അങ്കമാലി: കുന്നുകര പഞ്ചായത്തിലെ കുത്തിയത്തോട് കാഞ്ഞിരിത്തിങ്കല്‍ ജോസിന്റെ കെഎല്‍ 41 ഡി 8710 ഇഡിക്ക കാര്‍ മോഷ്ടിച്ച പ്രതികളെയും കൂട്ടാളികളെയും ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍വേലിക്ക ആറ്റുപുറം പാലയ്ക്കല്‍ ജോസ് മകന് മനു എന്ന് വിളിക്കുന്ന ജെസ്വിന് (25), പുത്തന്‍വേലിക്ക വില്ലേജ് കുത്തിയത്തോട് പുളിക്കല്‍ വീട്ടില്‍ മാര്ട്ടിന് മകന് ഫെബിന് (19), തൊടുപുഴ കീരിയോട് കാപ്പിത്തോട്ടം പാറയ്ക്കല്‍ വീട് കൃഷ്ണന്‍കുട്ടി മകന് അഖില്‍ (25) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 5ന് കുത്തിയത്തോട് സ്വദേശി മേരീസ് (63) എന്ന വീട്ടമ്മയുടെ മൂന്ന് പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാല കണ്ണില്‍ മുളക് പൊടി വിതറി അവരുടെ പുരയിടത്തില്‍ വച്ച് മാല കവര്‍ന്ന കേസുമായി ബന്ധപ്പെട്ട് പിടിക്കൂടിയ മനുവെന്ന് വിളിക്കുന്ന ജെസ്വിന്, ഫെബിന് എന്നിവരെ വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്‍ മോഷണത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇവര്‍ നല്കിയ വിവരം അനുസരിച്ചാണ് തൊടുപുഴ സ്വദേശി അഖില്‍ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 27ന് രാത്രിയിലാണ് ഫെബിനും ജെസ്വിനും കൂടി കാര്‍ മോഷണം നടത്തിയത്. പിന്നീട് കൂടെ പഠിക്കുന്ന തൊടുപുഴ കീരിയോട് കാപ്പിത്തോട്ടം സ്വദേശി അഖിലിനെ കാര്‍ വില്പന നടത്തുന്നതിന് ഏല്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ കാറിന്റെ രജിസ്ട്രേഷനും മറ്റുമായി കൂട്ടുകാരുടെ പറമ്പില്‍ വാഹനം സൂക്ഷിച്ചിരിക്കുകയായിരുന്നു.
കാര്‍ വില്പന നടത്തുന്നതിനായി തിരുവനന്തപുരത്ത് പോയിരുന്ന അഖിലിനെ പിടിക്കൂടി കൂട്ടികൊണ്ടുവന്ന് തൊടുപുഴയില്‍നിന്ന് കാര്‍ കസ്റ്റഡിയില്‍ എടുത്തു. കാറിന്റെ രജിസ്ട്രേഷനും മറ്റും മാറ്റുന്നതിനായി ജെസ്വിന്റെ കൂട്ടുകാരില്‍നിന്നും വാങ്ങിയ അമ്പതിനായിരം രൂപ തിരിച്ചു നല്‍കുന്നതിനാണ് മാല മോഷണം നടത്തിയതെന്ന് പോലീസിനോട് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ചു കിട്ടുന്ന പണം ആര്‍ഭാടജീവിതത്തിനായി പ്രതികള്‍ ഉപയോഗിച്ചായി മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണസംഘത്തില്‍ ആലുവ ഡിവൈഎസ്പി വി. കെ. സനില്‍കുമാര്‍, അങ്കമാലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ജി. സാബു, ചെങ്ങമനാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ സി. പി. ഹാപ്പി, സബ് ഇന്‍സ്പെക്ടര്‍ എന്‍. വി. സജീവ്, എ.എസ്.ഐ എ. സി. അനില്‍കുമാര്‍, സിപിഒമാരായ വി. കെ. പ്രദീപ്കുമാര്‍, ടി. കെ. ജോഷി, ടി. വി. സുദീര്‍, വനിത സിവില്‍ സിവില്‍ പോലീസ് വി. എസ്. സിന്ധു എന്നിവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: