കൊല്ലം: കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് നിന്നും ആര്‍എസ്പിയെ തെറിപ്പിച്ച് എല്‍ഡിഎഫിന്റെ മറുപടി. സ്വതന്ത്രനായി ഒരു മുന്നണിയുടെയും പക്ഷം ചേരാതെ കഴിഞ്ഞദിവസം വരെ നിലപാടെടുത്ത പിഡിപി അംഗത്തിന്റെ പിന്‍ബലത്തിലാണ് സിപിഎമ്മും സിപിഐയും നയിക്കുന്ന ഇടതുമുന്നണി അവിശ്വാസപ്രമേയം ജയിച്ചത്.
ഇന്നലെ രാവിലെയാണ് ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥിന്റെ അധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളില്‍ ഡെപ്യൂട്ടി മേയര്‍ കെ.ഗോപിനാഥനെതിരായ അവിശ്വാസപ്രമേയത്തിന്മേല് ചര്‍ച്ച തുടങ്ങിയത്. 27-27 എന്ന നിലയിലാണ് യുഡിഎഫ്-എല്‍ഡിഎഫ് കക്ഷിനില. പിഡിപി അംഗം എത്തിയതോടെ എല്‍ഡിഎഫ് മേല്‍ക്കൈ നേടി. യുഡിഎഫില്‍ നിന്ന് രണ്ട് അംഗങ്ങള്‍ മാത്രമാണ് ചര്‍ച്ച നടക്കുന്ന ഹാളില്‍ എത്തിയിരുന്നത്. ആര്‍എസ്പിയുടെ എന്‍. നൗഷാദും കോണ്‍ഗ്രസിലെ സി.വി. അനില്‍കുമാറും. പിഡിപി അംഗം എം. കമാലുദ്ദീന് യോഗം തുടങ്ങും മുമ്പേ എല്‍ഡിഎഫ് നേതൃത്വം നല്കുന്ന ഭരണമുന്നണി നിരയില്‍ സീറ്റുറപ്പിച്ചത് ഫലം എങ്ങനെയാകുമെന്നതിന് ദൃഷ്ടാന്തമായി. ഇതുമുന്‍കൂട്ടി മനസിലാക്കിയാണ് തോല്‍ക്കുമെന്ന് ഉറപ്പാക്കിയ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷനിരയില്‍ അംഗങ്ങള്‍ ഹാജരാകാതിരുന്നത്.
ചര്‍ച്ചയില്‍ പങ്കെടുത്ത് ആകെ സംസാരിച്ചത് സിപിഐയിലെ ഉളിയക്കോവില്‍ ശശിയായിരുന്നു. നിശിതമായ വിമര്‍ശനശരങ്ങളാണ് ആര്‍എസ്പിക്കെതിരെ ശശി തൊടുത്തുവിട്ടത്. നഗരജനതയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് ഭരണത്തെ നിലനിര്‍ത്താന്‍ തൂണുപിളര്‍ന്ന് നരസിംഹാവതാരം വരുമെന്ന പ്രയോഗം ഭരണപക്ഷത്ത് ചെറിയതോതില്‍ അസ്വസ്ഥതയുണ്ടാക്കി. പിഡിപി അംഗം കമാലുദീനെ ഉദ്ദേശിച്ചായിരുന്നു ശശിയുടെ ഈ പ്രയോഗം. ഇരുപത് മിനിട്ട് ദീര്‍ഘമായ പ്രസംഗത്തില്‍ ആര്‍എസ്പിയിലെ നൗഷാദിനെ സൂക്ഷ്മമായി നോക്കിയാണ് ഇകഴ്ത്തല്‍ നടത്തിയത്. ഇതിനുശേഷം പ്രതിപക്ഷത്ത് നിന്നും ആരും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എഴുന്നേല്‍ക്കാത്തതിനാല്‍ വോട്ടിംഗിലേക്ക് പോകാമെന്ന നിര്‍ദ്ദേശം അഡ്വ.ജി.ലാലു മുന്നോട്ടുവച്ചു. പിഡിപി അംഗം പതിമൂന്നാമതായും മേയര്‍ പ്രസന്ന ഏണസ്റ്റ് ഇരുപത്തിരണ്ടാമതായും വോട്ട് ചെയ്തു. പ്രതിപക്ഷത്ത് ആകെയുണ്ടായിരുന്ന രണ്ടംഗങ്ങളും വോട്ട് ചെയ്തില്ല. പിന്നീട് വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ വോട്ട് ചെയ്യാത്ത ആര്‍എസ്പി വോട്ടിംഗ് ഏജന്റായി ഡയസിലെത്തിയതിനെ ഭരണപക്ഷം ശക്തമായി എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് ആര്‍എസ്പി അംഗം തിരികെയെത്തി സീറ്റിലിരുന്നു. വോട്ടെണ്ണിയ ശേഷം 28 വോട്ടുകളും ഡെപ്യൂട്ടി മേയര്‍ക്കെതിരായ പ്രമേയത്തെ അനുകൂലിക്കുന്നതാണെന്ന കളക്ടറുടെ പ്രഖ്യാപനം വന്നതോടെ കൗണ്‍സില്‍ ഹാളില്‍ എല്‍ഡിഎഫിന്റെ മുദ്രാവാക്യം വിളികളുയര്‍ന്നു. തുടര്‍ന്ന് പുറത്തിറങ്ങി ആഹ്ലാദപ്രകടനവും നടത്തി. ഇന്ന് മേയര്‍ പ്രസന്ന ഏണസ്റ്റിനെതിരെ യുഡിഎഫ് നല്കിയ അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കും. രാവിലെ 10നാണ് യോഗം. നിലവിലെ സാഹചര്യത്തില്‍ പിഡിപി അംഗത്തിന്റെ പിന്തുണ ഉറപ്പായ എല്‍ഡിഎഫ് മേയര്‍ സ്ഥാനവും നിലനിര്‍ത്തുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: