മുണ്ടക്കയം: ജെസിബിഅപകടത്തില് മരിച്ച അഞ്ജനമോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്നയാത്രമൊഴി. ഒരു ഗ്രാമത്തെ മുഴുവനായി കണ്ണീരിലാഴ്ത്തിയാണ് അഞ്ജനമോള്‍ യാത്രയായത്. ശനിയാഴ്ച വൈകിട്ട് നാലിന് കോസടി – കൊട്ടാറങ്ങട റോഡില്‍ നിയന്ത്രണം വിട്ടു ജെസിബി മറിഞ്ഞു മരിച്ച അഞ്ജനയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. പ്ലാക്കേതെക്കേതില് അരുണ്‍രാജന്‍-രാജി ദമ്പതികളുടെ മകള്‍ അഞ്ജനയും സഹോദരി ഒന്നര വയസ്സുകാരി അനുപമയും മുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് ജെസിബി മറിഞ്ഞ് അപകടമുണ്ടായത്.
അഞ്ജനയുടെ മുതദേഹം രാവിലെ 11.30ന് വീട്ടിലെത്തിച്ചപ്പോള്‍ ഓടിക്കൂടിയവരുടെ സങ്കടം കൂട്ടകരച്ചിലായി അണപൊട്ടിയൊഴുകി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇളയകുട്ടി അനുപമക്കൊപ്പമായിരുന്ന മാതാപിതാക്കള്‍ അരുണ്‍ രാജനും. രാജിയും ഉച്ചക്കു 12മണിയോടെയായിരുന്നു വീട്ടിലെത്തിയത്. താന്‍ വളര്‍ത്തിയ മകള്‍ നിശ്ചലമായി കിടക്കുന്നത് കണ്ടുപൊട്ടികരഞ്ഞ രാജിയുടെ കണ്ണുനീര് മറ്റുളളവരുടെ കണ്ണുകളെ ഈറനണിയിച്ചു. കണ്മുന്നില് പിടയുന്നത് നേരില്‍ കണ്ട ഈ പെറ്റമ്മ തന്റെ മകളുടെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപിടിച്ചു കരയുന്നതിനിടയില്‍ ബോധരഹിതയായി വീണു. വൈകിട്ടു മൂന്നു മണിയോടെ നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം സംസ്കരിച്ചു. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ആന്റോ ആന്റണി, ത്രിതല പഞ്ചായത്തംഗങ്ങളായ അനിതഷാജി, വിജയമ്മബാബു, ബെന്നി ചേറ്റുകുഴി, ബിന്ദുബിജു, തോമസ് കുറ്റിക്കാട്ട്, സന്ധ്യവിനോദ്, ലൈസാമ്മ ജോര്‍ജ്, കെ.എസ്. രാജു, സി.സി. തോമസ്, സജീവ്, ഫാ.ജില്‍സണ്‍ കുന്നുംപുരയിടത്തില്‍, എസ്എന്‍ഡിപി സ്കൂള്‍ മാനേജര്‍ എം.എസ്. ജയപ്രകാശ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
അഞ്ജനയുടെ കുടുംബത്തിന്
രണ്ടുലക്ഷം നല്‍കുമെന്ന് മുഖ്യമന്ത്രി
മുണ്ടക്കയം: അഞ്ജനയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കുമെന്നും അനുപമയുടെ ചികില്‍സ ചെലവുസര്ക്കാര് നടത്തുമെന്നും മുഖ്യമന്ത്രി. മണ്ണുമാന്തി യന്ത്രം മറിഞ്ഞു വീണു മരിച്ച അഞ്ജനയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒന്നര വയസ്സുകാരി അനുപമയുടെ ചികില്‍സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കൂടാതെ ജെസിബി വീണ് വീട് ഭാഗീകമായി തകര്‍ന്ന മുതുകുളം മോഹനന് സഹായധനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: