പറവൂര്‍: പോരായ്മകളുടെ നടുവില്‍ പറവൂര്‍ താലൂക്ക് ഗവ. ആശുപത്രി. മഴ പിടിച്ചതോടുകൂടി രോഗികളുടെ പ്രവാഹമാണ് ആശുപത്രിയിലേക്ക്. പ്രതിദിനം ആയിരത്തോളം രോഗികള്‍ ചികിത്സതേടി എത്തുന്ന ജില്ലാ നിലവാരമുള്ളതാണ് ഈ ആശുപത്രി. ഈ ആശുപത്രിയില്‍ 21 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 16 ഡോക്ടര്‍മാരാണുള്ളത്.
ഇതില്‍ നാല് ഡോക്ടര്‍മാര്‍ അവധിയിലുമാണ്. സര്ജന് ഇല്ല, എല്ല് രോഗ വിദഗ്ധന്‍ ഇല്ല, ഗൈനക്കോളജി മൂന്ന് ഡോക്ടര്‍മാരുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഒരാള്‍ മാത്രമാണുള്ളത്. നൂറുകണക്കിന് ഗര്‍ഭിണികളാണ് ചികിത്സതേടി ഇവിടെയെത്തുന്നത്.
റോഡപകടങ്ങളില്‍പ്പെട്ട് എത്തുന്നവര്‍ എല്ല്രോഗ വിദഗ്ധന്‍ ഇല്ലാത്തതിനാല്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ചികിത്സക്കായി തൊട്ടടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് ഇവിടെനിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവിടുന്നതായും ആക്ഷേപമുണ്ട്.
മഴ പിടിച്ചതോടുകൂടി പഴയ വാര്‍ഡുകള്‍ ചോര്‍ന്നൊലിക്കുകയാണ്. ആശുപത്രിയും പരിസരവും വൃത്തിഹീനമാണ്. ആശുപത്രിയുടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട നഗരസഭ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിട്ടുള്ളത്. ആശുപത്രിയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്താണ് മോര്‍ച്ചറി.
ഇവിടേക്ക് വാഹനങ്ങള്‍ കടന്നുവരുകയും പോകുകയും ചെയ്യുന്നതിന് ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത് പ്രൈവറ്റ് ബസ്സ്റ്റാന്റിന് അകത്തേക്കാണ്. ഈ ഗേറ്റിന് മുന്നില്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം മോര്‍ച്ചറിയിലേക്ക് വാഹനങ്ങള്‍ വരുന്നതിനും പോകുന്നതിനും തടസം നേരിടുന്നതും പതിവാണ്.
ടി.സി. ദിലീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: