ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തികള്‍ തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ക്ക് കോടതി സമന്‍സയച്ചു. ആഗസ്ത് 7ന് ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണം. ദല്‍ഹി പട്യാല ഹൗസ് കോടതി ജഡ്ജി ഗോമതി മനോച്ചയുടെതാണ് നിര്‍ദ്ദേശം. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ കേസിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോടതി സമന്‍സ് നല്‍കിയത്.
നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്തികള്‍ വാങ്ങിയ യങ്ങ് ഇന്ത്യന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ സോണിയക്കും രാഹുലിനും പുറമേ ഓസ്ക്കാര്‍ ഫെര്‍ണ്ണാണ്ടസ്,മോത്തിലാല്‍ വോറ, സാംപിട്രോഡ, സുമന് ദുബേ എന്നിവരും ആഗസ്ത് 7ന് കോടതിയില്‍ ഹാജരാകണം. 1938ല്‍ ജവഹര്‍ലാല്‍ നെഹ്രു ആരംഭിച്ച പത്രം 2008ല്‍ കോണ്‍ഗ്രസ് അടച്ചുപൂട്ടിയിരുന്നു. പത്രത്തിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയതിലും പിന്നീടു നടന്ന ഭൂമിവില്‍പ്പനയിലും നടന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യന്‍സ്വാമി കോടതിയെ സമീപിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 90.25 കോടി രൂപയുടെ ബാധ്യതകള്‍ യങ്ങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്നത് കേവലം 50 ലക്ഷം രൂപ നല്‍കിയാണ്. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന് 2000 കോടിയുടെ ആസ്ഥിയാണുള്ളത്.
പത്രത്തിന്റെ കോടിക്കണക്കിനുള്ള ആസ്തികള്‍ തട്ടിയെടുക്കുന്നതിനായി കോണ്‍ഗ്രസ് നേതൃത്വം മനപ്പൂര്‍വ്വം ശ്രമം നടത്തിയെന്ന ആരോപണം കോടതി തള്ളിയില്ല. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ 2000 കോടി ആസ്തി നിയന്ത്രിക്കുന്നതിനായി ഉണ്ടാക്കിയ തട്ടിപ്പ് കമ്പനിയാണ് സോണിയയുടേയും രാഹുലിന്റെയും നേതൃത്വത്തിലുള്ള യങ്ങ് ഇന്ത്യ ലിമിറ്റഡെന്ന് നേതാക്കള്‍ക്ക് സമന്‍സ് അയച്ചുകൊണ്ട് കോടതി വ്യക്തമാക്കി. നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതിനും നടപടികള്‍ തുടരുന്നതിനും ആവശ്യമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. യങ്ങ് ഇന്ത്യയുടെ 38 ശതമാനം വീതം ഓഹരികള്‍ സോണിയാഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും പേരിലാണ്. മറ്റുള്ള കോണ്‍ഗ്രസ് നേതാക്കളെ പേരിനു മാത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പണം ഉപയോഗിച്ച് അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ കടം വീട്ടിയതും സുബ്രഹ്മണ്യന് സ്വാമി ചോദ്യം ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും പിരിച്ച പണം ഉപയോഗിക്കാന്‍ പാര്‍ട്ടിക്ക് അവകാശമില്ല. ഇക്കാര്യം അംഗീകരിച്ച കോടതി, ജനപ്രാതിനിധ്യനിയമത്തിലോ പാര്‍ട്ടിയുടെ ഭരണഘടനയിലോ വാണിജ്യാവശ്യങ്ങള്‍ക്ക് വായ്പ നല്കാന് പറയുന്നില്ലെന്ന് വ്യക്തമാക്കി. പലിശരഹിത വായ്പയായി തുക നല്‍കിയെന്ന യങ്ങ് ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് പ്രമേയവും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എതിരായ ശക്തമായ തെളിവായി സുബ്രഹ്മണ്യന് സ്വാമി കോടതിക്ക് നല്‍കിയിട്ടുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് അച്ചുപൂട്ടിയപ്പോള്‍ പ്രസാധകര്‍ക്ക് തുച്ഛമായ തുക നല്കി ആസ്തികള്‍ ഏറ്റെടുത്തെങ്കിലും പത്രത്തിലെ ജീവനക്കാര്‍ക്ക് മതിയായ യാതൊരുവിധ നഷ്ടപരിഹാരവും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയില്ല. പത്രത്തിന്റെ ആസ്തികള്‍ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും സ്വന്തം പേരിലേക്ക് തന്ത്രപൂര്‍വ്വം മാറ്റിയെടുക്കുകയും ചെയ്തു.
കേസില്‍ വലിയ തട്ടിപ്പ് നടന്നെന്ന് കോടതി പറഞ്ഞതോടെ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതിയാണ് പുറംലോകം അറിഞ്ഞിരിക്കുന്നത്. സംഭവത്തില്‍ കാര്യമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: