എരുമേലി: ജനകീയാസൂത്രണ പദ്ധതിപ്രകാരം സംസ്ഥാനത്ത് ആദ്യമായി നാട്ടുകാരുടെ സഹകരണത്തോടെ പ്രവര്‍ത്തനമാരംഭിച്ച എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന് പഴയ ബസ്സുകള്‍ ബാദ്ധ്യതയായിത്തീര്ന്നിരിക്കുന്നു. ശബരിമല തീര്‍ത്ഥാടന വേളയിലടക്കം ജീവനക്കാരുടെ പ്രവര്‍ത്തനമികവും വരുമാനത്തിലുള്ള വന്‍ വര്‍ദ്ധനവും എരുമേലി സെന്ററിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് കരുതിയിരുന്നെങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പുതിയ ബസ്സുകളൊന്നും ലഭിച്ചില്ല. സെന്റര്‍ തുടങ്ങിയപ്പോള്‍ ലഭിച്ച പഴക്കം ചെന്ന ബസ്സുകളുമായി ശ്വാസംമുട്ടി പ്രവര്‍ത്തിക്കുന്ന എരുമേലിക്ക് പഴയ ബസ്സുകള്‍ തന്നെയാണ് ഇപ്പോള്‍ ശരണം.
രണ്ടുദിവസം ഓടിയാല്‍ നാലുദിവസമെങ്കിലും കടപ്പുറത്ത് കയറുന്ന സ്ഥിരം കാഴ്ചയാണിവിടുള്ളത്. മിക്ക ബസ്സുകള്‍ക്കും പത്തുവര്‍ഷത്തെ പഴക്കമുണ്ട്. പതിനഞ്ച് വര്‍ഷം ചെന്ന ചില ബസ്സുകളാണ് എരുമേലി സെന്ററിന്റെ ശാപമായും വികസനം മുടക്കിയായും തീര്‍ന്നിരിക്കുന്നത്. ഇരുപതോളം സര്‍വ്വീസുകള്‍ക്കായി അധികബസ്സടക്കം ഇരുപത്തിരണ്ട് ബസ്സുകളാണുള്ളത്.
കഴിഞ്ഞദിവസം സര്‍വ്വീസിനിടെ തകരാറിലായ ബസ്സില്‍ നിന്നും യാത്രക്കാരെ ഇറക്കി വിട്ടാണ് ബസ്സ് നന്നാക്കുന്നതിനായി ഷെഡ്ഡില്‍ കയറ്റിയത്. പഴയ ബസ്സുകള്‍ മാറ്റിത്തരണമെന്നാവശ്യപ്പെട്ട് സെന്ററിലെ യൂണിയനുകളും നാട്ടുകാരും ഉന്നതാധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
വര്‍ഷങ്ങള്‍ പഴക്കമുള്ള ചോര്‍ന്നൊലിക്കുന്ന ബസ്സുകളുമായി മലയോരമേഖലയിലെ സ്വകാര്യ ബസ്സുകളുമായി മത്സരിക്കേണ്ട ഗതികേടാണ് സര്‍ക്കാര്‍ ബസ്സുകള്‍ക്ക്. പല സര്‍വ്വീസുകളും മെച്ചപ്പെട്ടതാണെങ്കിലും ബസുകളുടെ പഴക്കമാണ് യാത്രക്കാരെ പ്രതിഷേധത്തിലേക്ക് തള്ളിവിടുന്നത്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തീര്‍ത്ഥാടകരുടെ കൂടി സൗകര്യാര്‍ത്ഥം ആരംഭിച്ച എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന് എന്നും അവഗണന മാത്രമായിരുന്നു ഫലം. സംസ്ഥാനത്ത് മികച്ച സെന്ററുകള്‍ സബ്ഡിപ്പോകളായി ഉയര്‍ത്തിയപ്പോള്‍ എരുമേലിയെ മാത്രം ഒഴിവാക്കി. സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അധികം സ്ഥലം ഏറ്റെടുക്കാനായി പഞ്ചായത്തധികൃതര്‍ വര്‍ഷങ്ങളായി നെട്ടോട്ടമോടുന്നെങ്കിലും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. സ്ഥലം ലഭിച്ചാല്‍തന്നെ വികസനം ചിലപ്പോള്‍ വരുമെന്നാണ് കെഎസ്ആര്‍ടിസിയിലെ ഉന്നതര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജും ഒരു ശ്രമം നടത്തിയെങ്കിലും അതും വിഫലമായി.
കഴിഞ്ഞ 15വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ഒരടിപോലും മുന്നോട്ട് പോകാന്‍ കഴിയാതെ വികസനത്തിനായി എരുമേലി കെഎസ്ആര്‍ടിസി പിന്നെയും കാത്തിരിപ്പ് തുടരുകയാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എരുമേലി കെഎസ്ആര്‍ടിസി സെന്ററിനോട് കാണിക്കുന്ന കടുത്ത അവഗണന ജനങ്ങളില്‍ വ്യാപകമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. പരിമിതമായ സ്ഥലത്തിനുള്ളില്‍ ബസ്സുകള്‍ വട്ടം കറക്കുന്ന ജീവനക്കാരുടെ സഹകരണം മുതല്‍ക്കൂട്ടാണെങ്കിലും സര്‍ക്കാര്‍ അതിനോട് കാണിക്കുന്ന വഞ്ചനയാണ് എരുമേലിയുടെ വികസനത്തിന് തന്നെ തിരിച്ചടിയായിരിക്കുന്നത്.
മലയോരമേഖലയിലെ കയറ്റങ്ങളും വളവുകളും കയറിയിറങ്ങി പോകണമെങ്കില്‍ ബസ്സുകള്‍ സുരക്ഷിതമായിരിക്കണമെന്നും ജീവനക്കാര്‍തന്നെ പറയുന്നു. മിക്കപ്പോഴും പ്രാര്‍ത്ഥനയോടെയാണ് വിസ്മൃതിയിലാകേണ്ട ബസ്സുകളുമായി സര്‍വ്വീസിന് ഇറങ്ങുന്നതെന്നും ജീവനക്കാര്‍ പറയുന്നു. കാലപ്പഴക്കം ചെന്ന ബസുകളായിട്ടുകൂടി വരുമാനത്തില്‍ റിക്കാര്‍ഡ് കളക്ഷനാണ് ഓടിയെടുക്കുന്നത്. എന്നാല്‍ ബസ്സുകളുടെ കാര്യത്തില്‍ യാതൊരു നിരീക്ഷണവും നടത്താറുമില്ല. സെന്ററിലെ കാലപ്പഴക്കം ചെന്ന ബസ്സുകള്‍ മറ്റ് ഡിപ്പോക്കാര്‍ക്ക് വേണ്ടാത്ത സാഹചര്യത്തില്‍ നന്നാക്കാന്‍ സ്പെയര്‍ പാര്ട്സുകളെങ്കിലും കൃത്യമായി ലഭിക്കണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. കാലപ്പഴക്കം ചെന്ന ബസ്സുകള്‍ ബാദ്ധ്യതയായതോടെ സര്‍വ്വീസുകള്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ജീവനക്കാര്‍. നല്ല ബസ്സുകള്‍ ലഭിച്ചാല്‍ ചില സബ് ഡിപ്പോകളുടെ വരുമാനത്തേക്കാള്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിയുന്ന എരുമേലി ഓപ്പറേറ്റിംഗ് സെന്ററിന്റെ വികസന സാദ്ധ്യതകളെക്കുറിച്ച് പഠിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാകണമെന്നും പുതിയ ബസ്സുകള്‍ അടിയന്തരമായി എരുമേലിക്ക് അനുവദിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: