ആലുവ: കള്ളനോട്ടുകള്‍ കണ്ടെത്തിയാല്‍ പലപ്പോഴും ബാങ്കുകളും വ്യക്തികളും പോലീസിന് വിവരങ്ങള്‍ നല്‍കാത്തത് കള്ളനോട്ട് കേസുകളുടെ അന്വേഷണം മന്ദഗതിയിലാക്കുന്നു. കള്ളനോട്ട് കേസുകള്‍ കണ്ടെത്തിയാല്‍ വിവരം നല്കിയാല് പലപ്പോഴും കേസുകളില്‍ പ്രതികളായേക്കുമെന്ന ഭയമാണ് പലര്‍ക്കും. മാത്രമല്ല പത്രങ്ങളിലൂടെ പിടിക്കപ്പെട്ടയാളുടെ പേരുവിവരങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു.
കള്ളനോട്ടുകള്‍ കണ്ടെത്തിയാല്‍ നിര്‍ബന്ധമായും വിവരം നല്‍കിയിരിക്കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിനുവേണ്ടി പലപ്പോഴും കള്ളനോട്ടുകള്‍ തിരിച്ചുകൊടുത്ത് നശിപ്പിച്ചുകളയുവാന്‍ ഉപദേശിക്കുകയാണ് ചെയ്യുന്നത്. അടുത്തിടെ കള്ളനോട്ടുകളുമായി രണ്ട് ബീഹാറികള്‍ കളമശ്ശേരിയില്‍ പിടിയിലായ സംഭവത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകള്‍ ജില്ലയുടെ പല ഭാഗങ്ങളിലും എത്തപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. എന്നാല്‍ കള്ളനോട്ടുകള്‍ കണ്ടെത്തുന്നവര്‍ വിവരം നല്കുവാന് തയ്യാറാകുന്നില്ല. ആയിരം രൂപയുടെ കള്ളനോട്ടുകളാണ് ബീഹാര്‍ സ്വദേശികള്‍ വിറ്റഴിച്ചിട്ടുള്ളത്.
സാധാരണക്കാര്‍ക്ക് പലപ്പോഴും കള്ളനോട്ടുകള്‍ തിരിച്ചറിയുവാന്‍ കഴിയുന്നില്ലെന്ന പ്രശ്നവുമുണ്ട്. പല കള്ളനോട്ട് കേസുകളുടെയും അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതോടെ ദുബായി വഴിയുള്ള കള്ളനോട്ടുകളുടെ വരവ് ഒരു പരിധിവരെ തടയുവാന്‍ കഴിഞ്ഞിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ബംഗ്ലാദേശ് വഴിയാണ് കള്ളനോട്ട് കൂടുതലായും എത്തുന്നത്. അതിര്‍ത്തികളിലെ ഗ്രാമീണരെ ഉപയോഗിച്ചാണ് കള്ളനോട്ടുകള്‍ ബംഗ്ലാദേശില്‍നിന്നും ഇന്ത്യയിലേക്ക് കടത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് അതിര്‍ത്തികളില്‍ കള്ളനോട്ടുകള്‍ കണ്ടെത്തുന്നതിനുള്ള കൂടുതല്‍ മെഷീനുകളും സ്ഥാപിച്ചിരുന്നു.
പാക്കിസ്ഥാനില്‍നിന്നും വിമാനമാര്‍ഗമാണ് കള്ളനോട്ടുകള്‍ ബംഗ്ലാദേശിലേക്ക് എത്തുന്നത്. അവിടെനിന്നും കൊല്‍ക്കത്തയിലേക്ക് എത്തിക്കുന്നു. ഇതാണ് പിന്നീട് കേരളത്തില്‍ എത്തിക്കുന്നത്. ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ മാറിക്കൊടുത്താല്‍ 35,000 ത്തോളം രൂപയാണ് കമ്മീഷനായി നല്‍കുന്നത്. അതുകൊണ്ടുതന്നെയാണ് കൂടുതല്‍ പേര് കള്ളനോട്ട് സംഘങ്ങളിലേക്ക് കണ്ണി ചേരുകയും ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: