മൂവാറ്റുപുഴ: രാത്രിയില്‍ നടന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയ്ക്കിടെ മുന്നിലേക്ക് നീങ്ങിയ മിനിലോറി ബോലോറയില് ഇടിച്ച് ജീപ്പ്പ് യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറാകാതെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം വിടുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ കുടുങ്ങിയവരെ മറ്റ് വാഹനങ്ങളില്‍ എത്തിയവരും ഓടികൂടിയവരും രക്ഷപ്പെടുത്തിയാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. മണ്ണൂര്‍ അര്‍ത്തുങ്കല്‍ എ.കെ. മത്തായി(52), ഭാര്യ ശാന്ത(50), മകള്‍ എലിസബത്ത്(18), ഈസ്റ്റ് മാറാടി ചെറുശേരില്‍ വില്‍സണ്‍ ജോസ്(55), മകള്‍ അഞ്ജു(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കര്‍ണ്ണാടകയില്‍ മെഡിസിന് പഠിക്കുകയായിരുന്ന എലിസബത്തിനേയും അഞ്ജുവിനേയും ആലുവ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇരുവരുടെയും രക്ഷിതാക്കള്‍ വിളിച്ചു കൊണ്ട് വരികയായിരുന്നു.
മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ വാഴപ്പിള്ളി റോമന്‍ കാത്തോലിക്സ് പള്ളിക്ക് സമീപം വച്ചായിരുന്നു ബോലോറെയില് മിനിലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വട്ടം കറങ്ങിയ ജീപ്പ്പിന്റെ മുന്‍ ഭാഗം തകര്‍ന്നിരുന്നു. പരിക്കുപറ്റിയവര്‍ വെളിയിലിറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുകയും ചെയ്തു. എന്നാല്‍ ഈ സമയം വാഹന പരിശോധന നടത്തുകയായിരുന്ന കെഎല്‍എ ബി1-3274 വാഹനത്തിലെ ഉദ്യോഗസ്ഥര്‍ അപകടം പറ്റിയവരെ രക്ഷിക്കാതെ സ്ഥലം വിടുകയാണ് ചെയ്തത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മറ്റ് വാഹനങ്ങളില്‍ ഉള്ളവരാണ് ഓടിയെത്തിയത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിക്കുകയും ചെയ്തു. രാത്രിക്കാല വാഹന പരിശോധന വന്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു എന്ന പരാതിയുണ്ട്. മോട്ടോര്‍വാഹനവകുപ്പിന്റെ കൂടാതെ നികുതി വകുപ്പിന്റെ വാഹനങ്ങളും, പോലീസിന്റെ നൈറ്റ് പട്രോളിംഗും സന്ധ്യ കഴിഞ്ഞ് പരിശോധന തുടങ്ങുന്നതോടെ എംസി റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടും. ഈ വാഹനങ്ങളില്‍ ഏറേയും റബ്ബര്‍കട്ട മരങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ ഭാരങ്ങള്‍ കയറ്റിയ വാഹനങ്ങളാണ് പരിശോധനയ്ക്ക വിധേയമാക്കുന്നത്. ഇത് റോഡിലെ അപകടങ്ങള്‍ക്കും ട്രാഫിക് കുരുക്കിനും കാരണമാകുന്നുണ്ട്.
അപകടങ്ങളില്‍ പെടുന്ന കാര്യങ്ങള്‍ മൂവാറ്റുപുഴ വാഹന വകുപ്പ് ഓഫീസില്‍ അന്വേഷിച്ചാല്‍ രാത്രിക്കാല പരിശോധന ഞങ്ങളല്ലെന്നും കാക്കനാട് നിന്നുമെത്തുന്ന വാഹനവകുപ്പിന്റെ സ്ക്വാഡുകളാണെന്നുമാണ് മറുപടി. വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി നടത്തുന്ന പരിശോധന കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അപകടങ്ങളില്‍പ്പെട്ടവരെ രക്ഷിക്കാന്‍ പോലും പരിശോധന നടത്തുന്നവര്‍ തയ്യാറാകുന്നില്ലെന്നും അപകടത്തില്‍പ്പെട്ടവര്‍ തന്നെ പരാതിയായി പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: