ആലുവ: ബാറുകള്‍ അടച്ചതിനെത്തുടര്‍ന്ന് ആലുവയില്‍ അടഞ്ഞുകിടക്കുന്ന കൂടുതല്‍ കള്ളുഷാപ്പുകള്‍ തുറക്കുന്നു. ആലുവ റേഞ്ചില്‍ 40 ഷാപ്പുകള്‍ക്കാണ് അനുമതിയുള്ളത്. എന്നാല്‍ 28 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പല കള്ളുഷാപ്പുകളും പ്രവര്‍ത്തിക്കാത്തത് ഷാപ്പ് നടത്തുന്നതിന് സ്ഥലം കിട്ടാത്തതുമൂലമാണ്.
നേരത്തെ ഷാപ്പ് നടത്തിയിരുന്നവരില്നിന്നും സ്ഥലം കൂടുതല്‍ തുക നല്കി വാങ്ങുകയോ അതല്ലെങ്കില്‍ അവരുടെകൂടി സഹകരണത്തോടെ ഷാപ്പുകള്‍ ആരംഭിക്കുകയോ ചെയ്യാനാണ് തീരുമാനമെന്നറിയുന്നു. ആലുവയിലെ എല്ലാ ഷാപ്പുകളിലും നിത്യേന കള്ളിന്റെ സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ വ്യാജക്കള്ള് കണ്ടെത്തിയിട്ടില്ലെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. ഒരു മാസത്തില്‍ ശരാശരി അറുപത് വരെ സാമ്പിളുകള്‍ ഓരോ ഷാപ്പില്‍നിന്നും എടുത്ത് പരിശോധിക്കുന്നുണ്ട്.
ഇതുകൂടാതെ മറ്റ് വിവിധ ഏജന്‍സികളും പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്നും എക്സൈസിന്റെ ലാബ് ഘടിപ്പിച്ച വാഹനവും സംസ്ഥാനവ്യാപകമായി സര്‍വീസ് നടത്തി സാമ്പിളുകള്‍ ശേഖരിച്ച് അതത് സ്ഥലത്തുവെച്ചുതന്നെ പരിശോധിക്കുന്നുണ്ട്. വ്യാജമദ്യം ഒഴുകുന്നുവെന്ന് ചില മാധ്യമങ്ങളും എക്സൈസിലെ ഉദ്യോഗസ്ഥരും പ്രചാരണം അഴിച്ചുവിടുന്നത് ബാറുകള്‍ തുറപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദത്തിന് വേണ്ടിയാണെന്ന ആക്ഷേപവും ബാക്കിനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: