ഈതെരഞ്ഞെടുപ്പിലും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് ഗാന്ധിവധം. ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസിനെ നിരോധിച്ച് നെഹ്റു ലക്ഷ്യമിട്ടത് ഭാരതവിഭജനത്തെ തുടര്‍ന്ന് തനിക്കെതിരെ ഉണ്ടായ ജനവികാരം തിരിച്ചുവിടാനും ഒപ്പം ഗാന്ധിവധത്തിന്റെ പേരില്‍ ആര്‍എസ്എസിന്റെ വളര്‍ച്ചയെ തടയാനുമായിരുന്നു. അതുകൊണ്ടുതന്നെ ഗാന്ധിവധത്തില്‍ ആര്‍എസ്എസുകാര്‍ ആരും പ്രതിയാക്കപ്പെട്ടില്ല. സംഘത്തിന് പങ്കുണ്ടെങ്കില്‍ എന്തുകൊണ്ട് നെഹ്റു സര്‍ക്കാര്‍ സംഘപ്രവര്‍ത്തകരെ പ്രതിയാക്കിയില്ല? സംഘത്തെ നിരോധിച്ചത് രാഷ്ട്രീയ ലക്ഷ്യംകൊണ്ടായിരുന്നു. എന്നിരുന്നാലും നെഹ്റുവിന് ആര്‍എസ്എസിന്റെ രാജ്യസ്നേഹത്തില്‍ മതിപ്പുണ്ടായിരുന്നു എന്നുവേണം കരുതാന്‍. 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ആര്‍എസ്എസിന്റെ സഹായം സ്വീകരിച്ചതും അതിനുള്ള അംഗീകാരമായി 1963ലെ റിപ്പബ്ലിക് ദിന പരേഡില്‍ 2000 ആര്‍എസ്എസ് പ്രവര്‍ത്തകരെ യൂണിഫോമില്‍ പങ്കെടുപ്പിച്ചതും ഇതിന് തെളിവാണ്. മാത്രമല്ല നെഹ്റുവിനെ സംബന്ധിച്ച് അതൊരു ചരിത്രപരമായ തെറ്റുതിരുത്തല്കൂടിയായിരുന്നു.
ഗാന്ധിവധം നടത്തിയത് ഒരു ഹിന്ദുമതഭ്രാന്തനായിരുന്നു എന്നതില്‍ സംശയമില്ല. എല്ലാ ഹിന്ദുക്കളും ആര്‍എസ്എസുകാരല്ല. എല്ലാ കമ്മ്യൂണിസ്റ്റുകളും മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാരുമല്ല. മാവോയിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളാണല്ലോ. മാവോയിസ്റ്റ് ആക്രമണം മാര്ക്സിസ്റ്റുപാര്ട്ടിയുടേതാകുമോ? അതുപോലെ എല്ലാ മുസ്സീങ്ങളും ലീഗുകാരുമല്ലല്ലോ. മുസ്ലിം തീവ്രവാദ ആക്രമണം ലീഗിന്റെ തലയില്‍ വച്ചുകെട്ടാന്‍ കഴിയുമോ? ചുരുക്കത്തില്‍ തീര്‍ത്തും വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് സംഘപരിവാറിനെതിരെ ഉന്നയിക്കുന്നത്. ഒരുതരത്തില്‍ സംഘപരിവാറിന്റെ വളര്‍ച്ചയ്ക്ക് ഈ കള്ളആരോപണങ്ങള്‍ സഹായിച്ചു എന്നുവേണം കരുതാന്‍. കാരണം ഭാരതജനത എന്നും സത്യത്തോടൊപ്പമാണ്.
സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞതാണ്. 1977ല്‍ നെഹ്റു കുടുംബാധിപത്യത്തെ തോല്പിക്കാന് സംഘപ്രസ്ഥാനത്തിനു കഴിഞ്ഞു. സോണിയാഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനം 2004-ല്‍ തട്ടിമാറ്റിയതും സംഘപരിവാര്‍ പ്രതിഷേധം തന്നെയാണ്. 2014ല്‍ കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാന്‍ പോകുന്നതും സംഘപരിവാറും നരന്ദ്രമോദിയുടെ നേതൃത്വവുമാണ്. കോണ്‍ഗ്രസിനുള്ള ആര്‍എസ്എസ്സ് വിരോധത്തിന്റെ കാരണം വ്യക്തമാണല്ലോ? യഥാര്‍ത്ഥത്തില്‍ ഗാന്ധിജിയുടെ കോണ്‍ഗ്രസ് പിരിച്ചുവിടാനുള്ള നിര്‍ദ്ദേശം പാലിക്കാന്‍ 2014ല്‍ കോണ്‍ഗ്രസ് നിര്‍ബ്ബന്ധിതമാകും. അതിന് വേദി ഒരുക്കുന്നത് സംഘപരിവാറും മോദിയുടെ നേതൃത്വവുമായിരിക്കും.
ഒന്നാം യുപിഎ സര്‍ക്കാര്‍ 2009-ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ സാഹചര്യമൊരുക്കിയത് സര്‍ക്കാരിന്റെ ന്യൂനപക്ഷ പാക്കേജുകളായിരുന്നു. മുസ്ലിം മനസ്സില്‍ ഹിന്ദുവിരുദ്ധ വികാരം വളര്‍ത്തി, ന്യൂനപക്ഷമേഖലകളില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടി. ന്യൂനപക്ഷമന്ത്രാലയം, ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്, മുസ്ലിങ്ങള്‍ക്ക് പ്രത്യേക സംവരണം, സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, പതിനഞ്ചിന പാക്കേജ്, സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട്, ന്യൂനപക്ഷ സര്‍വ്വകലാശാല, ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഉയര്‍ന്ന സബ്സിഡി, അലിഗഡ് സര്‍വ്വകലാശാലയ്ക്ക് മലപ്പുറം ഉള്‍പ്പെടെ അഞ്ച് മുസ്ലിം ഭൂരിപക്ഷ ജില്ലകളില്‍ കാമ്പസ്, ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്, ഭൂരിപക്ഷ സമൂഹത്തെ മാത്രം വര്‍ഗ്ഗീയ കലാപങ്ങളില്‍ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ പ്രാപ്തമാക്കുന്ന വര്‍ഗ്ഗീയ കലാപ നിരോധനബില്‍, മദ്രസ വിദ്യാഭ്യാസത്തിന് സര്‍വ്വകലാശാലാ ബിരുദത്തിനുള്ള തുല്യത ഉറപ്പാക്കാന്‍ നയം, രാജ്യത്തിന്റെ വിഭവങ്ങള്‍ക്ക് ഒന്നാമത്തെ അവകാശം മുസ്ലിങ്ങള്‍ക്ക് എന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വിവാദമായ പ്രഖ്യാപനം, തീവ്രവാദ കേസുകളില്‍ മുസ്ലിങ്ങള്‍ പ്രതിസ്ഥാനത്തെങ്കില്‍ വേഗം വിചാരണ നടത്താനുള്ള നീക്കം തുടങ്ങിയവയൊക്കെ മുസ്ലിം പ്രീണന രാഷ്ട്രീയത്തിന്റെ വിജയത്തിനായി നടപ്പാക്കിയതാണ്. 2009-ല്‍ യുപിഎ വിജയം ഈ നയങ്ങളുടെ പ്രതിഫലനമായിരുന്നു. രാജ്യത്തെ നൂറ്റിഎഴുപതോളം ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് മേല്‍കോയ്മ ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ പ്രീണനവും വഞ്ചനയും തിരിച്ചറിയാന്‍ മുസ്ലിങ്ങള്‍ക്ക് തന്നെ കഴിഞ്ഞു. യുപിഎ രണ്ടാം സര്‍ക്കാരിന്റെ കീഴീല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബഹുഭൂരിപക്ഷത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഗുജറാത്ത്, രാജസ്ഥാന് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മുസ്ലിം മേഖലകളില്‍ ബിജെപിക്ക് അവര്‍ വോട്ട് ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിന് പിന്തുണ നല്കാന് പ്രമുഖ മുസ്ലിം പണ്ഡിതന്മാരും നേതാക്കളും തയ്യാറായത് എടുത്തുപറയേണ്ടതുണ്ട്. എം.ജെ. അക്ബറിനെപ്പോലുള്ള പ്രമുഖര്‍ ബിജെപിയിലേക്ക് വന്നത്, കോണ്‍ഗ്രസിന്റെ മുസ്ലിം വഞ്ചനയും കാപട്യവും തിരിച്ചറിഞ്ഞതുകൊണ്ടാണ്.
കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനത്തിന്റെ മറ്റൊരുദാഹരണമാണ് പട്ടികജാതിക്കാരുടെ സംവരണം അട്ടിമറിച്ച്, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്പ്പെട്ടവര്ക്കുകൂടെ പങ്കുവയ്ക്കാന്‍ നടത്തുന്ന ശ്രമം. രംഗനാഥ കമ്മീഷന് റിപ്പോര്‍ട്ടിന്റേ വെളിച്ചത്തില്‍ ന്യൂനപക്ഷങ്ങളിലെ ദളിതരായി കണക്കാക്കപ്പെടുന്ന വിഭാഗങ്ങള്‍ക്കുകൂടി പട്ടികജാതിക്കാരുടെ ആനുകൂല്യം അനുവദിക്കുന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ഈ നയത്തെ ന്യൂനപക്ഷ വോട്ട്ബാങ്ക് ലക്ഷ്യമാക്കുന്ന മാര്‍ക്സിസ്റ്റുപാര്‍ട്ടിയും പിന്തുണയ്ക്കുന്നു. പട്ടികജാതി സീറ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് പങ്കുവയ്ക്കണമെന്ന സമീപനമാണ് യുപിഎ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് വിജയിച്ചാല്‍ കേരളത്തിലെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും പരിവര്‍ത്തിത വിഭാഗങ്ങള്‍ കയ്യടക്കും എന്നതില്‍ സംശയമില്ല. ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത ഏക പാര്‍ട്ടി ബിജെപി മാത്രമാണ്. രംഗനാഥ കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയുമെന്ന് എറണാകുളത്തെ പുലയര്‍ മഹാസമ്മേളനത്തില്‍ ബിജപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. പട്ടികജാതിക്കാരുടെ അവകാശ സംരക്ഷണത്തിന് ബിജെപിയും ജനാധിപത്യ സഖ്യവും പ്രതിജ്ഞാബദ്ധമാണ്.
എന്തുകൊണ്ട് പട്ടേല്‍ പ്രതിമ ?
സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഗാന്ധിജി കഴിഞ്ഞാല്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവായിരുന്നു ദേശീയവാദിയായ സര്‍ദാര്‍ പട്ടേല്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിസ്ഥാനം ചില പ്രത്യേക താല്പര്യം കാരണം നെഹ്റുവില്‍ ചെന്നെത്തി. കോണ്‍ഗ്രസ് പ്രവിശ്യാ പ്രതിനിധികളില്‍ പതിനാറുപേരില്‍ പതിമൂന്നു പേരും പ്രധാനമന്ത്രിയായി പിന്തുണച്ചത് സര്‍ദാര്‍ പട്ടേലിനെ ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഗാന്ധിജി പിന്തുണച്ചത് നെഹ്റുവിനെ ആയിരുന്നു. ബ്രിട്ടീഷ് കോളനിഭരണവും വൈസ്രോയി മൗണ്ട്ബാറ്റനും നെഹ്റുവിനെ പിന്തുണച്ചു. ഗാന്ധിജി ഈ ആംഗ്ലോ-അമേരിക്കന്‍ ഗൂഢാലോചന തിരിച്ചറിഞ്ഞില്ല. സ്വാതന്ത്ര്യം ലഭിച്ചിട്ടും മൗണ്ട്ബാറ്റനെ ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായി നിലനിര്‍ത്തിയത് നെഹ്റുവിന്റെ ബ്രിട്ടീഷ് ഗുരുഭക്തികൊണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രിയായ സര്‍ദാര്‍ പട്ടേലായിരുന്നു 565 നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്നത്തെ ഇന്ത്യയെ സൃഷ്ടിച്ചത്. നെഹ്റു കൈകാര്യം ചെയ്ത കാശ്മീര്‍ ഇന്നും ഉണങ്ങാത്ത മുറിവായി നിലകൊള്ളുന്നു. ചൈനയും പാകിസ്ഥാനും കാശ്മീരിന്റെ പകുതിഭാഗം കയ്യടക്കുകയും ചെയ്തു. 1950ല്‍ സര്‍ദാര്‍ പട്ടേല്‍ നിര്യാതനായതോടെ മഹാനായ ആ നേതാവിനെ കോണ്‍ഗ്രസ് മറന്നു. നെഹ്റു കുടുംബത്തിലെ മൂന്നു പേര്‍ക്ക് (നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി) ഭാരതരത്നം നല്‍കിയതിനുശേഷമാണ് ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ 1991ല്‍ സര്‍ദാര്‍ പട്ടേലിന് ഭാരതരത്നം നല്‍കുന്നത്. കോണ്‍ഗ്രസ് മറന്ന ധീരനായ സ്വാതന്ത്ര്യസേനാനിയും ഗുജറാത്തിന്റെ വീരപുത്രനുമായ പട്ടേലിനെ സ്മരിക്കാനാണ് പട്ടേല്‍ പ്രതിമ ഗുജറാത്തില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി നരേന്ദ്രമോദി തയ്യാറെടുക്കുന്നത്. രാജ്യത്തെ വികസനപദ്ധതികളിലും ദേശീയ സ്ഥാപനങ്ങള്‍ക്കും നാകമരണം നടത്തുന്നത് നെഹ്റു കുടുംബത്തില്‍ പിറന്നവര്‍ക്കു മാത്രമായി മാറ്റിവച്ചിരിക്കുന്നു. ഗാന്ധിജിയും തിലകനും സുഭാഷ് ചന്ദ്രബോസും പട്ടേലുമൊക്കെ അവഗണിക്കപ്പെട്ടു. ഈ അനീതിയാണ് ഇപ്പോള്‍ ചോദ്യംചെയ്യപ്പെടുന്നത്.
ബിജെപിയെ വര്‍ഗ്ഗീയപാര്‍ട്ടിയായി ചിത്രീകരിക്കുന്ന നയമാണ് കപടമതേതര മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ചെയ്യുന്നത്. ഇത്തരം ആരോപണങ്ങള്‍ എതിരാളികള്‍ക്ക് താല്‍ക്കാലികമായി ഗുണംചെയ്യാമെങ്കിലും നിലനില്‍ക്കില്ല. ചരിത്രം അതാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, അലിഗഡ് പ്രസ്ഥാനവും തുടര്‍ന്ന് മുസ്ലിംലീഗും ജിന്നയും കോണ്‍ഗ്രസിനെ ഹിന്ദുവര്‍ഗ്ഗീയ പാര്‍ട്ടി എന്നാണ് ആക്ഷേപിച്ചിരുന്നത്. ബഹുഭൂരിപക്ഷം മുസ്ലിങ്ങളും മുസ്ലിം ലീഗിന്റെ ആരോപണത്തെ അംഗീകരിച്ചിരുന്നു. രാഷ്ട്രം മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന് മുസ്ലിംലീഗ് പറഞ്ഞത് കോണ്‍ഗ്രസിന്റെ നേതൃത്വം ഹിന്ദുവര്ഗ്ഗീയതയുടെതാണെന്നും അവര്‍ മുസ്ലിങ്ങള്‍ക്ക് തുല്യനീതി നല്‍കില്ല എന്നുമാണ്. 1946ലെ തെരഞ്ഞെടുപ്പില്‍ മുസ്ലിം മണ്ഡലങ്ങള്‍ പൂര്‍ണ്ണമായും മുസ്ലിം ലീഗുകാരാണ് വിജയിച്ചത്. മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും മതേതരത്വത്തില്‍ മുസ്ലിംലീഗിന് വിശ്വാസമില്ലാത്തതിനാലാണ് രാജ്യം വിഭജിച്ചത്. അന്ന് ഹിന്ദുത്വശക്തികളോ ആര്‍എസ്എസ് പ്രസ്ഥാനമോ ശക്തമായിരുന്നില്ല. എന്നാല്‍ രാഷ്ട്രത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ നേതൃത്വം നല്കിയ നെഹ്റു വിഭജനം കഴിഞ്ഞതോടെ തന്ത്രപൂര്‍വ്വം ന്യൂനപക്ഷ മുസ്ലിങ്ങളുടെ സംരക്ഷകനാകാന്‍ ഹിന്ദുത്വശക്തികളെ വര്‍ഗ്ഗീയവാദികളായി അവതരിപ്പിക്കുകയായിരുന്നു. മാത്രമല്ല, നെഹ്റുവിന് മതേതരത്വത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണമായിരുന്നു. ഭരണഘടനയില്‍ ന്യൂനപക്ഷത്തിന് പ്രത്യേക പദവി നല്‍കിയും മുസ്ലിം വ്യക്തിനിയമം സംരക്ഷിച്ചും നെഹ്റു മതേതര കുപ്പായമണിഞ്ഞു. നെഹ്റു ശരിയായ മതേതരവാദിയായിരുന്നെങ്കില് മുസ്ലിംലീഗ് വിഭജനം ആവശ്യപ്പെടുമായിരുന്നോ എന്ന് ഇപ്പോഴത്തെ ലീഗുകാരെങ്കിലും വെളിപ്പെടുത്തേണ്ടാണ്.
ചുരുക്കത്തില്‍ ഒരു കാലത്ത് കോണ്‍ഗ്രസിനെതിരായി ഉന്നയിച്ച ലീഗിന്റെ ആരോപണത്തെ മുസ്ലിം വോട്ട് ലഭിക്കാനായി ഹിന്ദുത്വശക്തികള്‍ക്കെതിരെ ഉപയോഗിച്ച് കോണ്‍ഗ്രസ് വിജയം വരിക്കുകയായിരുന്നു. ബിജെപിക്കെതിരായ വര്‍ഗ്ഗീയ ആരോപണം കോണ്‍ഗ്രസിന്റെ നിലനില്പിനാണ്. ഈ സത്യാവസ്ഥ വോട്ടര്‍മാര്‍ തിരിച്ചറിയണം. സത്യം മനസ്സിലാക്കി ബിജെപി പക്ഷത്ത് ന്യൂനപക്ഷങ്ങള്‍ വരുന്നത് എടുത്തുപറയേണ്ടതാണ്. ഗുജറാത്തിലും ഗോവയിലും ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ബിജെപിയുമായി അടുക്കുന്നത് അതിന്റെ പ്രതിഫലനമാണ്. കേരളത്തില്‍ വിവിധ ക്രൈസ്തവസഭകള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തെ ഉള്‍ക്കൊള്ളുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
(തുടരും)
ഡോ. കെ. ജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: