കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനെതിരെ അഴിമതി വിരുദ്ധ സമരം നടത്തിയവരെ മര്‍ദ്ദിച്ച ഡിവൈഎഫ്ഐ നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. നഗരത്തില്‍ സ്വകാര്യ ബസ്സുകള്‍ ഓടുന്നില്ല. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ട്.
റമദാന് കാരണം ഹര്‍ത്താല്‍ വൈകിട്ട് നാല് വരെയാക്കിയിട്ടുണ്ട്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് പ്രസംഗിച്ചുകൊണ്ടിരിക്കുന്ന വേദിയിലാണ് ഡിവൈഎഫ്ഐ അക്രമം നടത്തിയത്. രഘുനാഥ് അടക്കം അഞ്ചു പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ നടന്ന അഴിമതി വിരുദ്ധ ക്യാമ്പയിന് കമ്മിറ്റിയുടെ ജനകീയ ധര്‍ണയിലേക്ക് സായുധരായ ഡിവൈഎഫ് ഐ സംഘം ഇരച്ചുകയറിയത്.
പ്രസംഗിക്കുകയായിരുന്ന പി. രഘുനാഥിനെ അക്രമി സംഘം ഇരുമ്പു കമ്പി കൊണ്ട് അടിച്ചു. മൈക്ക് വലിച്ചെറിഞ്ഞു. തടയാനെത്തിയ ബിജെപി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് പി. പീതാംബരന്, വെള്ളയില്‍ ഏരിയ കമ്മിറ്റി സെക്രട്ടറി കെ. ഷൈബു എന്നിവരെയും അക്രമി സംഘം മര്‍ദ്ദിച്ചു. പീതാംബരന്റെ നെഞ്ചില്‍ ചവിട്ടേറ്റ പാടുകളുണ്ട്. അഴിമതി വിരുദ്ധ ക്യാമ്പയിന് കമ്മിറ്റി കണ്‍വീനര്‍ കെ.പി. വിജയകുമാറിനെ അക്രമി സംഘം തെരഞ്ഞുപിടിച്ചു മര്‍ദ്ദിച്ചു. കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. കെ. ആനന്ദകനകം, പി.ടി. ജോണ്‍, എന്നിവര്‍ക്കു നേരെയും അക്രമമുണ്ടായി. നടക്കാവ് വികസന സമിതി പ്രസിഡന്റ് പി.എം. പ്രേമരാജന്‍, ആര്.എം.പി. നേതാവ് കെ. എസ്. ഹരിഹരന്, മുസ്ലിം ലീഗ് കൗണ്‍സിലര്‍ പി. മുഹമ്മദലി, എന്നിവര്‍ക്ക് നേരെയും കൈയേറ്റമുണ്ടായി. വേദിയിലുണ്ടായിരുന്ന കസേരകള്‍ ഉപയോഗിച്ച് ധര്‍ണയില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ള പൊതുപ്രവര്‍ത്തകരെ അടിച്ചോടിച്ചു.
അഴിമതി വിരുദ്ധ ക്യാമ്പയിന് കമ്മിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം കൗണ്‍സിലറായ കെ. സിനി നല്കിയ വ്യാജ മാനഭംഗ സ്വകാര്യകേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്നലെ മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് സമീപം കൂട്ട ധര്‍ണ നടന്നത്. കോര്പ്പറേഷന് അഴിമതി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരാണ് ഈ പരാതിക്ക് പിന്നില്‍ എന്നും കൗണ്‍സിലര്‍ സിനിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഴിമതി വിരുദ്ധ ക്യാമ്പയിന് കമ്മിറ്റിയുയും നേതൃത്വത്തില്‍ നടന്ന ധര്‍ണ.
ധര്‍ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ജയന്ത് ഉദ്ഘാടനം ചെയ്ത ഉടനെയായിരുന്നു അക്രമം. ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി വരുണ്‍ ഭാസ്കര്‍, നേതാക്കളായ ജംഷീര്‍, പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ അക്രമി സംഘം ഇരച്ചുകയറുകയായിരുന്നു. പരിക്കേറ്റ പി. രഘുനാഥ്, പി. പീതാംബരന്, കെ. ഷൈബു, പി. എം. പ്രേമരാജന്‍, പി. ടി. ജോണ്‍, എന്നിവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: