കോട്ടയം: നഗരത്തിലെ വിവിധയിടങ്ങളില്‍ ശുദ്ധജല വിതരണ പൈപ്പുകള്‍ ചോരാന്‍ തുടങ്ങിയിട്ടു നാളുകളായെങ്കിലും ചോര്‍ച്ച പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ വാട്ടര്‍ അതോറിറ്റി വകുപ്പ് അധികൃതര്‍ എടുക്കുന്നില്ലെന്നു പരാതി ഉയരുന്നു. ചോര്‍ച്ച പരിഹരിക്കാത്തതുമൂലം നഗരവാസികള്‍ക്കു ദിവസേന ലഭിക്കേണ്ട ലിറ്ററ് കണക്കിനു ജലമാണ് ഇത്തരത്തില്‍ പഴാകുന്നത്.
പോസ്റ്റ് ഓഫീസ് റോഡ്, പുളിമൂട് ജംഗ്ഷന്, ബിഎസ്എന്‍എല്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലെ ശുദ്ധജല വിതരണ പൈപ്പുകള്‍ ചോര്‍ന്നൊലിക്കുന്നത് യാത്രക്കാര്‍ക്ക് നിത്യകാഴ്ചയാണ്. ഒട്ടുമിക്ക സ്ഥലങ്ങളിലെയും പൈപ്പുകള്‍ ഓടകളുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. വേനല്‍ മഴ ആരംഭിച്ചതോടെ ഈ ഓടകളിലൂടെയും റോഡുകളിലൂടെയും ഒഴുകുന്ന മലിനജലം പൈപ്പിലൂടെ വിതരണം ചെയ്യുന്ന ശുദ്ധജലവുമായി കലരാനുള്ള സാദ്ധ്യതയും ഏറി. ഇതു നഗരത്തിലെ വിവിധ ഫ്ലാറ്റുകളിലും വീടുകളിലും താമസിക്കുന്ന ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണി ഉയര്‍ത്തുന്നുണ്ട്.
വേനല്‍ മഴ കടുത്തതോടെ നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളിലെയും ജലക്ഷാമം പരിഹരിക്കപ്പെട്ടതുകൊണ്ടാണ്് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ചോര്‍ച്ച ഗൗരവത്തിലെടുക്കാത്തതെന്നു ആക്ഷേപമുണ്ട്. ഇതിനെതിരെ നഗരസഭയിലെ ജനപ്രതിനിധികളും കണ്ണടക്കുകയാണ്.
വാട്ടര്‍ അതോറിറ്റി കളക്ട്രേറ്റിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ജലം പാഴായിക്കൊണ്ടിരിക്കുന്നത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ദൈനംദിനം കടന്നു പോകുന്ന ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടില്ലായെന്നു കരുതുകയും വയ്യ. ഓരോ തുള്ളി ജലവും സംരക്ഷിക്കണമെന്നു പ്രചരിപ്പിക്കുന്ന വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തിയിലും ഈ ജാഗ്രത വേണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: