കൊച്ചി: തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള നടപടിക്രമങ്ങള്‍ ജില്ലയില്‍ ത്വരിതഗതിയിലായി. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം ഇന്നലെ ഗസ്തൗസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.
വോട്ടെണ്ണലില്‍ പങ്കെടുക്കുന്ന സ്ഥാനാര്‍ഥികളുടെ കൗണ്ടിങ് ഏജന്റുമാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിനായി 13 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഇന്നും നാളെയും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണെങ്കിലും അപേക്ഷ സ്വീകരിക്കുന്നതിനായി സഹവരണാധികാരി ഓഫീസുകള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൗണ്ടിങ് ഏജന്റിന്റെ നിയമനം
കൗണ്ടിങ് ഏജന്റിന്റെ നിയമനം സ്ഥാനാര്‍ഥിക്ക് നേരിട്ടോ തിരഞ്ഞെടുപ്പ് ഏജന്റിനോ നടത്താം. കൗണ്ടിങ് ഏജന്റിന് പ്രത്യേക യോഗ്യതയൊന്നും പറയുന്നില്ലെങ്കിലും 18 വയസുള്ള പക്വതയുള്ള വ്യക്തികളെ നിയമിക്കുന്നതാണ് ഉചിതം. ഓരോ സ്ഥാനാര്‍ഥിക്കും ഓരോ കൗണ്ടിങ് മേശയ്ക്കു ഒരു ഏജന്റ് എന്ന കണക്കിലും കൂടാതെ സഹവരണാധികാരിയുടെ മേശക്കരികില്‍ ഒരാളെയും നിയമിക്കാം. ഒരു കൗണ്ടിങ് ഹാളില്‍ പരമാവധി 14 മേശയേ പാടുള്ളുവെന്ന് നിബന്ധനയുള്ളതിനാല്‍ സഹവരണാധികാരിയുടെ മേശ കൂടാതെ 14 മേശയേ ഉണ്ടാകൂവെന്നതിനാല്‍ കൗണ്ടിങ് മേശ പരമാവധി 15 ആയിരിക്കും. ഒരു കേന്ദ്രത്തില്‍ പരമാവധി 15 കൗണ്ടിങ് ഏജന്റുമാരെ ഒറു സ്ഥാനാര്‍ഥിക്ക് നിയോഗിക്കാം. ഫോറം നമ്പര്‍ 18ല്‍ ആയിരിക്കണം ഇതിനുള്ള അപേക്ഷ. ഇതിനു പുറമെ തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനു മാത്രമായി രണ്ടു മണ്ഡലത്തിലുമായി നാലുവീതം ഏജന്റുമാരെ സ്ഥാനാര്‍ഥികള്‍ക്ക് നിയോഗിക്കാം.
തപാല്‍ വോട്ട് നേരിട്ട് സ്വീകരിക്കില്ല
ഇക്കുറി തപാല്‍ വോട്ടുകള്‍ തപാല്‍ മാര്‍ഗത്തിലൂടെയല്ലാതെ നേരിട്ട് സ്വീകരിക്കേണ്ടതില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ കളക്ട്രേറ്റില്‍ പ്രത്യേക പെട്ടി സ്ഥാപിച്ച് തപാല്‍ വോട്ട് സ്വീകരിക്കുന്നത് ഇക്കുറിയുണ്ടാവില്ല. മെയ് 15ന് വൈകുന്നേരം വരെ വരണാധികാരിയുടെ പേരില്‍ തപാലില്‍ ലഭിക്കുന്ന വോട്ടുകള്‍ മാത്രമേ സ്വീകരിക്കൂ. ചാലക്കുടി, എറാണാകുളം ലോകസഭ മണ്ഡലങ്ങളുടെ വരണാധികാരി എറണാകുളം ജില്ല കളക്ടര്‍ ആയതിനാല്‍ തപാല്‍ വോട്ടുകള്‍ അദ്ദേഹത്തിന്റെ മേല്വിലാസത്തിലായിരിക്കണം.
എറണാകുളത്ത് 1342ഉം ചാലക്കുടിയില്‍ 1369ഉം തപാല്‍ വോട്ടുകളാണ് അനുവദിച്ചിട്ടുള്ളത്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
എറണാകുളം ലോകസഭ മണ്ഡലത്തിലെ വോട്ടുകള്‍ മുഴുവന്‍ എണ്ണുന്നത് എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ കേന്ദ്രങ്ങളിലായിരിക്കും. ചാലക്കുടി മണ്ഡലത്തിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളിലെ വോട്ടുകള്‍ തൃക്കാക്കര ഭാരത്മാത കോളേജിലും പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് മണ്ഡലങ്ങളിലെ വോട്ടുകള്‍ കളമശേരി സെന്റ് പോള്‍സ് ഇന്റര്‍ നാഷണല്‍ സ്കൂളിലുമാണ് എണ്ണുക. എന്നാല്‍ രണ്ടു മണ്ഡലത്തിലേയും തപാല്‍ വോട്ടുകള്‍ മഹാരാജാസില്‍ വരണാധികാരിയുടെ നേതൃത്വത്തിലായിരിക്കും എണ്ണുക.
തൃത്താല സുരക്ഷ സംവിധാനം
വോട്ടെണ്ണല്‍ ദിനം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തൃത്താല സുരക്ഷ സംവിധാനമാണ് ഒരുക്കുക. കേന്ദ്രത്തിനു പുറത്തുനിന്ന് പാസുള്ളവരെയല്ലാതെ മറ്റാരേയും അകത്തേക്ക് കടത്തിവിടില്ല. അകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ ബന്ധപ്പെട്ട വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് മറ്റ് കേന്ദ്രങ്ങളിലേക്ക് പോകാന്‍ ഏജന്റുമാര്‍ ഉള്‍പ്പടെയുള്ളവരെ അനുവദിക്കില്ല.
രാവിലെ ആറു മണിക്ക് സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കാനുള്ളതിനാല്‍ സ്ഥാനാര്‍ഥിയുടെ ഒരു ഏജന്റെങ്കിലും അതിനകം കേന്ദ്രത്തില്‍ പ്രവേശിച്ചിരിക്കണം. രാവിലെ ഏഴിന് തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നതിനാല് അതിനകം എല്ലാ ഏജന്റുമാരും കേന്ദ്രത്തില്‍ കയറിയിരിക്കണം.
മൊബെയില്‍ ഫോണുകള്‍ പാടില്ല
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇക്കുറി തിരഞ്ഞെടുപ്പ് കമ്മിഷന് നിരീക്ഷകനല്ലാതെ മറ്റാരുടെയും മൊബെയില്‍ ഫോണുകള്‍ അനുവദിക്കില്ലെന്നതിനാല്‍ ഏജന്റുമാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ജില്ല കളക്ടര്‍ ഓര്‍മിപ്പിച്ചു. കേന്ദ്രത്തിനു വെളിയില്‍ ഇവ സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാവില്ല. മൊബെയില്‍ ഫോണുകള്‍ ഏജന്റുമാര്‍ കൈയ്യില്‍ കരുതരുതെന്നാണ് നിര്‍ദേശം.
യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്.ഷാനവാസ്, ആലുവ റൂറല്‍ എസ്.പി. സതീഷ് ബിനോ, ഡി.സി.പി. ആര്.നിശാന്തിനി, സബ് കളക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍ബീര്‍ ചന്ദ്, വിവിധ സ്ഥാനാര്‍ഥികള്‍, തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, സഹവരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: