരണം അഴിച്ചുവിടുകയായിരുന്നു. അനുഭാവി പോലുമല്ലാത്ത ഷെരീഫിനെ രക്തസാക്ഷിയാക്കി. മുസ്ലീമാണെന്നത് ഉയര്‍ത്തിക്കാണിച്ച് വര്‍ഗീയ കൊലപാതകമാണെന്നും പ്രചരിപ്പിച്ചു.
യുവാവിന്റെ മരണത്തിനിടയാക്കിയത് സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്ന് സംശയമുയരുന്നുണ്ട്. രണ്ട് സിപിഎം പ്രവര്‍ത്തകരോടൊപ്പമാണ് ഷെരീഫ് രാജേഷിനെ അക്രമിക്കാനെത്തിയത്. സംഭവം നടന്നയുടന്‍ മുന്നൂറോളം സിപിഎം പ്രവര്‍ത്തകരാണ് രാത്രി സംഭവസ്ഥലത്തെത്തിയത്. രക്ഷപ്പെട്ടോടിയ രാജേഷിനെ സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. രാജേഷും ഷെരീഫും തമ്മിലുള്ള വ്യക്തിവൈരാഗ്യം സിപിഎം ഉപയോഗപ്പെടുത്തുകയായിരുന്നു. എന്നാല്‍ നിയമസഭയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാനത്തൊട്ടാകെ നുണപ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് സിപിഎം.
തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട കാസര്‍കോട്ട് ഒരു രക്തസാക്ഷിയെ സിപിഎം ആഗ്രഹിച്ചിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഏതാനും മാസത്തിനുള്ളില്‍ സിപിഎം വിട്ട് ബിജെപിയിലെത്തിയത്. നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സിപിഎം കേന്ദ്രങ്ങളില്‍ ആഘോഷം നടന്നതും പാര്‍ട്ടിയെ ഞെട്ടിച്ചു. കൊഴിഞ്ഞുപോക്ക് തടയാന്‍ നിരന്തര അക്രമം അഴിച്ചുവിട്ടെങ്കിലും ഫലമുണ്ടായില്ല. ഏതാനും ദിവസം മുമ്പ് നീലേശ്വരം പാലായിയില്‍ കയ്യൂര്‍ സമരത്തിലെ പ്രതിയായിരുന്ന കുണ്ടില്‍ വീട്ടില്‍ അമ്പു മരിച്ചപ്പോള്‍ ഡിവൈഎഫ്ഐയുടെ മേല്‍ക്കമ്മറ്റിയില്‍ നിന്നും റീത്ത് സമര്‍പ്പിക്കാന്‍ ആരും എത്തിയിരുന്നില്ല. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദവുമായി.
സിപിഎം അഭിമാനത്തോടെ പറയുന്ന കയ്യൂര്‍ സമരത്തിലെ നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്താത്തവരാണ് മണല്മാഫിയാതലവനെ രക്തസാക്ഷിയാക്കി ആഘോഷിക്കുന്നതെന്നതാണ് വിചിത്രം. നിര്‍ജ്ജീവമായ പാര്‍ട്ടിയെ ഉണര്‍ത്താന്‍ അനിവാര്യമായ രക്തസാക്ഷിയെ സിപിഎം സൃഷ്ടിച്ചെടുത്തു. പാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ പോയാല്‍ രാജേഷിന്റെ അനുഭവമുണ്ടാകുമെന്ന് വരും തലമുറക്ക് മുന്നറിയിപ്പും നല്‍കാം. മൃദുഹിന്ദുത്വ സമീപനമാണ് പാര്‍ട്ടിയുടെ വോട്ടുകള്‍ ബിജെപിയിലെത്താന്‍ കാരണമായതെന്നാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി അവലോകനം ചെയ്ത് സിപിഎം ജില്ലാ നേതൃത്വം കണ്ടെത്തിയത്. മരിച്ചത് മണല്മാഫിയക്കാരനാണെങ്കിലും മുസ്ലീമായതിനാല്‍ അല്‍പ്പം വര്ഗീയതയുമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: