കൊച്ചി: ഫാക്ടിന് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നടന്ന ഹര്‍ത്താലിന്റെ ഭാഗമായി കളമശ്ശേരിയില്‍ ട്രെയിന്‍ ഉപരോധിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ഫാക്ട് ജംഗ്ഷനില്‍ നിന്നും നൂറോളം ഇരുചക്രവാഹനങ്ങള്‍ റാലിയായി എത്തി എച്ച് എം ടി ജംഗ്ഷനില്‍ നിന്നും പൊതുപ്രകടനമായി എത്തി സൗത്ത് കളമശ്ശേരി മേല്‍പ്പാലത്തിന് സമീപത്തെ പാളങ്ങളില്‍ വച്ചാണ് ട്രെയിന്‍ തടഞ്ഞത്. 10.20 ഓടെ ആലുവഭാഗത്തുനിന്നും എത്തിയ ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്റ് എക്സ്പ്രസാണ് തടഞ്ഞത്. പ്രവര്‍ത്തകര്‍ 20 മിനിട്ടോളം ട്രെയിന്‍ ഉപരോധിച്ചു. റയില്‍വേ സംരക്ഷണ സേനയും റയില്‍വേ പോലീസും എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. ട്രെയിന്‍ തടയുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതിനെതുടര്‍ന്ന് രണ്ട് ആര്‍പിഎഫ് എസ് ഐമാരുടെ നേതൃത്വത്തില്‍ 35 ഓളം ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കളമശ്ശേരിയില്‍ എത്തിയിരുന്നു. സമരത്തിന് ദേശീയ ശ്രദ്ധ കൈവരുന്നതിനായാണ് ട്രെയിന്‍ തടഞ്ഞത്. സമരത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ വി.പി. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പി.രാജീവ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എം. ദിനേശ്മണി, കെ. ചന്ദ്രന്‍പിള്ള, എന്‍.പി. ശങ്കരന്‍കുട്ടി, എം.കെ. മോഹന്‍ദാസ്, കെ. വിജയന് പിള്ള, കെ.എന്‍. ഗോപിനാഥ്, ടി.ബി. മിനി, രഘുനാഥ് പനവേലി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: