കുറെയേറെ നാളുകളായി ക്ഷേത്രങ്ങളേയും അതിന്റെ സ്വത്തുക്കളേയും കുറിച്ച് നമ്മുടെ ബുദ്ധിജീവികളും അല്ലാത്തവരും ഇടയ്ക്കിടെ പിറുപിറുക്കുന്നത് കേള്‍ക്കുന്നുണ്ട്. ഇത് ഏറ്റുപിടിച്ച് പുരോഗമനവാദികളെന്ന് വിശേഷിപ്പിക്കുന്ന ചില ജീവികളും താളംപിടിക്കുന്നത് ഇപ്പോള്‍ പതിവ് പരിപാടിയാണ്.
ഏതാണ്ട് 1960-70 കാലയളവിലാണ് അന്ധവിശ്വാസങ്ങള്‍ക്കെതിരെ എന്ന വിശ്വാസത്തില്‍ ഒരുതരം അലര്ജിരോഗം പോലെ യുക്തിവാദം എന്ന ഒരു വൈറസ്സ് ഏതാനും ചെറുപ്പക്കാരെ കീഴ്പ്പെടുത്തിയത്. മുണ്ടുമുറുക്കിയുടുത്ത് അഷ്ടിയ്ക്ക് വക പോലും കാണാന്‍ കഴിയാത്ത, തലമുടി നീട്ടി വളര്‍ത്തി ചില്ലറ പുസ്തകവും പത്രത്താളുകളുമായിട്ട് സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കുറെ ചെറുപ്പക്കാരായിരുന്നു അവര്‍. അന്ന് അവരുടെ മനസ്സില്‍ കുടിയേറിപ്പാര്‍ത്ത യുക്തിവാദി ദൈവങ്ങള്‍ ഇ.എം.കോവൂരും ജോസഫ് ഇടമറുകുമായിരുന്നു.
ഹിന്ദുമതവിശ്വാസത്തെക്കുറിച്ച്, അവര്‍ വിശ്വാസം അര്‍പ്പിച്ചിരുന്ന ദേവീദേവന്മാരെക്കുറിച്ച് ജാതിമത വര്ഗരഹിതമായി, നിസ്വാര്‍ത്ഥമായി സേവനരംഗത്ത് (ശുദ്ധജലം, പാര്‍പ്പിടം, രോഗചികിത്സ) നിറസാന്നിദ്ധ്യമായിരുന്ന ആരും ആദരവോടെ കാണുന്ന പുണ്യപുരുഷന്മാരെ പരിഹസിക്കുവാന്‍ ഗവേഷണം ചെയ്ത് കണ്ടെത്തിയ പുസ്തകങ്ങള്‍ ആയിരുന്നു അധികവും.
ഒരു വിഭാഗത്തിന്റെ വിശ്വാസത്തില്‍ മാത്രം കടന്നാക്രമണം നടത്തുന്ന ഇക്കൂട്ടരുടെ ആദ്യത്തെ ആക്രമണം മഹാവിഷ്ണുവിന് നേര്‍ക്ക് ആയിരുന്നു. മോഹിനി വേഷമെടുത്ത വിഷ്ണുവിന്റെ തുടയില്‍നിന്ന് ജനിച്ച ശിശുവിനെ ചോദ്യം ചെയ്യുമ്പോള്‍ യേശുവിനെ പ്രസവിച്ച മറിയത്തെ ഇന്നും കന്യകയായി വിശേഷിപ്പിക്കുന്നതിനെക്കുറിച്ച് അധികമൊന്നും അന്നും ഇന്നും ഇവര്‍ മിണ്ടാറില്ല. മതങ്ങളില്‍ എല്ലാം തന്നെ വിശ്വാസത്തോളം അളവില്‍ അവിശ്വസനീയതയും അടങ്ങിയിരിക്കുന്നു എന്നിരിക്കെ ചിലരുടെ വിശ്വാസം മാത്രം ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്.
ഒരു സംസ്ഥാനത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത ശുദ്ധജല പദ്ധതികള്‍ നാട് എമ്പാടും നടപ്പാക്കുക ഉള്‍പ്പെടെയുള്ള സാമൂഹ്യവും മാനസികവുമായ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സത്യസായിബാബ അന്തരീക്ഷത്തില്‍ നിന്നും വിഭൂതിയെടുത്ത് തന്റെ ഭക്തര്‍ക്ക് നല്‍കിയതിനെക്കുറിച്ച് വിമര്‍ശിച്ചവര്‍ സ്വന്തം ചികിത്സയ്ക്ക് ആധുനിക സൗകര്യം ഉപയോഗപ്പെടുത്താന്‍ വെപ്രാളം കാട്ടുന്നു. രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ നൂറു കണക്കിനാളുകളെ കൊണ്ടുപോയി ഇരുത്തി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും ഒന്നോ രണ്ടോ പേരെ പ്രത്യേകം പേര് വിളിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തി അവരുടെ മാരകമായ രോഗം മാറിയെന്ന് സാക്ഷ്യപ്പെടുന്ന ആദ്ധ്യാത്മിക വ്യാപാരത്തെക്കുറിച്ച് ഒരക്ഷരവും ആരും ഉരിയാടാറില്ല.
മൈനത്തെരുവിലെ മലമുകളില്‍ മറിയക്കുട്ടിയെ കശാപ്പ് ചെയ്ത് ചോരതെറിച്ച ളോഹയുമായി കയ്യോടെ നിയമക്കുരിക്കിലായ ഫാദര്‍ ബെന്‍ഡിക്ടിനെ ആഗോള കത്തോലിക്കാ സഭയുടെ ഇടപെടലിനെ തുടര്‍ന്ന് നാടകവും സിനിമയും പടച്ച് പരിശുദ്ധനാക്കി ദിവ്യപരിവേഷം നല്‍കിയതിനെക്കുറിച്ചും നമ്മുടെ പുരോഗമന മതേതരവാദികള്‍ മൗനം പാലിച്ചു. കാരണം അന്ന് ജസ്റ്റിസ് കുഞ്ഞിരാമന് വൈദ്യര് കൊടുത്ത കൊലക്കയറില്‍നിന്നും അച്ചനെ ഊരിയത് സഖാവ് ഇഎംഎസിന്റെ സഹായം കൊണ്ടാണ്. അതുകൊണ്ട് വലിയ യുക്തിവാദിയായിരുന്ന പവനനും പാവത്തെപ്പോലെ ചുരുണ്ടു.
സിസ്റ്റര്‍ അഭയ ഉള്‍പ്പെടെയുള്ളവരുടെ ഗതി ഇവിടെ പ്രതിപാദിക്കുന്നില്ല. അതിന് കാരണക്കാരായവര്‍ ഇന്നും പള്ളിമാതാവിന്റെ അപ്പോസ്തലന്മാരാണ്. ഇതിന്റെ എല്ലാം പിന്നില്‍ ആഗോളവൈദേശിക ശൃംഖല തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ തന്നെയാണ് അമൃതാന്ദമയി മഠത്തെ കരിതേയ്ക്കുവാന് ഇറങ്ങിത്തിരിച്ചത്.
സത്യസായി ബാബയെപ്പോലെ ജീവിതക്ലേശങ്ങളില്‍ ഉഴലുന്ന എത്രയെത്ര അശരണര്‍ക്കാണ് വിദേശത്തും സ്വദേശത്തുമായി മതംമാറ്റത്തിന്റെ മയക്കുപൊടി ഇടാതെ അമൃതാന്ദമയി മഠം അത്താണിയായത്. ഇതിനെ എതിര്‍ക്കുന്നത് കാലോചിതമായ സേവന ആശയങ്ങളുടെ അഭാവത്തില്‍ സ്വന്തം നിലനില്‍പ്പിനെ സെമിറ്റിക് മതങ്ങള്‍ ഭയക്കുകയാണെന്ന് അവര്‍ തന്നെ സ്വയം സമ്മതിക്കുന്നതിന് തുല്യമാണ്. ഭൗതികനേട്ടങ്ങള്‍ക്ക് വേണ്ടി ആത്മീയതയെ മറയാക്കുകയാണ്. ഇതാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തോട് അനുബന്ധിച്ചിട്ടുള്ള പ്രശ്നങ്ങള്‍ നല്കുന്ന സൂചനകള്‍.
മുന്നൂറ് വര്‍ഷം തിരുവിതാംകൂര്‍ രാജകുടുംബം. ശ്രീപത്മനാഭന്റെ സ്വത്ത് കാത്തുസൂക്ഷിച്ചു എന്നത് ഒരു പ്രത്യേക സാഹചര്യത്തില്‍ പുറംലോകം അറിയാനിടയായിട്ട് ഏതാനും നാളുകളെ ആയിട്ടുള്ളൂ. ഇപ്പോള്‍ കണക്കില്ലാത്ത നിധിശേഖരം കണക്കില്പ്പെടുത്തുന്നതിന് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ്.
ഭക്തിയുടെ വേഷമണിഞ്ഞ ഇക്കൂട്ടര്‍ ഭരിക്കുന്ന ദേവസ്വം ബോര്‍ഡ് ഗുരുവായൂരപ്പന്റെ വിലമതിക്കാനാവാത്ത സ്വര്‍ണമാലകള്‍ ഗുരുവായൂരപ്പന്റെ തന്നെ കിണറ്റില്‍ നിന്നും കണ്ടെടുത്തത് അടുത്ത നാളിലാണ്. എല്ലാ ദിവസവും കുമ്പസാരിക്കുന്ന ഉമ്മന്‍ചാണ്ടി നേതൃത്വം കൊടുക്കുന്ന ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെ എത്രയെത്ര കാണിക്കവഞ്ചികളാണ് അപഹരിക്കപ്പെട്ടത്. അതും ക്ഷേത്രം ഭരിക്കുന്നവരുടെ മൂക്കിന് താഴെ. ഇതിനൊക്കെ ഇതേവരെ ഏതെങ്കിലും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഏറ്റുമാനൂരപ്പനെ പൊക്കിക്കൊണ്ടുപോയ സ്റ്റീഫനെ ഈശ്വരവിശ്വാസിയല്ലാത്ത നായനാര്‍ മണിക്കൂറുകള്‍ക്കകം വിഗ്രഹത്തോടൊപ്പം പിടികൂടിയത് ഈ സന്ദര്‍ഭത്തില്‍ വിസ്മരിക്കരുത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ച് കോടതി നിയോഗിച്ച വക്കീല്‍ നല്കിയ റിപ്പോര്‍ട്ട് അതേപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംഗീകരിക്കുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കുവന്‍ സാധാരണക്കാര്‍ക്ക് അവകാശമുണ്ടെങ്കില്‍, അവര്‍ക്ക് സംഭാവന നല്കാന് അവകാശമുണ്ടെങ്കില്‍, സംഭാവന സ്വീകരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് പൊതുക്ഷേത്രമായി കരുതണം എന്നതുകൂടി മുഖ്യമന്ത്രി അംഗീകരിക്കുകയാണെങ്കില്‍ നാളെ തൃശ്ശൂര്‍ പൂരത്തിന് സംഭാവന കൊടുക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്ന ചാക്കോയുടെ മകള്‍ക്കും വടക്കുംനാഥ ക്ഷേത്രഭരണത്തില്‍ പങ്കാളിയാവാന്‍ കഴിയുകയില്ലെന്ന് ഇന്ന് ആര്‍ക്കെങ്കിലും ഉറപ്പിച്ച് പറയാന്‍ കഴിയുമോ? ചേര്‍ത്തല പൂരവും വൈക്കം മഹാദേവ ക്ഷേത്രവും ഇതില്പ്പെടുകയില്ലേ? കാശിവിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെ ഉള്ളവ തകര്‍ത്ത ഔറംഗസീബും കേരളത്തിലെ മഹാക്ഷേത്രങ്ങള്‍ തച്ചുടച്ച് സ്വര്‍ണാഭരണങ്ങളും വിഗ്രഹങ്ങളും കവര്‍ന്ന ടിപ്പുവും കൂടിയ വേഷത്തിലും ഭാവത്തിലും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളുമായി പരിണമിക്കുകയാണ്. പൊതുജനത്തേയും നിയമത്തേയും സമര്‍ത്ഥമായി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഇതെന്ന് മാത്രം.
ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് വാചാലരാകുന്നവര്‍ പെരുത്ത മറ്റൊരു അന്ധവിശ്വാസത്തിന് അടിവര ഇടുകയാണ് ചെയ്യുന്നത്. ഇന്ന് സദാസമയവും ഉരുവിട്ടുകൊണ്ടിരിക്കുന്ന, മതസ്പര്‍ദ്ദ വളര്‍ത്തുന്ന, അര്‍ത്ഥം നഷ്ടപ്പെട്ട മതേതരത്വം എന്ന മരീചികയുടെ അതിര്‍വരമ്പുകള്‍ തട്ടിമാറ്റി സ്നേഹത്തിന്റെ വിത്തുകള്‍ മുളപ്പിക്കുകയാണ് വേണ്ടതെന്ന് കൂടുതല്‍ ആരും പറഞ്ഞു കേള്‍ക്കുന്നില്ല. “എന്റെ രാജ്യം വരണമെന്നല്ല”, ലോകാ! സമസ്ത സുഖിനോ ഭവന്തു! എന്ന മന്ത്രത്തിന്റെ ശംഖനാദമാണ് ക്ഷേത്രങ്ങളില്‍ നിന്നും മുഴങ്ങുന്നതെന്ന് പറയുന്നവരും കുറവാണ്.
ഈ മണ്ണിന്റെ മക്കളായ ഓരോ ഹൈന്ദവ വിശ്വാസികളുടേയും യജ്ഞഫലമാണ് വഴിപാടായി ലഭിക്കുന്നത്. അത് ഇറ്റലിയില്‍ നിന്നും ഈജിപ്തില്‍നിന്നും ഒഴുകിവന്നതല്ലെന്ന് ക്ഷേത്രസ്വത്തിനെക്കുറിച്ച് മുതലക്കണ്ണീര് ഒഴുക്കുന്നവരെ ഓര്‍മിപ്പിക്കേണ്ടി ഇരിക്കുന്നു. അതിന് ക്ഷേത്രവും ക്ഷേത്രവിശ്വാസവും അതിന്റെ സമ്പത്തും പൊതുജനമധ്യത്തില്‍ തട്ടിക്കളിക്കുവാനുള്ള പന്തല്ലെന്ന് പറയുന്ന ഒരു ഭരണകൂടം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
ആര്.വി. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: