മുണ്ടക്കയം: മുണ്ടക്കയത്ത് സ്വകാര്യ പണമിടപാടുസ്ഥാപനത്തില്‍ റെയ്ഡ്. കോടികളുടെ അനധികൃതരേഖകള്‍ പിടിച്ചെടുത്തു. ഒരാള്‍ അറസ്റ്റില്‍. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം.
മുണ്ടക്കയം ജോസ്ന ഫിനാന്‍സിലും, ഗോഡൗണിലും പൊലീസ് നടത്തിയ റെയ്ഡില്‍ 25 കോടി രൂപ വിലമതിക്കുന്ന പ്രോമിസറി നോട്ടുകള്‍, മുദ്രപത്രങ്ങള്‍, ചെക്കുകള്‍, നിരവധി തീറാധാരങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ഗോഡൗണില്‍ നിന്നും ലാപ് ടോപ്, അന്പതിലതികം സിഡികള്‍ ബസ്സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ പണയരരേഖകള് എന്നിവയും പിടികൂടിയിട്ടുണ്ട്. ഗര്‍ഭനിരോധന ഉറകളുടെ കവറുകളും ഗോഡൗണില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണമിടപാടു സ്ഥാപനത്തില്‍ നിന്നും 3,97,700 രൂപയും പൊലീസ് പിടിച്ചെടുത്തവയില്‍പെടും. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു കാഞ്ഞിരപ്പളളി ഡിവൈഎസ്പി കുര്യാക്കോസ് നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ റെയ്ഡിനെത്തിയത്.സ്ഥാപന ഉടമ എലിക്കുളം കളപ്പുരക്കല്മഠം സേവ്യര്‍ സച്ചിദ്, ഭാര്യാസഹോദരനും പലിശപണമിടപാടില് പങ്കാളിയുമായ കപ്പാട മാനോലി തേനംമാക്കല്‍ സുഭാഷ്മാത്യു എന്നിവര്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്നപ്പോഴാണ് റെയ്ഡ് നടന്നത്. സ്ഥാപനത്തോട് ചേര്‍ന്നുളള ഗോഡൗണിനെ കുറിച്ചു പൊലീസ് വിവരം ചോദിച്ചെങ്കിലും ഇവര്‍ നിഷേധിക്കുകയായിരുന്നു. ഇതിനിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തി തെരച്ചിലിന്റെ ദൃശ്യം കാമറയില്പകര്ത്തിയതോടെ സേവ്യര്‍ സച്ചിദ് പ്രദേശിക ഫെസ്റ്റൂണ്‍ കേബിള്‍ടിവി യുടെ ക്യാമറമാന് സാന്റോ ജേക്കബിനെ അക്രമിക്കുകയും ക്യാമറ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ സുഭാഷ്മാത്യുപൊലീസിനെ വെട്ടിച്ചു പുറത്തുപോയിരുന്നു. ഗോഡൗണിന്റെ താക്കോല്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന പൊലീസ് കതകിന്റെ പൂട്ട് കമ്പികൊണ്ടു തകര്‍ത്ത് അകത്തുകടക്കുകയായിരുന്നു. പോലീസ് രേഖകളുടെ പരിശോധന വൈകിയും പൂര്‍ത്തിയാക്കാനായിട്ടില്ല. ഉദ്ദേശം 25കോടിയിലധികം രൂപയുടെ പ്രോമിസറി നോട്ടുകളും ചെക്കുകളും തീറാധാരങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത സേവ്യര്‍ സച്ചിദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇടപാടില്‍ പങ്കാളിയായ സുഭാഷ് മാത്യുവിനായി തെരച്ചില്‍ ശക്തമാക്കിയതായി എസ്ഐ എം.ജെ. അരുണ്‍ പറഞ്ഞു. ജിഎസ്ഐമാരായ മുഹമ്മദ് സുബൈര്‍, ജെയിംസ്, തങ്കപ്പന്, എഎസ്ഐമാരായ ഒ.എം. സുലൈമാന്‍, രാധാകൃഷ്ണന്,രമേശ് എന്നിവരും റെയ്ഡിന് നേതൃത്വം നല്കി.
മലയോര മേഖലയില്‍ വന്‍കിട ബ്ലേഡ് മാഫിയാ സംഘങ്ങള്‍ സജീവം
എരുമേലി: വീടും സ്ഥലവും തീറെഴുതി കൊടുത്താല്‍ ആര്‍ക്കും പണം നല്‍കും. അത്യാവശ്യക്കാരന് എളുപ്പമാണെന്ന് വിചാരിച്ച് പണം കടം വാങ്ങി തവണകളില്‍ ഒന്നു മുടങ്ങിയാല്‍ പിന്നെ ബ്ലേഡ് മാഫിയാസംഘത്തിന്റെ വിശ്വരൂപം അടുത്തറിയുകയും ചെയ്യം. കാര്‍ഷിക മലയോര മേഖലയിലെ പണിമിടപാടിന് വേറെയും ചില തന്ത്രങ്ങളുണ്ടെന്ന് പുറത്തറിയുമ്പോള്‍ ചിലപ്പോഴൊക്കെ അധികാരികളും ഞെട്ടിപ്പോകും. വീട്ടിലെ ഗൃഹനാഥന് പണം വാങ്ങിയാര് ഭാര്യയുടെയോ അമ്മയുടെയോ പേരിലുള്ള ചെക്കുകളും വേണം. പണമിടപാടിന് സെക്യൂരിറ്റിയാണെന്ന് പറഞ്ഞാലും കടം വാങ്ങിയ പണം പലിശ സഹിതം തിരിച്ചടച്ചില്ലെങ്കില്‍ കോടതി കയറുന്നത് ഭാര്യയും അമ്മയുമാണെന്ന് പിന്നീട് പറഞ്ഞ് ഭീഷണിപ്പെടുത്താനും ഇവര്‍ക്ക് മടിയില്ല.
വീടും സ്ഥലവുമടക്കം സ്വന്തം ചെലവില്‍ത്തന്നെ ആധാരം തീറെഴുതിയും ചെക്കും കൊടുത്താല്‍ ലക്ഷങ്ങള്‍ വരെ കൊടുക്കുന്ന ബ്ലേഡ് മാഫിയാ സംഘങ്ങളെ ഇതുവരെ പോലീസിന് തൊടാന്‍ കഴിഞ്ഞിട്ടുമില്ല. പണമിടപാടിന് പുരുഷന്മാര് മാത്രമല്ല, മനസാക്ഷി തെല്ലുമില്ലാത്ത സ്ത്രീകളും സജീവമായി ഈ രംഗത്തുണ്ടെന്ന കണ്ടെത്തലാണ് അധികാരികളെ ഞെട്ടിച്ചിരിക്കുന്നത്.
സംസ്ഥാനത്താകമാനം ബ്ലേഡ് മാഫിയക്കെതിരെ റെയ്ഡുകളും അറസ്റ്റും നടക്കുമ്പോഴും മലയോര മേഖലയില്‍ സംഘങ്ങള്‍ വിലസുകയാണിപ്പോഴും. അഡ്വാന്‍സ് തുക എഴുതി ആധാരം തീറെഴുതുന്നതും ബ്ലാങ്ക്മുദ്രപ്പത്രങ്ങളില് ഒപ്പുവച്ചു നല്‍കുന്നതുമടക്കം ബ്ലേഡ് മാഫിയയുടെ കലാവിരുന്നുകളിലകപ്പെട്ടുപോയവര് നാണക്കേടും മാനക്കേടും പുറത്തു പറയാതിരിക്കകയാണെന്നും നാട്ടുകാര്‍ പറയുന്നു.
കടംവാങ്ങിയ പണത്തിനു പലിശനല്‍കി അവസാനം കിടപ്പാടം വില്‍ക്കാനായി തെരുവിലിറങ്ങിയ കുടുംബങ്ങള്‍ മുതല്‍ പാപ്പരായവര്‍ വരെ നിരവധിയാണ്. എന്നാലും മാഫിയ സംഘങ്ങളില്‍ ആരും ഇതുവരെ പിടിക്കപ്പെട്ടിട്ടുമില്ല. പഞ്ചായത്തിനു പുറത്തു നിന്നും വരുന്ന ചില ബ്ലേഡ് മാഫിയക്കാര്‍ ഇരകളെ തേടി നില്ക്കുന്ന കാഴ്ചയും ഇവിടെയുള്ളവര്‍ക്ക് സുപരിചിതമായിരിക്കുന്നു.
പലിശ നല്‍കിയില്ലെങ്കില്‍ വീട്ടിലേക്ക് വിളിച്ച് സ്ത്രീകളെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ചില സ്തീകളാകട്ടെ പുരുഷന്മാരെ നാലാള് കേള്‍ക്കത്തക്കവിധത്തില്‍ വിളിച്ച്ചോദിച്ച് പണം തിരികെ വസൂലാക്കുന്നതിലും വിദഗ്ദ്ധരാണ്. വിവാഹം, ആശുപത്രി, വാഹനം വാങ്ങല്‍, സ്ഥലം വാങ്ങല്‍, പണയം അടക്കം അടിയന്തര സാഹചര്യങ്ങളിലെല്ലാം ബ്ലേഡ് സംഘങ്ങള്‍ പറന്നെത്തും. നൂറ്റിക്ക് പത്തും പതിനഞ്ചുമെല്ലാം പലിശ വാങ്ങി ബ്ലേഡ് മാഫിയ പിടിമുറുക്കുമ്പോള്‍ അധികാരികള്‍ക്കും മറ്റും നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ.
മലയോര മേഖലയില്‍ ബ്ലേഡ് മാഫികളുടെ പക്കല്‍ പണം വാങ്ങുന്നതിനായി തീറെഴുതി നല്കിയ തീറാധാരങ്ങളുടെ വലിയ ശേഖരം തന്നെയുള്ളതായി നാട്ടുകാരും പറയുന്നു.
കോട്ടയത്തും റെയ്ഡ്
കോട്ടയം: ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വിവിധ പണമിടപാട് സ്ഥാപനങ്ങളിലും ഇതുമായി ബന്ധമുള്ള വീടുകളിലും റെയ്ഡ് നടത്തി. സംഘം നടത്തിയ പരിശോധനയില്‍ ആര്‍സി ബുക്കുകളും ആധാരങ്ങളും വിലപ്പെട്ട രേഖകളും പിടികൂടി.
കോട്ടയം മേഖലയിലെ 21 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. 59 ആര്.സി.ബുക്കുകളും നിരവധിവാഹനങ്ങളും ആധാരങ്ങളും വിലപ്പെട്ടരേഖകളും പിടിച്ചെടുത്തവയില്‍ പെടുന്നു. മാലംസുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യത്യസ്തസ്ഥലങ്ങളിലെ ആറ് ആധാരങ്ങള്‍ പിടിച്ചെടുത്തു. ഇതോടൊപ്പം ചങ്ങനാശേരിയിലെ വാണിജ്യകേന്ദ്രത്തിലെ ഇടപാടുകള്‍ സംബന്ധിച്ച രേഖകളും കണ്ടെടുത്തു.
ഏറ്റുമാനൂര്‍ തെള്ളകം പഌന്തോട്ടത്തില് ഷാജിയെന്ന കൊച്ചുമോന്റെ വീട്ടില്‍ നടന്ന പരിശാധനയില്‍ 59 ആര്.സി ബുക്കുകളും മൂന്ന്ബൈക്കുകളും പിടിച്ചെടുത്തു. ബ്ളേഡ് ഇടപാടുകാരായ വടവാതൂര്‍ ഷാജി ചാണ്ടി, കൈയൂരി അപ്പച്ചന്, കുടയംപടി സുനില്‍, സനോജ് എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. കോട്ടയം ഡിവൈ.എസ്.പി അജിത്, കോട്ടയം വെസ്റ്റ് സി.ഐ സക്കറിയാ മാത്യു, ഈസ്റ്റ് സി.ഐ ബി.റോയി, എസ്.ഐ യു.ശ്രീജിത്ത്എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാത്രി വൈകിയും പൊലീസ് വിവിധകേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: