കേരളത്തിലെ 12000 സ്വകാര്യ ബസ്സുകള്‍ മെയ് അഞ്ചു മുതല്‍ സമരത്തിന് തയ്യാറെടുക്കുകയാണ്. കിലോമീറ്റര്‍ ചാര്‍ജ് പത്ത് പൈസവച്ച് വര്‍ധിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളില്‍നിന്ന് ഈടാക്കുന്ന ചാര്‍ജ് വര്‍ധിപ്പിക്കണമെന്നുമാണ് അവരുടെ ആവശ്യം. ഈ വര്ധനാവശ്യത്തിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഡീസല്‍ വിലയില്‍ 10പൈസ വര്‍ധിച്ചുവെന്നതാണ്. ഇവരുടെ ഒരുദിവസത്തെ കളക്ഷന്‍ 6000 രൂപയാണെങ്കില്‍ ഡീസലിന് മാത്രം ചെലവഴിക്കേണ്ടിവരുന്നത് 4000 രൂപയാണ്. റോഡ് ടാക്സ് കൊടുക്കേണ്ടത് 350 രൂപയും. കേരളത്തില്‍ ജനങ്ങള്‍ അധികവും ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളെയാണ്. 4,64,420 പേര് സ്വകാര്യ ബസ്സുകള്‍ ഉപയോഗിക്കുന്നുണ്ടത്രെ. ബസ്ചാര്‍ജ് ഇന്ത്യയില്‍ ഏറ്റവുമധികം കേരളത്തിലാണ്. ജസ്റ്റിസ് രാമചന്ദ്രന് കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, പൊതുഗതാഗത സംവിധാനം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ക്ക് പുറമെ കുറഞ്ഞ നിരക്ക് ഏഴ് രൂപയാക്കണമെന്നും കിലോമീറ്ററിന് 60 പൈസയായി കൂട്ടണമെന്നും രാമചന്ദ്രന് കമ്മറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ബസ് യാത്രയുടെ കുറഞ്ഞനിരക്ക് ആറു രൂപയാണ്.
കര്‍ണാടകയില്‍ ഇത് 4.50 രൂപയും തമിഴ്നാട്ടില്‍ മൂന്നു രൂപയുമാണ്. ഇവിടെ കിലോമീറ്ററിന് 58 പൈസയാണെങ്കില്‍ തമിഴ്നാട്ടില്‍ ഇത് 42 പൈസയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് സ്വകാര്യബസ്സുകളായതിനാലാണ് ബസ്സുടമകളുടെ ഈ ബ്ലാക്ക്മെയില്‍ തന്ത്രം. ഒരു സമരവും കേരളീയര്‍ക്ക് പുതുമയല്ലെങ്കിലും ബസ് സമരം യാത്രചെയ്യാനുള്ള ജനങ്ങളുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമായി കാണേണ്ടിയിരിക്കുന്നു.
തങ്ങളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിച്ച് ഫലിപ്പിക്കുവാനുള്ള ഏക ഉപാധി സമരമാണെന്ന തിരിച്ചറിവ് ബസ്സുടമകള്ക്കുണ്ട്. പക്ഷേ അവര്‍ മനസ്സിലാക്കാത്തത് അവരുടെ സമരം ഏറ്റവുമധികം ദുരിതത്തിലാക്കുന്നത് സാധാരണക്കാരേയും വിദ്യാര്‍ത്ഥികളെയും പ്രായം ചെന്നവരെയും മറ്റുമാണെന്ന യാഥാര്‍ത്ഥ്യമാണ്. ഓരോ ബസ്സമരം കഴിയുമ്പോഴും നിരന്തരം പുറത്തുവരുന്ന ചിത്രങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നത് വൃദ്ധരുടെയും ഗര്‍ഭിണികളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും യാതനകളാണ്. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ ഇന്ധനവില വര്‍ധനാധികാരം പെട്രോള്‍ കമ്പനികള്‍ക്ക് നല്‍കിയതിന്റെ ബഹുമുഖ ദുഷ്ഫലങ്ങളില്‍ ഒന്നുമാത്രമാണ് ഈ ബസ് പണിമുടക്ക്. കോര്‍പ്പറേറ്റ് പ്രീണനം മാത്രം ലക്ഷ്യമിടുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഒരിക്കലും ജനവികാരം മനസ്സിലാക്കുന്ന ജനകീയനായ ഒരു ഭരണാധികാരിയല്ലല്ലോ. ഡീസല്‍ വിലവര്‍ധന ബസ്സുടമകളെയും കാര്യമായി ബാധിക്കുന്നുണ്ടെങ്കിലും അവര്‍ ഇടയ്ക്കിടെ വര്‍ധിപ്പിക്കുന്ന ബസ് യാത്രാ നിരക്ക് ഈ വിടവ് ഏറെക്കുറെ നികത്തുന്നുണ്ട്.
2012 നവംബറിലും സംസ്ഥാനത്ത് ബസ് നിരക്ക് വര്‍ധിപ്പിച്ചതാണ്. ബസ്സുടമകള്‍ ജൂലൈ പത്തിന് നടത്താനിരിക്കുന്നത് സൂചനാ പണിമുടക്കാണ്. ജൂലൈ 25 മുതല്‍ 12,000 പ്രൈവറ്റ് ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നാണ് ഓള് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രഖ്യാപിച്ചിരിക്കുന്നത്. പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. സ്വകാര്യ ബസ് മേഖല സമൂഹത്തിന്റെ ജീവനാഡിയാണ്. കെഎസ്ആര്‍ടിസിയും റോഡിലുണ്ടെങ്കിലും നിരവധിപേര്‍ ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളെയാണ്. എന്നു മാത്രമല്ല, ഇത്രയധികം ബസ്സുകള്‍ ഓടുമ്പോള്‍ ഒട്ടനവധിപേര്‍ക്ക് തൊഴിലും ലഭ്യമാകുന്നുവെന്നത് തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിന് അവഗണിക്കാനാവാത്ത വസ്തുതയാണ്. അതുകൊണ്ടുതന്നെ സ്വകാര്യബസ് സര്‍വീസ് ലാഭകരമായി നിലനില്‍ക്കേണ്ടത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും ആവശ്യവുമാണ്. ഇതില്‍ ഒരു മുതലാളിത്ത വിരുദ്ധ മനോഭാവമല്ല സ്വീകരിക്കേണ്ടത്.
ബസ്സുടമകള്‍ ഉയര്‍ത്തിക്കാണിക്കുന്ന പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ പരിശോധിച്ച് അവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുകതന്നെ വേണം. അതേസമയം, ബസ്സുടമകള്‍ നിരന്തരം നിരത്തുന്ന നഷ്ടകണക്കുകളുടെ നിജസ്ഥിതി ശാസ്ത്രീയമായി പരിശോധിച്ച് നീതീപൂര്‍വം നടപടിയെടുക്കണം. ന്യായമായ ചര്‍ച്ചയില്ലാതെ അന്യായമായ ബസ് കൂലി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാതെയുള്ള ഒരു പരിഹാരമാര്‍ഗം ബസ്സുടമകളും സര്‍ക്കാരും കൂട്ടായ ചര്‍ച്ചയിലൂടെ കണ്ടെത്തണം. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള സമരം ഒഴിവാക്കി ബസ്സുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ജനങ്ങളെ യാതനയില്‍നിന്ന് ഒഴിവാക്കുന്ന ഉചിതമായ ഒരു തീരുമാനമാണ് ഉരുത്തിരിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: