ന്യൂദല്‍ഹി: ദല്‍ഹിയിലെ പുരാതന നഗരങ്ങള്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക്. ഇതു സംബന്ധിച്ച പരിശോധനകള്‍ക്കായി യുനെസ്കോ സംഘം സെപ്തംബറില്‍ ദല്‍ഹി സന്ദര്‍ശിക്കും. ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജിനുവേണ്ടിയുള്ള ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റിന്റെ ദല്‍ഹി ചാപ്റ്ററാണ് പുരാതന നഗരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ദല്‍ഹി സര്‍ക്കാരിന് സമര്‍ച്ചത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് യുനെസ്കോയുടെ പരിഗണനയിലേക്ക് അയച്ചു.
പഴയ ദല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഷാജഹാനാബാദ്, ലുതിയെന്സ് ബംഗ്ലാവ് സോണ്‍ എന്നീ രണ്ട് നഗരങ്ങളാണ് പൈതൃക പട്ടികയുടെ പരിഗണനയിലുള്ളത്. മുഗള്‍ സാമ്രാജ്യത്വ കാലത്തോളം പഴക്കമുണ്ട് ഷാജഹാനാബാദിന്. ന്യൂദല്‍ഹിക്ക് ഒരു തലസ്ഥാനം എന്ന നിലയില്‍ 1911-നുശേഷം രൂപ കല്‍പ്പന ചെയ്തതാണ് ലുതിയെന്സ് ബംഗ്ലാവ്. അക്കാലത്തെ ഭരണാധികാരികളായ സര് എഡ്വിന് ലാന്റ്സീര് ലുതിയെന്സ്, സര് ഹെര്ഹെര്ട്ട് ബേക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ലുതിയെന്സ് ബംഗ്ലാവിന് രൂപകല്‍പ്പന നല്‍കിയത്.
കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുനെസ്കോ സംഘം സെപ്തംബറില്‍ ദല്‍ഹിയിലെത്തുന്നത്. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പരിഗണച്ചായിരിക്കും തുടര്‍ നടപടികള്‍. മൂന്നംഗ സംഘമാണ് സന്ദര്‍ശിക്കുന്നതെന്ന് ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ ദല്‍ഹി ചാപ്റ്റര്‍ കണ്‍വീനര്‍ എ.കെ.ജി. മേനോന് പറഞ്ഞു. യുറോപ്യന്‍ രാജ്യങ്ങളിലെ പൈതൃക നഗരങ്ങളുമായി ഇന്ത്യന്‍ നഗരങ്ങളെ താരതമ്യം ചെയ്യാനാവില്ല. ദല്‍ഹിയിലെ ഷാജഹാനാബാദ് പുരാതന നഗരമാണ്. ഇപ്പോഴും ഇവിടെ ജനങ്ങള്‍ പാര്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ നഗരത്തിന്റെ പുരോഗതിക്ക് ആവശ്യമായതെല്ലാം ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്തംബറില്‍ നടത്തുന്ന പരിശോധനയ്ക്കുശേഷം 2015 ജൂണില്‍ നഗരങ്ങളെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് യുനെസ്കോ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷയെന്നും മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: