മുംബൈ: സുഹൃത്തും, ബിസിനസ് പങ്കാളിയും മുന്‍കാമുകനുമായ നെസ് വാഡിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ബോളിവുഡ് നടി പ്രീതി സിന്റയുടെ പരാതി. മുംബൈയിലെ മറൈന്‍ ഡ്രൈവ് പോലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്. നെസ് വാഡിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും, അപമാനിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് സിന്റ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് നടി ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.
സൗത്ത് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മെയ് 30-ന് നടന്ന ഐപിഎല്‍ മത്സരത്തിനിടയിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ചെന്ന സൂപ്പര്‍ കിംഗ്സും, കിംഗ്സ് ഇലവന് പഞ്ചാബുമായി നടന്ന മത്സരത്തിനിടെയാണ് സുഹൃത്ത് അപമാനിച്ചതായി പ്രീതി ആരോപിക്കുന്നത്. മത്സരം നടക്കുന്നതിനിടെ വാഡിയ, തന്റെ കയ്യില്‍ കയറി ബലമായി പിടിക്കുകയും, അപമാനിക്കാന്‍ ശ്രമിച്ചുവെന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സിന്റയുടെ മൊഴി ഉടന്‍ പോലീസ് ശേഖരിക്കും. പരാതിയുടെ അടിസ്ഥാനത്തില്‍ നെസ് വാഡിയയെ ചോദ്യം ചെയ്തേക്കും. സംഭവം നടന്ന സമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നവരില്‍ നിന്നും പോലീസ് മൊഴി ശേഖരിക്കും. കളി നടന്ന സ്റ്റേഡിയത്തിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിനായി പരിശോധിക്കും.
ഐപിഎല്‍ ടീമായ പഞ്ചാബ് ഇലവന്റെ സഹ- ഉടമകളാണ് പ്രീതിയും, നെസ് വാഡിയയും. ദീര്‍ഘകാലം പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെയാണ് വേര്‍പിരിഞ്ഞത്. വാഡിയയ്ക്കെതിരെയുള്ള ആരോപണത്തില്‍ നടി ഉറച്ചുനില്‍ക്കുമ്പോഴും നെസ് അത് തള്ളി. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പച്ചക്കള്ളമാണെന്ന് നെസ് പ്രതികരിച്ചു. നിയമപരമായി ആരോപണത്തെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതി നല്കിയതിനുശേഷം ഇന്നലെയാണ് സിന്റ മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ജീവിതത്തിലെ വിഷമകരമായ ഘട്ടമാണിതെന്നും തന്റെ സ്വകാര്യ ജീവിതത്തെ മാനിക്കണമെന്നും സിന്റ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. താന്‍ സുരക്ഷിതയല്ലെന്നും സ്ത്രീ എന്ന നിലയില്‍ ലജ്ജ തോന്നുന്നുവെന്നും സിന്റ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: